Tweet 1033

    Tweet 1033
    April 12, 2025 • Saturday
    Post Header

    തിരുനബിﷺയും നിസ്കാരവും എന്ന അധ്യായം തുടർന്നു വായിക്കുമ്പോൾ സാഹചര്യത്തെയും പരിസരത്തെയും സമൂഹത്തെയും ഒക്കെ പരിഗണിക്കുന്ന മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. സ്ത്രീകളും കുട്ടികളും ഒപ്പമുള്ള ജമാഅത്താണെങ്കിൽ ഏതു ക്രമത്തിൽ നിൽക്കണമെന്ന് പ്രത്യേകമായി നിർദ്ദേശമുണ്ട്. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) എന്നിവർ ഉദ്ധരിക്കുന്നു. അബൂമാലിക് അൽ അശ്അരി(റ) പറയുന്നു. തിരുനബിﷺ നിസ്കാരത്തിനു വേണ്ടി നിന്നാൽ ഏറ്റവും മുന്നില്‍ പുരുഷന്മാരെ അണി നിരത്തും. തൊട്ടുപിന്നിൽ കുട്ടികളെയും പിന്നീട് സ്ത്രീകളെയും.

    നിസ്കാരാനന്തരം സ്ത്രീകൾ പിരിഞ്ഞു പോയതിനു ശേഷം മാത്രം പുരുഷന്മാർ അണിയിൽ നിന്ന് പിരിഞ്ഞുപോവുക. ഇപ്രകാരം നിർദ്ദേശിക്കപ്പെടുകയും ചെയ്തു.

    ആത്മീയമായ അനുഷ്ഠാനങ്ങളിൽ ശ്രദ്ധ മാറിപ്പോകുന്ന വിചാരങ്ങളോ പരിസരങ്ങളോ ഉണ്ടാവരുത് എന്ന കൃത്യമായ നിർദ്ദേശങ്ങളും നിയമങ്ങളും ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്. ഏതു സന്ദർഭത്തിലും ഉപദേശ നിർദ്ദേശങ്ങൾ ആവശ്യമായ ഓരോ ഘട്ടത്തിലും തിരുനബിﷺയുടെ ഇടപെടലുകളും ഉപദേശങ്ങളും വായിക്കാൻ കഴിയും.

    ഒരിക്കൽ മദീന പള്ളിയിലെ മിമ്പറിൽ കയറി ജനങ്ങളെ ഉപദേശിക്കുകയും അതിന്റെ പ്രാരംഭത്തിലും മധ്യത്തിലും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന തക്ബീർ മുഴക്കുകയും ചെയ്തു. സഹൽ ബിൻ സഅദി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്.

    കാലാവസ്ഥകളെ പരിഗണിച്ചുകൊണ്ടുള്ള ചില ഇടപെടലുകളെയും നമുക്ക് വായിക്കാൻ കഴിയും. ഇമാം ശാഫിഈ(റ), അഹ്മദ് (റ), അബുദാവൂദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. നല്ല തണുപ്പുള്ള സമയമോ മഴയുള്ള സമയമോ ആണെങ്കിൽ “അലാ സ്വല്ലൂ ഫീ രിഹാലിക്കും”(അല്ലയോ ജനങ്ങളെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിച്ചു കൊള്ളൂ) എന്ന് ജനങ്ങളോട് വിളംബരം ചെയ്യാൻ മുഅദ്ദിൻമാരോട് നബിﷺ പ്രത്യേകം നിർദ്ദേശിക്കുമായിരുന്നു.

    തിരുനബിﷺയുടെ വിചാരങ്ങളും ഇടപെടലുകളും ഇസ്ലാമിലെ ആരാധനാക്രമങ്ങളും അതിന്റെ പരിസരങ്ങളും മാനുഷിക വിചാരങ്ങളെയും പരിസരങ്ങളെയും എത്രമേൽ പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്. പ്രകൃതിയോടും പരിസരങ്ങളോടും ഏറ്റവും യോജിച്ച പ്രത്യയശാസ്ത്രവും ആരാധനാക്രമങ്ങളും ഇസ്‌ലാമിന്റേതാണെന്ന് ബോധ്യപ്പെടുന്ന ഒരു പരാമർശം കൂടിയാണിത്. ഏതു സാഹചര്യത്തോടും കാലാവസ്ഥയോടും സമയപ്രദേശത്തോടും യോജിച്ച വീക്ഷണങ്ങളും അനുസരിച്ചു കൊണ്ടുള്ള നിരീക്ഷണങ്ങളും ഇസ്ലാമിക കർമങ്ങളിലും അനുഷ്ഠാനങ്ങളിലും നമുക്ക് വായിക്കാൻ കഴിയും. യാത്രക്കാരന്റെ നോമ്പ്, കഠിനമായ ജോലികൾ ചെയ്യുന്നവന്റെ നോമ്പിന്റെ ക്രമം, വീട്ടുവേലകൾ ചെയ്യുന്ന നേരത്തെ വസ്ത്രവിധാനങ്ങൾ, അടിമകളുടെ വസ്ത്രധാരണ രീതികൾ എന്നിവയെല്ലാം വേറിട്ട സ്വതന്ത്ര അധ്യായങ്ങളായി തന്നെ ഇസ്‌ലാമിക കർമശാസ്ത്രം പരാമർശിക്കുന്നത് ഇത്തരം വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.

    അല്ലാഹുവിന്റെ നിയമങ്ങളും നിസ്കാരവും എല്ലാം എത്തിച്ചു തന്ന പ്രവാചകനായിരിക്കുമ്പോഴും അനുയായികളിൽ ഒരാളുടെ പിന്നിൽ നിന്നുകൊണ്ട് നിസ്കാരം നിർവഹിക്കാനും നിസ്കാരത്തിനിടയിലെ ചലനങ്ങളിൽ അനുയായിയായ ഇമാമിന്റെ ചുവടുകളോട് യോജിച്ചുകൊണ്ട് നിസ്കാരം പൂർത്തിയാക്കാനും കാണിക്കുന്ന വിശാലത തിരുനബിﷺയുടെ താഴ്മയോടൊപ്പം മതത്തിന്റെ മാനുഷികമായ ഭാവത്തെ പ്രകാശിപ്പിക്കുകയാണ്. അബ്ദുറഹ്മാനുബ്നു ഔഫ്(റ), അബൂബക്കർ സിദ്ദീഖ്(റ) എന്നിവർ തിരുനബിﷺയുടെ ഇമാമായി നിസ്കരിച്ചവരിൽ പ്രധാനികളാണ്.

    മതത്തിന്റെ മാനുഷിക മുഖത്തെ പ്രകാശിപ്പിക്കുന്നത് കേവലം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല. ആരാധനാകർമങ്ങളിൽ എഴുതിയിരിക്കുന്ന സമഭാവനയും മാനുഷിക പരിഗണനകളും അതിൽ ഏറ്റവും പ്രധാനമാണ്. നിറം, കുലം, ജാതി, പ്രദേശം എന്നതിനെല്ലാം അപ്പുറം മൂല്യങ്ങളെയാണ് പരിഗണിക്കേണ്ടത് എന്ന് നിങ്ങളിൽ ഉത്തമർ തഖ്’വയുള്ളവരാണ് എന്ന പ്രയോഗത്തിൽ എല്ലാ അർഥത്തിലും ചേർന്ന് നിൽക്കുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...