Tweet 1091

    Tweet 1091
    June 9, 2025 • Monday
    Post Header

    മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു മാജ(റ) നിവേദനം ചെയ്യുന്നു. മഹതി പറഞ്ഞു. ഒരു രാത്രിയിൽ തിരുനബിﷺ എൻ്റെ സമീപത്തുനിന്ന് എഴുന്നേറ്റുപോയി. ഞാൻ അന്വേഷിച്ചപ്പോൾ അതാ ജന്നത്തുൽ ബഖീഇൽ നിൽക്കുന്നു. തിരുനബിﷺ അവിടെ സലാം പറയുകയാണ്. വിശ്വാസി ഭവനങ്ങളിൽ കഴിയുന്നവരെ, നിങ്ങൾക്ക് അല്ലാഹുവിന്റെ ശാന്തിയുണ്ടാവട്ടെ! നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്. ഞങ്ങൾ നിങ്ങൾക്ക് പിറകിൽ വരും. അല്ലാഹുവേ അവരിൽ നിന്നുള്ള പ്രതിഫലം ഞങ്ങൾക്ക് തടയരുതേ. അവരുടെ അസാന്നിധ്യത്തിൽ ഞങ്ങളെ നീ നാശത്തിലാക്കരുതേ.
    മദീനയിലെ പൊതു ഖബർസ്ഥാനാണ് ജന്നത്തുൽ ബഖീഅ്. തിരുനബിﷺക്ക് പ്രിയപ്പെട്ട ഒരുപാട് പേർ അവിടെ വിശ്രമിക്കുന്നുണ്ട്. സ്വഹാബികൾ, മക്കൾ, ഭാര്യമാർ, കുടുംബാദികൾ തുടങ്ങി നിരവധി ആളുകൾ. തിരുനബിﷺ അവരെ സന്ദർശിക്കാൻ പോയതാണ്. ജീവിതകാലത്തേതുപോലെ നേരിട്ട് അവർക്ക് സലാം ചൊല്ലുന്നു. അവർ യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് എത്തിയതാണെന്നും ജീവിച്ചിരിക്കുന്ന ഞങ്ങൾ കൂടി നിങ്ങളിലേക്ക് ശേഷം വന്നുചേരുമെന്നും അവരോട് പറയുക വഴി സ്വയം ഉൽബോധനം നേടുന്നു. ഖബറാളികൾക്ക് സലാം പറയുമ്പോൾ നിങ്ങൾ മുന്നേ പോയവരാണ് ഞങ്ങൾ ശേഷം വരുന്നവരാണ് എന്നത് അവർക്കുള്ള ഒരു അഭിവാദ്യവും സലാം പറയുന്നവർക്ക് സ്വയം തിരിച്ചറിവിനുള്ള ഒരു ഉൽബോധനവുമാണ്. അവരെ സംബോധന ചെയ്യുമ്പോൾ അവർ കേൾക്കുകയില്ലെങ്കിൽ പിന്നെ ആ പറയുന്നതിന് എന്ത് കാര്യമാണുള്ളത്. അപ്പോൾ തിരുനബിﷺയുടെ പ്രയോഗത്തിൽ നിന്നും മരണപ്പെട്ടവർ കേൾക്കുമെന്നും അവരിലേക്ക് സമാധാന സന്ദേശം എത്തുമെന്നും മനസ്സിലാക്കാവുന്നതാണ്.
    മരണപ്പെട്ടവരുടെ ആത്മീയ അവസ്ഥയും പദവിയും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങൾ മറമാടുന്നതിലും ഖബറിലേക്ക് കിടത്തുന്നതിലും സമീപനങ്ങളിലും എല്ലാം തിരുനബിﷺ പുലർത്തിയിരുന്നു. ജന്നത്തുൽ ബഖീഇലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ലഹദ് രൂപത്തിൽ മറമാടുക എന്ന രീതിയാണ്. അഥവാ ആഴത്തിൽ ഖബർ താഴേക്ക് കുഴിച്ച ശേഷം സൈഡിലേക്ക് ഒരു പൊത്തു പോലെ ഉണ്ടാക്കി അതിലേക്ക് ജനാസ വെക്കുന്ന രീതി. നമ്മുടെ നാട്ടിൽ വ്യാപകമായത് താഴേക്ക് കബർ കുഴിച്ച് നേരെ അതിൽ കിടക്കുന്ന രീതിയാണ്. അതിന് ഹഫർ എന്നാണ് പ്രയോഗിക്കുക. പലരുടെ ജനാസകൾ ഒരുമിച്ചുള്ളപ്പോൾ കൂട്ടത്തിൽ ഖുർആനികമായി ഏറ്റവും ജ്ഞാനമുള്ളവരെ മുന്നിൽവെക്കാനും ആദ്യം വെക്കാനും തിരുനബിﷺ നിർദേശിച്ചിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാണെങ്കിൽ അവരെ സവിശേഷമായ രീതിയിലായിരുന്നു മറമാടിയിരുന്നത്. അവരെ കുളിപ്പിക്കുകയോ ശരീരത്തിൽ പുരണ്ട രക്തക്കറകൾ നീക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കുമേൽ നിസ്കാരവുമുണ്ടായിരുന്നില്ല. ഞാൻ അവർക്ക് സാക്ഷിയാണ് എന്ന് തിരുനബിﷺ പറയുകയും ചെയ്തിരുന്നു.
    ഹിശാം ബിൻ ആമിർ അല് അൻസാരി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉഹ്ദിൽ വെച്ച് എൻ്റെ പിതാവ് കൊല്ലപ്പെട്ടു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ വിശാലമായ ഖബറുകൾ കുഴിക്കൂ. രണ്ടും മൂന്നും ആളുകളെ ഓരോ ഖബറിലും മറമാടൂ. അവരിൽനിന്ന് കൂടുതൽ ഖുർആൻ അറിയുന്നവരെ ആദ്യം ഖബറിലേക്ക് വെക്കൂ. എൻ്റെ പിതാവ് കൂട്ടത്തിൽ ഖുർആൻ കൂടുതൽ അറിയുന്ന ആളായിരുന്നു.
    ഓരോരുത്തർക്ക് വേണ്ടിയും സ്വതന്ത്രമായി ഖബർ കുഴിക്കുന്നതിന്റെ പ്രയാസം സ്വഹാബികൾ പങ്കുവെച്ചപ്പോഴായിരുന്നു രണ്ടും മൂന്നും ആളുകളെ മറമാടാൻ പറ്റുന്ന വിശാലതയിലും ആഴത്തിലും ഖബർ കുഴിക്കാൻ തിരുനബിﷺ നിർദ്ദേശം നൽകിയത് എന്ന് ചില നിവേദനങ്ങളിൽ വായിക്കാം.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...