
തിരുനബിﷺയുടെ പാരായണ ഭംഗിയും ഖുർആനിക സൂക്തങ്ങൾ ഉദ്ധരിക്കുമ്പോഴുള്ള കൃത്യതയും നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബീ ഖൈസമാ(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺയുടെ പത്നിമാരിൽ ഒരാളോട് അവിടുത്തെ ഖുർആൻ പാരായണത്തെക്കുറിച്ച് ചോദിച്ചു. നിങ്ങൾക്ക് അങ്ങനെ സാധ്യമല്ല എന്നായിരുന്നു മറുപടി. എന്നാൽ അതൊന്നു വർണിച്ചു തരൂ. അപ്പോൾ മഹതി അവർകൾ ഓരോ അക്ഷരങ്ങളും വ്യക്തമാക്കുന്ന വിധം വളരെ ചിട്ടയോടെയുള്ള ഒരു പാരായണം കേൾപ്പിച്ചു കൊടുത്തു.
തിരുനബിﷺയുടെ പാരായണം ഓരോ അക്ഷരങ്ങളും വാക്കുകളും വേറിട്ടു മനസ്സിലാകുന്നതും ആശയം വ്യക്തമാക്കുന്നതുമിയിരുന്നു എന്ന ആശയം ഉൾക്കൊള്ളുന്ന പല നിവേദനങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിൽ കാണാം.
ഇമാം കുറൈബ്(റ) പറയുന്നു. തിരുനബിﷺയുടെ പാരായണം എങ്ങനെയായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നോട് ഞാൻ ചോദിച്ചു. തിരുനബിﷺ അവിടുത്തെ ഭവനങ്ങളിൽ ഏതെങ്കിലും ഒരു ഭവനത്തിൽ വച്ച് ഖുർആൻ പാരായണം ചെയ്യുമ്പോൾ പുറത്തുള്ളവർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
തിരുനബിﷺ അവിടുത്തെ വീട്ടിലിരുന്ന് പാരായണം ചെയ്യുന്നത് എനിക്ക് എൻ്റെ വീട്ടിലിരുന്ന് കേൾക്കാമായിരുന്നു എന്നു പറഞ്ഞ നിവേദനവും ഇബ്നു അബ്ബാസി(റ)ൽ നിന്നുതന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തിരുനബിﷺ രാത്രിയിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദത്തിലായിരുന്നോ പതുക്കെയായിരുന്നോ എന്ന് ബീവി ആഇശ(റ)യോട് അബ്ദുല്ലാഹിബ്നു ഉമർ(റ) ചോദിച്ചു. ചിലപ്പോൾ ഉറക്കയും ചിലപ്പോൾ പതുക്കെയും എന്നായിരുന്നു മഹതിയുടെ മറുപടി. ദീനിൽ വിശാലത നൽകിയ അല്ലാഹുവിന് സ്തുതി എന്ന് ഇബ്നു ഉമർ(റ) പ്രതികരിച്ചു.
ഉറങ്ങുന്നവർക്ക് സമീപത്തുള്ളവർക്കോ ഉറക്കിനോ മറ്റു കാര്യങ്ങൾക്കോ തടസ്സമാകുന്ന വിധം ശബ്ദത്തിൽ തിരുനബിﷺ പാരായണം ചെയ്തിരുന്നില്ല എന്ന് അനസുബ്നു മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.
ചില സവിശേഷമായ സന്ദർഭങ്ങളിൽ തീർത്തും വേറിട്ടതും ആശ്ചര്യകരവുമായ ശൈലിയിൽ തിരുനബിﷺ ഖുർആൻ പാരായണം ചെയ്തിരുന്നു. മക്കാ വിജയവേളയിൽ അവിടുന്ന് ഖുർആൻ പാരായണം ചെയ്തതിനെ കുറിച്ച് ഇബ്നുൽ മുഖഫ്ഫൽ(റ) അപ്രകാരം ഒരു വിശദീകരണം നൽകുന്നുണ്ട്. തിരുനബിﷺ അപ്പോൾ സ്വീകരിച്ച ഈണവും ശൈലിയും ഓർത്തു വെക്കുകയും പകർന്നു കൊടുക്കുകയും ചെയ്ത അനുഭവങ്ങളും നിവേദനങ്ങളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
തിരുനബിﷺയുടെ പാരായണത്തെ സംബന്ധിച്ച് പരാമർശിക്കപ്പെട്ട പല ഹദീസുകളിലും തിരുനബിﷺയുടെ ശബ്ദ ഭംഗിയെ കുറിച്ച് പ്രത്യേകം എടുത്തു പറയുന്നുണ്ട്. അല്ലാഹു ലോകത്തേക്ക് അയച്ച മുഴുവൻ പ്രവാചകന്മാരും മുഖഭംഗിയും ശബ്ദ ഭംഗിയുമുള്ളവരായിരുന്നു എന്ന ഒരു അനുബന്ധം കൂടി അത്തരം ഹദീസുകളിൽ കാണാം.
തിരുനബിﷺയുടെ ഖുർആൻ പാരായണം കേവലം ഈണവും താളവും എന്നതിനപ്പുറം ഓരോ സൂക്തത്തിന്റെയും ആശയങ്ങൾ ആലോചിച്ചും മനസ്സിൽ ചേർത്തുവച്ചും കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാരായണം ചെയ്യുന്ന സൂക്തങ്ങളുടെ ആശയത്തിനനുസരിച്ചുള്ള ശാരീരിക ഭാഷയും ഭാവവും പ്രകടമായിരുന്നു. അല്ലാഹുവിൻ്റെ കാരുണ്യത്തെ പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നു പോകുമ്പോൾ അല്ലാഹുവിനോട് കരുണ തേടുകയും, അബദ്ധവിശ്വാസികൾക്കും അപകടകാരികൾക്കും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നു പോകുമ്പോൾ ശിക്ഷയിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുകയും ചെയ്യുക പതിവായിരുന്നു. എത്രമേൽ ഹൃദയം ചേർത്തുവെച്ചുകൊണ്ടാണ് ഓരോ സൂക്തങ്ങളും പാരായണം ചെയ്തിരുന്നത് എന്നതിന്റെ തെളിവു കൂടിയാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
