
പ്രഭാത നിസ്കാരത്തിന്റെ സമയത്തെ കുറിച്ചുള്ള പരാമർശങ്ങൾ കൂടി നമുക്ക് ഒന്ന് വായിച്ചു നോക്കാം. പ്രഭാത നിസ്കാരം അഥവാ സുബ്ഹി ഏത് സമയത്തായിരുന്നു നിസ്കരിച്ചിരുന്നത് എന്നതിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഓരോരുത്തരുടെയും വീക്ഷണങ്ങൾക്ക് നിദാനമായ പ്രമാണങ്ങളുമുണ്ട്. പ്രവാചക പത്നി ആഇശ(റ)യിൽ നിന്ന് നിരവധി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. സുബ്ഹി നിസ്കാരത്തിന് സ്ത്രീകൾ ഹാജരാകാറുണ്ടായിരുന്നു. അവർ പള്ളിയിലേക്ക് വന്നിരുന്നത് ശരീരം മുഴുവനും മറയുന്ന ചേല ചുറ്റിയിട്ടായിരുന്നു. അവർ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പരസ്പരം ആളുകളെ വ്യക്തമാകുന്ന വിധം നേരം വെളുക്കാറുണ്ടായിരുന്നില്ല.
അഥവാ ഇരുട്ട് അവസാനിക്കുന്നതിന് മുമ്പ് തിരുനബിﷺയുടെ നേതൃത്വത്തിലുള്ള സുബ്ഹി നിസ്കാരം കഴിയാറുണ്ടായിരുന്നു.
ഈ വീക്ഷണത്തെയാണ് ഇമാം ശാഫിഈ(റ) പ്രബലമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് സംബന്ധമായ ചില അനുബന്ധങ്ങൾ ഇമാം ശാഫിഈ(റ)യിൽ നിന്നു തന്നെ വായിക്കാനുണ്ട്. ഇമാം ശാഫിഈ(റ)യും ബുഖാരി(റ)യും ഉദ്ധരിച്ച ഹദീസിൽ സുബ്ഹി നിസ്കാരം കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ പരസ്പരം ആളുകളെ വ്യക്തമാകാത്ത വിധം ഇരുട്ട് തീരാത്ത സമയത്തായിരുന്നു പോയിരുന്നത് എന്ന് കാണാം.
ഇമാം ശാഫിഈ(റ) തന്നെ അബൂബർസ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം പറയുന്നു. തിരുനബിﷺ സുബ്ഹി നിസ്കാരത്തിൽ 60 മുതൽ 100 വരെ സൂക്തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ അടുത്തിരുന്ന ആൾ ആരായിരുന്നു എന്ന് വ്യക്തമാകുന്ന വിധം നേരം വെളുക്കാറുണ്ടായിരുന്നില്ല.
ഇരുട്ട് അവസാനിക്കുന്നതിനു മുമ്പായിരുന്നു സുബ്ഹി നിസ്കാരം എന്നറിയിക്കുന്ന നിരവധി നിവേദനങ്ങൾ അബ്ദുല്ലാഹിബ്നു സുബൈർ(റ), അബ്ദുല്ലാഹിബ്നു ഉമർ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികളിൽ നിന്ന് തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
സുബ്ഹി നിസ്കാരം കഴിഞ്ഞ് സലാം വീട്ടുന്നതോടെ നേരം പരപരാ വെളുത്തിരിക്കും എന്ന വീക്ഷണത്തോടൊപ്പമാണ് ഇമാം അബൂഹനീഫ(റ)യും ഹനഫീ മദ്ഹബും സഞ്ചരിക്കുന്നത്. അവരുടെ പക്കൽ അതിന്റേതായ പ്രമാണങ്ങളും നിദാനങ്ങളുമുണ്ട്.
മേൽ പറയപ്പെട്ട രണ്ടു വാദങ്ങളുടെയും ഇടയിൽ നിന്നുകൊണ്ട് വായിക്കാവുന്ന ഒരു നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. മുഗീസ് ബിൻ സുമയ്യ(റ) പറഞ്ഞു. ഞാൻ അബ്ദുല്ലാഹിബ്നു ഉമറി(റ)നൊപ്പം സുബ്ഹി നിസ്കരിച്ചു. ഇരുട്ട് പൂർണമായും മാറാത്ത സമയത്തായിരുന്നു അത്. സലാം വീട്ടി കഴിഞ്ഞപ്പോൾ ഞാൻ അബ്ദുള്ളാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. ഇതെന്ത് നിസ്കാരമാണ്. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞങ്ങൾ തിരുനബിﷺയോടൊപ്പവും അബൂബക്കർ(റ), ഉമർ(റ) എന്നിവരോടൊപ്പവും സുബ്ഹി നിസ്കാരം നിർവഹിച്ചിരുന്നത് ഈ സമയത്തായിരുന്നു. എന്നാൽ, സുബ്ഹി നിസ്കാരത്തിന് ഉമർ(റ) കുത്തേറ്റതിനു ശേഷം ഉസ്മാൻ(റ) ഭരണാധികാരി ആയപ്പോൾ അല്പം കൂടി നേരം വെളുക്കാവുന്ന സമയത്തായിരുന്നു സുബ്ഹി ജമാഅത്തായി നിസ്കാരം നിർവഹിച്ചിരുന്നത്.
കർമശാസ്ത്രത്തിലെ രണ്ട് വീക്ഷണങ്ങൾക്കും വിശദീകരിക്കാവുന്ന വിധത്തിലുള്ള ഒരു നിവേദനമാണല്ലോ നാം ഇപ്പോൾ വായിച്ചത്.
സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കുകയും സുബ്ഹി നിസ്കരിക്കാൻ വരികയും ചെയ്തു എന്നൊക്കെ വായിക്കുമ്പോൾ ഇന്ന് ആ നിയമം ബാധകമല്ലേ എന്നൊരു ചോദ്യം ഉയർന്നേക്കാം. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് ഹദീസുകൾ പറയുന്നത്. എന്നാൽ മറ്റു ഹദീസുകൾ കൂടി പഠിക്കുകയും സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി വീടിന്റെ അകമാണെന്ന തിരുനബിﷺയുടെ പരസ്യ പ്രഖ്യാപനവും നബി കുടുംബത്തിലെ സ്ത്രീകളുടെ ജീവിത മാതൃകയും എല്ലാ സ്ത്രീകളും അനുഷ്ഠിക്കേണ്ട ശാലീനതകളെ കുറിച്ചുള്ള പ്രവാചക പാഠവും എല്ലാം ചേർത്തുവച്ചു വായിക്കുമ്പോൾ സ്ത്രീകൾക്ക് ജുമുഅ, ജമാഅത്തിന് വേണ്ടി പരപുരുഷന്മാരോടൊപ്പം സംബന്ധിക്കാൻ ഇസ്ലാമിക പ്രമാണങ്ങൾ സമ്മതിക്കുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
മഹതിയായ ആഇശ(റ) തന്നെ റിപ്പോർട്ട് ചെയ്ത സ്വീകാര്യമായ ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ കാലശേഷം സ്ത്രീകൾ പുതുതായി സ്വീകരിച്ച നടപടിക്രമങ്ങൾ തിരുനബിﷺ കണ്ടിരുന്നുവെങ്കിൽ സ്ത്രീകളെ പൂർണ്ണമായും പള്ളിയിൽ നിന്ന് വിലക്കുമായിരുന്നു. ഇതുതന്നെയായിരുന്നു പ്രവാചക പത്നിമാരുടെ മുഴുവനും ജീവിതരീതിയും വീക്ഷണവും.
