Tweet 1121

    Tweet 1121
    July 9, 2025 • Wednesday
    Post Header

    മിനായിലെ ആരാധനാ കർമങ്ങളും ജീവിതവും കഴിഞ്ഞ് അയ്യാമുത്തശ്’രീഖിന്റെ അവസാന ദിവസം മധ്യാഹ്നം പിന്നിട്ടതും ജംറയിൽ എറിഞ്ഞതിനു ശേഷം തിരുനബിﷺ മിനായിൽ നിന്നും പുറപ്പെട്ടു. ‘അൽ മുഹസ്വബ്’ വഴിയായിരുന്നു മടക്കം. ബനൂ കിനാനക്കാരുടെ ഒരു ഉയർന്ന പ്രദേശമായിരുന്നു അത്. ഇന്ന് ആ സ്ഥലത്ത് വഴികളും കെട്ടിടങ്ങളുമാണ്. അവിടെ എത്തിയപ്പോൾ അബൂ റാഫിഅ്(റ) തിരുനബിﷺക്ക് വേണ്ടി ഒരു ടെന്റ് ഉണ്ടാക്കിയിരുന്നു. നബിﷺ അവിടെ കയറി. ഇതു സംബന്ധിയായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) പറയുന്നു. തിരുനബിﷺ മിനയിൽ ആയിരിക്കെ ഇപ്രകാരം പറഞ്ഞു. നാളെ നാം ബനൂ കിനാനക്കാരുടെ ഉയർന്ന പ്രദേശത്ത് ഇറങ്ങുന്നതാണ്. സത്യനിഷേധത്തിന്റെ പേരിൽ അവർ പരസ്പരം സത്യം ചെയ്ത സ്ഥലമാണ് അത്. ‘അൽ മുഹസ്സബ്’ അതായത് ഖുറൈശികളും കിനാനക്കാരും ഒരുമിച്ചു കൂടി മുഹമ്മദ് നബിﷺയെ അവർക്ക് വിട്ടു കൊടുക്കുന്നത് വരെ ബനൂ ഹാശിമുമായും ബനുൽ മുത്ത്വലിബുമായും വിവാഹ ബന്ധമോ വ്യാപാരബന്ധമോ ഉണ്ടാവുകയില്ല എന്ന് പ്രതിജ്ഞ ചെയ്ത സ്ഥലമാകുന്നു അത്.
    ഇമാം ബുഖാരി(റ) അനസ് ബിനു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അനസ്(റ) പറഞ്ഞു. തിരുനബിﷺ ളുഹ്റും അസ്റും മഗ്‌രിബും ഇശാഉം മുഹസ്സബിൽ വെച്ചാണ് നിസ്കരിച്ചത്. ശേഷം അവിടെത്തന്നെ കിടന്നുറങ്ങി. പിന്നീട് കഅ്ബയിലേക്ക് പുറപ്പെടുകയും ത്വവാഫ് നിർവഹിക്കുകയും ചെയ്തു.
    മൂന്നുദിവസത്തെ മിനാവാസത്തിനുശേഷം തിരുനബിﷺ നിർവഹിച്ച തുടർക്കർമങ്ങളെ കുറിച്ചാണ് അനസുബ്നു മാലിക്(റ) പറഞ്ഞു തന്നത്.
