
തിരുനബിﷺ വളരെ പ്രാധാന്യത്തോടുകൂടി കണ്ടിരുന്ന ഒരു വ്രതാനുഷ്ഠാനമാണ് മുഹറം 10 അഥവാ ആശൂറാഅ്. ജാഹിലിയ്യാക്കാലത്തെ ആളുകളും ഈ നോമ്പ് അനുഷ്ഠിച്ചിരുന്നു. ഇക്‌രിമ(റ) പറയുന്നു. ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ഒരു മഹാപാതകം ചെയ്തു. അതിൽ മനസ്താപം തോന്നിയ അവർ പരിഹാരം അന്വേഷിച്ചു. നിർദ്ദേശിക്കപ്പെട്ട പ്രകാരമാണ് മുഹറം പത്തിന് ആശൂറാഅ് ദിവസം അവർ നോമ്പെടുക്കാൻ തുടങ്ങിയത്.
മുൻകാല ശരീഅത്തുകളിൽ നിന്ന് ഖുറൈശികൾക്ക് ലഭിച്ചതായിരിക്കാം ആശൂറാഅ് നോമ്പ് എന്ന് ഇബ്നു ഹജർ(റ) ഫത്ഹുൽബാരിയിൽ വിശദീകരിക്കുന്നുണ്ട്.
തിരുനബിﷺ പലായനം ചെയ്തു മദീനയിലെത്തിയപ്പോൾ അവിടുത്തെ യഹൂദികൾ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നതായി അറിയാൻ കഴിഞ്ഞു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് അഥവാ ആശൂറാഅ് നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോൾ അവിടുന്ന് ചോദിച്ചു. ഇതെന്ത് ദിവസമാണ്? അവര്‍ പറഞ്ഞു. ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ തിരുനബിﷺ പറഞ്ഞു. മൂസാ(അ)യെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്. അപ്രകാരം നബിﷺ ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു.
ഈ ദിവസത്തെ നോമ്പിനെ മഹത്വപ്പെടുത്തിക്കൊണ്ട് തിരുനബിﷺ പറയുന്ന പ്രസ്താവന ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. അറഫ ദിനത്തിലെ നോമ്പ് കാരണം കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. മറ്റുള്ളവയെക്കാള്‍ പ്രാധാന്യത്തോടെയും ഏറെ മഹത്വം കൽപ്പിച്ചും നബിﷺ ഈ ദിവസത്തേതല്ലാതെ മറ്റേതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതായത് ആശൂറാഅ് ദിവസം, റമളാനിനോളം മഹത്വം കൽപ്പിച്ച് മറ്റൊരു മാസവും അവിടുന്ന് നോമ്പെടുക്കുന്നതും കണ്ടിട്ടില്ല.
റമളാൻ മാസത്തെ നോമ്പ് അനുഷ്ഠാനം നിർബന്ധമാണ്. ബാക്കിയുള്ള നോമ്പുകൾ എല്ലാം സുന്നത്താണ്. അവയിൽ ഏറെ മഹത്വം കൽപിച്ചും പ്രാധാന്യത്തോടെയും തിരുനബിﷺ നിർവഹിച്ചിരുന്ന നോമ്പാണ് മുഹറം പത്തിലെ നോമ്പ്.
മുഹറം ഒമ്പത് കൂടി ചേർത്തുകൊണ്ട് തിരുനബിﷺ നൽകുന്ന അധ്യാപനവും നിർദ്ദേശവും ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് നമുക്ക് വായിക്കാം. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ അനുയായികൾ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അത് ജൂത- ക്രൈസ്തവര്‍ മഹത്വവല്‍ക്കരിക്കുന്ന ദിവസമല്ലേ! അപ്പോള്‍ തിരുനബിﷺ പറഞ്ഞു. ഇൻശാ അല്ലാഹ്! അടുത്ത വര്‍ഷം നാം ജൂത-ക്രൈസ്തവരില്‍ നിന്നും ഉപരിയായി ഒൻപതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം ആയപ്പോഴേക്കും തിരുനബിﷺ പരലോകത്തേക്ക് യാത്രയായിരുന്നു.
മുഹറം പത്തിന്റെ നോമ്പ് തിരുനബിﷺ നിർദേശിച്ചും അനുഷ്ഠിച്ചും നമ്മെ പഠിപ്പിച്ചു. ഒമ്പതാം ദിവസത്തെ നോമ്പ് അനുഷ്ടിക്കണമെന്ന് തിരുനബിﷺ നിർദേശിച്ചു. തദനുസാരം വിശ്വാസിലോകം മുഹറം ഒമ്പതും പത്തും നോമ്പ് അനുഷ്ഠിക്കുന്നു.
