Tweet 1122

    Tweet 1122
    July 10, 2025 • Thursday
    Post Header

    എല്ലാവരും മദീനയിലേക്ക് പുറപ്പെടാമെന്ന് പറഞ്ഞപ്പോഴും ചില നിവാരണങ്ങൾ ആവശ്യമുണ്ടായിരുന്നു. ആർത്തവകാരികൾ വിടവാങ്ങൽ ത്വവാഫ് നിർവഹിക്കേണ്ടതുണ്ടോ എന്നായിരുന്നു അത്.
    ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. പ്രവാചക പത്നി സ്വഫിയ്യ ബിൻ ഹുയയ്യിന്(റ) തവാഫുൽ വിദാഇനു മുമ്പ് ആർത്തവം ആരംഭിച്ചു. ഞാൻ ഈ വിവരം തിരുനബിﷺയെ അറിയിച്ചു. അവിടുന്ന് ചോദിച്ചു. അവർ നമ്മളെ തടഞ്ഞു വെക്കുമോ? അപ്പോൾ ആയിശ(റ) പറഞ്ഞു. അവർ ത്വവാഫുല് ഇഫാള അഥവാ ഹജ്ജിന്റെ ത്വവാഫ് നിർവഹിച്ചു കഴിഞ്ഞതാണ്. അപ്പോൾ നബിﷺ പറഞ്ഞു. എങ്കിൽ വിരോധമില്ല. തവാഫുൽ വിദാഅ് നിർബന്ധമില്ല എന്ന് സാരം.
    തിരുനബിﷺയും ഒപ്പമുള്ളവരും ത്വവാഫുൽ വിദാഅ് നിർവഹിച്ചതിനു ശേഷം മസ്ജിദുൽ ഹറാമിൽ നിന്നും നേരെ മദീന ലക്ഷ്യമാക്കി നീങ്ങി. മക്കയുടെ താഴ്ഭാഗത്തുള്ള കുദായ് വഴിയാണ് പുറപ്പെട്ടത്. പത്ത് ദിവസമാണ് നബിﷺ മക്കയിൽ താമസിച്ചത്. മക്കയുടെ ഉയർന്ന ഭാഗമായ ‘കദാഅ്’ എന്ന സ്ഥലത്തുകൂടെ നബിﷺ മക്കയിൽ പ്രവേശിക്കുകയും താഴ്ന്ന ഭാഗത്തു കൂടെ അഥവാ കുദായ് വഴി മടങ്ങിപ്പോവുകയും ചെയ്തു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഇക്കാര്യം നിവേദനം ചെയ്യുന്നുണ്ട്.
    മടക്കയാത്രയിൽ ഗദീറുഖും എന്ന സ്ഥലത്തിറങ്ങി. ഒരു ജലതടാകമായിരുന്നു അത്. അവിടെ വെച്ചു കൊണ്ട് സ്വഹാബികളോട് തിരുനബിﷺ ഒരു നീണ്ട പ്രഭാഷണം നടത്തി. അല്ലാഹുവിൻ്റെ ഗ്രന്ഥം അനുസരിച്ചുകൊണ്ട് ജീവിക്കണമെന്നും ശ്രദ്ധിക്കേണ്ട മത വിധികൾ ഏതാണെന്നും ഒക്കെ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണമായിരുന്നു അത്. സൈദുബ്നു അര്‍ഖ(റ)മിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ‘ഖുമ്മ്’ എന്ന സ്ഥലത്ത് വെച്ചു തിരൂനബിﷺ ഞങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് എഴുന്നേറ്റുനിന്നു. അല്ലാഹുവിൻ്റെ മഹത്വത്തെ വാഴ്ത്തുകയും ഞങ്ങളെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു.
    ശേഷം പറഞ്ഞു. അല്ലയോ ജനങ്ങളെ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അല്ലാഹുവിന്റെ ദൂതൻ എന്റെ അടുക്കലേക്ക് വരികയും ഞാൻ ഉത്തരം കൊടുക്കുകയും ചെയ്യാറായിട്ടുണ്ട്. അമൂല്യമായ രണ്ടു വസ്തുക്കൾ ഞാൻ നിങ്ങൾക്ക് തന്നേച്ചു പോവുകയാണ്. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതിൽ സന്മാർഗ്ഗവും പ്രകാശവുമുണ്ട്. അതു കൊണ്ട് അല്ലാഹുവിന്റെ കിതാബിനെ നിങ്ങൾ സ്വീകരിക്കുകയും അതിനെ മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ ഖുർആനിനെക്കുറിച്ച് അവർക്ക് പ്രേരണയും പ്രോത്സാഹനവും നൽകി.
    ശേഷം അവിടുന്ന് പറഞ്ഞു. രണ്ടാമത്തേത് എന്റെ കുടുംബമാണ്. അഥവാ അഹ്‌ലുബൈത്. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. സൈദുബ്നു അർഖം ഇത് പറയുമ്പോൾ ഹുസൈനുബ്നു സ്വബ്റ(റ) ചോദിച്ചു. അല്ലയോ സൈദേ(റ), ആരാണ് നബിﷺയുടെ കുടുംബം. അവിടുത്തെ ഭാര്യമാർ നബി കുടുംബമല്ലേ? സൈദുബ്നു അർഖം(റ) പറഞ്ഞു. അവിടുത്തെ ഭാര്യമാർ കുടുംബത്തിൽ പെട്ടവർ തന്നെയാണ്. എന്നാൽ അഹ്‌ലുബൈത് കൊണ്ട് ഉദ്ദേശിക്കുന്നത് തിരുനബിﷺക്കു ശേഷം സക്കാത്ത് നിഷിദ്ധമായ ആളുകളാണ്. ഹസൻ(റ) ചോദിച്ചു. ആരൊക്കെയാണ് അവർ. സൈദുബ്നു അർഖം(റ) പറഞ്ഞു. അലി(റ), അഖീൽ ജഅ്ഫർ(റ), അബ്ബാസ്(റ) തുടങ്ങിയവരുടെ കുടുംബങ്ങളാണ്. ഇവർക്കെല്ലാം സകാത് നിഷിദ്ധമാണ്. ഹുസൈൻ(റ) പറഞ്ഞു. ശരി, അഥവാ ബോധ്യമായിരിക്കുന്നു.
    തുടർന്ന് അലി(റ)യുടെ മഹത്വം പ്രത്യേകം തിരുനബിﷺ എടുത്തു പറഞ്ഞു. യമനികൾ അലി(റ)ക്കെതിരെ പറഞ്ഞുണ്ടാക്കിയ ആരോപണങ്ങളിലെ യാഥാർത്ഥ്യവും അദ്ദേഹത്തിൻ്റെ നിരപരാധിത്തവും തിരുനബിﷺ പ്രത്യേകം വിശദീകരിച്ചു. എന്നാൽ, ഇതിനെ ആസ്പദമാക്കി തിരുനബിﷺക്ക് ശേഷം ഖലീഫയാവേണ്ടത് അലി(റ)യായിരുന്നു എന്ന ശിയാക്കളുടെ വാദം ശരിയല്ല.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...