    ഈ സന്ദർഭത്തിലാണ് തിരുനബിﷺയുടെ പത്നി മഹതി ആഇശ(റ) ഉംറ നിർവഹിക്കാനുള്ള ആഗ്രഹം തിരുനബിﷺയോട് പ്രകടിപ്പിച്ചത്. അപ്പോൾ നബിﷺ ആഇശ(റ)യുടെ സഹോദരൻ അബ്ദുറഹ്മാനി(റ)നോട് ആഇശ(റ)യെയും കൊണ്ട് തൻഈമിലേക്ക് പോകുവാനും അവിടെ നിന്ന് ഇഹ്റാമിൽ പ്രവേശിച്ചു ആഇശ(റ)യെ ഉംറ നിർവഹിപ്പിക്കാനും നിർദ്ദേശിച്ചു. ആഇശ(റ)യെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ നിർദ്ദേശിച്ചത്. അതുപ്രകാരം ആഇശ(റ) തന്റെ സഹോദരൻ അബ്ദുറഹ്മാന്റെ(റ) കൂടെ തൻഈമിലേക്ക് പുറപ്പെട്ടു. ഇഹ്റാമിൽ പ്രവേശിച്ചു. മക്കയിൽ വന്ന് ഉംറയും നിർവഹിച്ചു. രാത്രിയോടു കൂടി ഉംറ പൂർത്തിയായി. അന്ന് രാത്രി തന്നെ തന്റെ സഹോദരന്റെ കൂടെ ആഇശ(റ) തിരുനബിﷺയുടെ അടുത്തേക്ക് വരികയും ചെയ്തു. തിരുനബിﷺ അപ്പോഴും മുഹസ്സബിലായിരുന്നു ഉണ്ടായിരുന്നത്. ആഇശ(റ) മടങ്ങി വന്നതിനു ശേഷമാണ് നബിﷺ തന്റെ കുടെയുള്ള ആളുകൾക്ക് പോകാനുള്ള അനുമതി നൽകിയത്.
    മിനായിലെ കർമങ്ങളെല്ലാം കഴിഞ്ഞ് ആളുകളെല്ലാം ഹജ്ജ് പൂർത്തിയാക്കിയപ്പോൾ മഹതി ആഇശ(റ)ക്ക് ഉണ്ടായിരുന്ന ദുഃഖവും തുടർന്നുള്ള നിർദ്ദേശവും ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ആഇശ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് ഹജ്ജും ഉംറയുമായിട്ടാണല്ലോ മടങ്ങി പോകുന്നത്. ഞാൻ ഹജ്ജ് മാത്രം കൊണ്ടാണല്ലോ മടങ്ങി പോകുന്നത്. അപ്പോൾ നബിﷺ അബ്ദുറഹ്മാനോ(റ)ട് മഹതിയുടെ കൂടെ തൻഈമിലേക്ക് പോകാൻ കൽപ്പിച്ചു. അങ്ങനെ ഹജ്ജിനു ശേഷം ദുൽഹജ്ജ് മാസത്തിൽ തന്നെ അവർ ഉംറ നിർവ്വഹിക്കുകയും ചെയ്തു.
    ഇമാം ബുഖാരി(റ)യുടെ തന്നെ നിവേദനം തുടരുന്നു. ഉംറ നിർവഹിച്ചതിനു ശേഷം പാതിരാ സമയത്താണ് ആഇശ(റ) തിരുനബിﷺയുടെ അടുക്കൽ എത്തിയത്. അപ്പോൾ അവിടുന്ന് ചോദിച്ചു. ഉംറ കഴിഞ്ഞോ? ആഇശ(റ) പറഞ്ഞു, അതെ. അപ്പോൾ നബിﷺ സ്വഹാബിമാർക്ക് പോകാനുള്ള അനുമതി നൽകി. അവർ യാത്ര ആരംഭിക്കുകയും ചെയ്തു.
    അപ്പോൾ അവരോട് വിടവാങ്ങൽ ത്വവാഫിനെ കുറിച്ച് തിരുനബിﷺ ഓർമപ്പെടുത്തി. ഇബ്നു അബ്ബാസ്(റ) പറയുന്നു. “അവസാനത്തെ ബന്ധം കഅ്ബയോട് ആക്കുവാൻ ജനങ്ങൾ കൽപ്പിക്കപ്പെട്ടു.” ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മുഹസ്സബിൽ താമസിച്ച ആ ദിവസം രാത്രി തന്നെ തിരുനബിﷺ സ്വഹാബിമാരോട് ത്വവാഫുൽ വിദാഇനു വേണ്ടി പുറപ്പെടാൻ കൽപിച്ചു. സുബ്ഹി നിസ്കാരത്തിന് മുമ്പായി അവർ കഅ്ബ ത്വവാഫ് ചെയ്യുകയും ചെയ്തു. ശേഷം മദീനയിലേക്ക് യാത്ര തിരിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...