Tweet 995

    Tweet 995
    March 5, 2025 • Wednesday
    Post Header

    മധ്യാഹ്ന നിസ്കാരത്തിൽ തിരുനബിﷺ പരിഗണിച്ചിരുന്ന കാലാവസ്ഥാപരമായ ചില സമീപനങ്ങളെയാണ് നാം വായിക്കുന്നത്.
    ശക്തമായ ചൂടുള്ള കാലയളവിൽ ളുഹർ നിസ്കാരം അഥവാ മധ്യാഹ്ന നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാലും നിസ്കാരം നിർവഹിക്കാൻ വേണ്ടി അല്പം കാത്തുനിൽക്കുമായിരുന്നു. ശക്തമായ ചൂടുള്ള സമയത്തിൽ നിന്നും അന്തരീക്ഷം അല്പം തണുക്കുന്നതിനു വേണ്ടിയായിരുന്നു അപ്രകാരം വൈകിയിരുന്നത്.
    ഇമാം ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ശക്തമായ ചൂടുള്ള കാലത്ത് തിരുനബിﷺ തണുക്കാൻ വേണ്ടി കാത്തു നിൽക്കുകയും തണുപ്പുകാലത്താണെങ്കിൽ വേഗം നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
    ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. മുഗീറത്തു ബിനു ശുഅ്ബ(റ) പറഞ്ഞു. നിസ്കാരം ഞങ്ങൾ ഉച്ചസമയത്ത് തന്നെ നിർവഹിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ തിരുനബിﷺ പറഞ്ഞു. ശക്തമായ ചൂടുള്ള സമയത്ത് നിങ്ങൾ അന്തരീക്ഷം അല്പം തണുക്കാൻ വേണ്ടി കാത്തിരുന്നോളൂ. ശക്തമായ ചൂട് നരകാഗ്നി പോലെയാണ്.
    ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഒക്കെ നിവേദനം ചെയ്യുന്നു. അബൂദർ(റ) പറഞ്ഞു. ഞങ്ങൾ ഒരിക്കൽ തിരുനബിﷺയോടൊപ്പം യാത്രയിലായിരുന്നു. മധ്യാഹ്നമായപ്പോൾ മുഅദ്ദിൻ ളുഹറിന് ബാങ്ക് കൊടുക്കാൻ ഒരുങ്ങി. അപ്പോൾ അദ്ദേഹത്തോട് തിരുനബിﷺ പറഞ്ഞു. അല്പം ഒന്ന് തണുക്കട്ടെ. അല്പം കഴിഞ്ഞ് അദ്ദേഹം നിഴൽ നീങ്ങി തുടങ്ങിയപ്പോൾ വീണ്ടും ബാങ്ക് കൊടുക്കാൻ ഉദ്ദേശിച്ചപ്പോൾ നബിﷺ പറഞ്ഞു. അല്പം ഒന്ന് തണുപ്പിക്കൂ. ശക്തമായ ചൂട് നരകാഗ്നിയുടെ ഭാഗമാണ്. ശക്തമായ ഉഷ്ണമുള്ളപ്പോൾ നിങ്ങൾ നിസ്കരിക്കാൻ അല്പം തണുക്കാൻ കാത്തു നിന്നോളൂ.
    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. അനസു ബിൻ മാലിക്(റ) പറഞ്ഞു. ഉഷ്ണ കാലങ്ങളിൽ തിരുനബിﷺ ളുഹർ നിസ്കരിക്കാൻ വൈകുമായിരുന്നു. പകലിൽ നിന്ന് എത്ര ബാക്കിയുണ്ട് എത്ര കഴിഞ്ഞു പോയി എന്ന് ചിന്തിക്കാവുന്ന വിധത്തിൽ ചിലപ്പോൾ അവിടുന്ന് വൈകിക്കാറുണ്ടായിരുന്നു.
    ഒന്നുകൂടി കണക്കുകൾ വച്ചുകൊണ്ടുള്ള മറ്റൊരു നിവേദനം ഇമാം നസാഈ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. തിരുനബിﷺയുടെ നിസ്കാരം ശൈത്യകാലത്ത് മൂന്നടിയും ഉഷ്ണകാലത്ത് അഞ്ചടിയുമായിരുന്നു. അഥവാ ഒരു വസ്തുവിന്റെ നിഴൽ 90 സെന്റീമീറ്റർ മുതൽ 80 വരെ ആകുന്ന സമയത്തും 150 മുതൽ 210 വരെ ആകുന്ന സമയത്തുമായിരുന്നു.
    ഇസ്ലാം പരിസരത്തെയും പരിസ്ഥിതികളെയും എല്ലാം കൃത്യമായി അറിയുകയും പരിഗണിക്കുകയും ചെയ്യുന്നു. ആരാധനാ കർമങ്ങളിൽ പോലും കൃത്യമായ പ്രകൃതിയോട് ചേർന്ന വായന നമുക്ക് സ്വതന്ത്രമായി തന്നെ കണ്ടെടുക്കാൻ കഴിയും.
    തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളും അധ്യാപന രീതികളും വിശാലമായ സ്വതന്ത്ര പഠനങ്ങൾക്ക് തന്നെ വഴിയുള്ളതാണ്. തിരുനബിﷺയോട് ഒറ്റപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മതവിധി അന്വേഷിച്ചാൽ പൊതുവായ ചരിത്രങ്ങളെ ചേർത്തുവച്ചു കൊണ്ടായിരിക്കും അവിടുന്ന് മറുപടി പറയുക. ഒരിക്കൽ സ്വഹാബികളിൽ ഒരാൾ ചോദിച്ചു. കപ്പൽ യാത്രയ്ക്കിടയിൽ കുടിക്കാനുള്ള വെള്ളം ശേഖരിച്ചതിൽ നിന്ന് ഞങ്ങൾ വുളൂഅ് ചെയ്താൽ പിന്നെ കുടിക്കാൻ വെള്ളമുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾക്ക് കടലിൽ നിന്ന് വുളൂഅ് ചെയ്യാൻ പറ്റുമോ? ഒറ്റപ്പെട്ട ഒരു ജീവിതാവസ്ഥയെ കുറിച്ച് സംശയനിവാരണത്തിന് ഒരുങ്ങിയ സ്വഹാബികളോട് ഒരുപാട് വിജ്ഞാന കുമ്പങ്ങളെ നിറച്ചു വെച്ച സമഗ്രമായ ഒരു മറുപടിയായിരുന്നു നൽകിയത്. കടലിലെ വെള്ളം ശുദ്ധവും അതിലെ മത്സ്യം അനുവദനീയവുമാണ് അഥവാ കടലിൽ നിന്നുള്ള ശവം.
    കടന്നു വരാനുള്ള ഒരുപാട് സംശയങ്ങൾക്കുള്ള നിവാരണം സമഗ്രമായി ഈ രണ്ടു വാചകങ്ങളിലുണ്ടായിരുന്നു. പ്രാഥമിക ആവശ്യ നിർവഹണം കഴിഞ്ഞ് ശുദ്ധീകരിക്കാമോ എന്ന് ചോദിച്ചപ്പോഴേക്ക് സർവ്വത്രശുദ്ധീകരണത്തിനും യോഗ്യമായ വെള്ളമാണ് കടൽ വെള്ളമെന്ന വിശാലമായ നിയമതത്വത്തെയാണ് തിരുനബിﷺ പകർന്നുകൊടുത്തത്. ഇതുപോലെ ഇസ്ലാം ജീവിതത്തിന്റെ എല്ലാ സമഗ്രതകളും വായിച്ചുകൊണ്ടേയിരിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...