Tweet 1124

    Tweet 1124
    July 12, 2025 • Saturday
    Post Header

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ സ്വതന്ത്രമായ ഒരു അധ്യായമാണ് അവിടുത്തെ ഖുർആൻ പാരായണം. ലോകത്തെ ഏതൊരു ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി ഖുർആന് സ്വതന്ത്രമായ അസ്ഥിത്വവും വ്യക്തിത്വവുമുണ്ട്. അല്ലാഹുവിൻ്റെ വചനം എന്നതാണ് ഖുർആനിന്റെ മൗലികമായ ഏറ്റവും വലിയ മഹത്വം. അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയും ഖുർആനിന്റേത് മാത്രമാണ്. ലോകത്ത് എവിടെയുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ തുടക്കം മുതൽ ഒടുക്കം വരെ നിരന്തരമായി പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. ഖുർആനിലെ ഓരോ സൂക്തങ്ങളെയും അക്ഷരങ്ങളെയും അതിന്റെ എല്ലാ സാധ്യതകളിലൂടെയും പഠന വിധേയമാക്കപ്പെടുന്നു എന്നതും പ്രത്യേകതയോടെ തന്നെ മനസ്സിലാക്കേണ്ടതാണ്.
    അല്ലാഹുവിൻ്റെ വചനം എന്ന അർഥത്തിൽ അനുഗ്രഹം പ്രതീക്ഷിച്ചു പാരായണം ചെയ്യുന്ന വിശ്വാസി, നിരന്തരമായ ഒരു ആത്മീയ വ്യാപാരത്തിലും ആസ്വാദനത്തിലുമാണ് ഏർപ്പെടുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥം എന്ന അർഥത്തിൽ ഖുർആനിന്റെ ആശയനങ്ങളെക്കുറിച്ച് മനന പഠനങ്ങൾ നടത്തുന്നവർ ധൈഷണികവും ബൗദ്ധികവുമായ ഏറ്റവും വലിയ വ്യവഹാരത്തിലാണ് ഏർപ്പെടുന്നത്. ഖുർആനിന്റെ ഭാഷയെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർ ഏറ്റവും സമഗ്രമായ ഭാഷാ പഠനങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
    അവതരണത്തിന് 1500 വർഷം പിന്നിടുമ്പോഴും നവ്യമായ ഭാഷാ ഭാവം നിലനിർത്താനാവുന്നു എന്നത് ഖുർആനിന്റെ മാത്രം പ്രത്യേകതയാണ്. ഇത്രമേൽ പഴക്കമുള്ള ഒരു ഗ്രന്ഥവും രചനാ കാലത്തെയോ അവതരണ കാലത്തെയോ തനതു ഭാഷയിൽ പ്രാഥമികമായി തന്നെ വായിക്കുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്നില്ല. ലോകത്തെ ഏതു രചനകളും വിരചിതമായ ഭാഷ പഠിക്കുന്നതിലൂടെ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു എന്ന് വരും. ഖുർആൻ പാരായണത്തിന് കേവലം അറബി ഭാഷ മാത്രം അറിഞ്ഞാൽ പോരാ. ഖുർആൻ പാരായണത്തിന് സ്വതന്ത്രമായ ഒരു പാരായണ ശാസ്ത്രമുണ്ട്. അത് അവലംബിച്ചും ആശ്രയിച്ചും പാരായണം ചെയ്യുമ്പോൾ മാത്രമേ ഖുർആൻ പാരായണം എന്ന് പറയാനാവൂ. പാരായണത്തിലെ താളഭേദങ്ങൾ ആശയ വ്യത്യാസങ്ങളെ വരെ രൂപപ്പെടുത്തും.
    ഖുർആനിന്റെ പാരായണ രീതി ഗദ്യപാരായണമോ പദ്യപാരായണമോ അല്ല. മറിച്ച്, സ്വതന്ത്രമായ ഒരു ശൈലി തന്നെയാണ് എന്നത് അഭിമാനകരമായ ഒരു യാഥാർത്ഥ്യമാണ്.
    ഈ ചേരുവകൾ എല്ലാമുള്ള ഖുർആൻ തിരുനബിﷺയോട് ചേർത്തുവച്ചുകൊണ്ട് പലതലങ്ങളിൽ നിന്നും നമുക്ക് വായിക്കാനുണ്ട്. ആത്മീയമായ ഒരു അനുഷ്ഠാനുമുറ എന്ന രീതിയിൽ തിരുനബിﷺയുടെ ഖുർആൻ സമീപനങ്ങളും പാരായണ ചിട്ടകളുമാണ് ഈ അധ്യായത്തിൽ പരിശോധിക്കുന്നത്. ഖുർആൻ ഉയർത്തിയ വൈവിധ്യമാർന്ന വിപ്ലവങ്ങളും വിചാരങ്ങളും സാമൂഹിക ധൈഷണിക സംഭാവനകളും സ്വതന്ത്രമായി തന്നെ പല അധ്യായങ്ങളായി വായിക്കേണ്ടതാണ്.
    ഖുർആൻ പാരായണ നിയമങ്ങളുടെ അടിസ്ഥാനം തിരുനബിﷺ എങ്ങനെ പാരായണം ചെയ്തിരുന്നുവോ അപ്രകാരം എന്നു വരുമ്പോൾ തിരുനബിﷺയുടെ പാരായണം ഒരു വിജ്ഞാന ശാഖയുടെ രൂപീകരണമായിരുന്നു.
    ഖത്താദ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ ഖുർആൻ പാരായണത്തെക്കുറിച്ച് അനസുബ്നു മാലികി(റ)നോട് ഒരാൾ ചോദിച്ചു. ഓരോ അക്ഷരങ്ങളും അതിൻ്റെ ദൈർഘ്യം പാലിച്ചു കൊണ്ടായിരുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഖുർആനിലെ ഒന്നാം അധ്യായത്തിലെ ഓരോ സൂക്തങ്ങളും അതുപ്രകാരം ഓതി കേൾപ്പിക്കുകയും ചെയ്തു. ഓരോ അക്ഷരങ്ങൾക്കും അതിനാവശ്യമായ ദൈർഘ്യം പാലിച്ചു കൊണ്ടായിരുന്നു പാരായണം ചെയ്തിരുന്നത് എന്നും വിശദീകരിച്ചു.
    തിരുനബിﷺയുടെ പാരായണം കേട്ടാൽ ഓരോ സൂക്തങ്ങൾക്കും ഓരോ അക്ഷരങ്ങളും വേറിട്ടു തന്നെ വ്യക്തമാകുമായിരുന്നു. അക്ഷരങ്ങളോ സൂക്തങ്ങളോ ഒന്നിനുമേൽ ഒന്നുചേർന്ന് അവ്യക്തമാകുമായിരുന്നില്ല.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...