Tweet 965

    Tweet 965
    February 3, 2025 • Monday
    Post Header

    തിരുനബിﷺയുടെ അരമനയിൽ നിന്ന് ആഇശ(റ) സംസാരിക്കുമ്പോൾ തിരുനബിﷺയുടെ ചില സ്വകാര്യതകൾ കൂടി നമ്മളോട് പങ്കുവെക്കാനുണ്ട്. മറ്റുള്ളവർക്ക് അറിയാനും പകർത്താനുമുള്ള നിയമങ്ങൾ ഉൾക്കൊള്ളുന്ന പരാമർശങ്ങളും കൂടിയാണത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ ആഇശ(റ) പറയുന്നു. തിരുനബിﷺ അവിടുത്തെ വസ്ത്രത്തിൽ നിന്ന് മനിയ്യ് അഥവാ ഇന്ദ്രിയം കഴുകി വൃത്തിയാക്കാറുണ്ടായിരുന്നു. ശേഷം, അതേവസ്ത്രം ധരിച്ചുകൊണ്ട് പള്ളിയിലേക്ക് നിസ്കരിക്കാൻ പോകും. അപ്പോഴും കഴുകിയതിന്റെ നനവ് ആ വസ്ത്രത്തിലുണ്ടാകും.
    മനിയ്യ് നജസല്ല അഥവാ മാലിന്യമല്ല എന്നതാണ് ശാഫിഈ കർമശാസ്ത്ര വീക്ഷണം. അതുകൊണ്ടുതന്നെ അതിന്റെ നനവുളള വസ്ത്രം അണിഞ്ഞു കൊണ്ട് നിസ്കരിക്കുന്നതിന് യാതൊരു തകരാറുമില്ല. ഉണങ്ങിയ മനിയ്യ് ഇദ്ഖിർ പുല്ലിന്റെ കഷ്ണം കൊണ്ട് വസ്ത്രത്തിൽ നിന്ന് ചുരണ്ടി മാറ്റുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നും ആഇശ(റ) പറയുന്ന നിവേദനമുണ്ട്. ശേഷം, അതേ വസ്ത്രത്തിൽ തന്നെ തിരുനബിﷺ നിസ്കരിക്കുകയും ചെയ്തുവത്രേ.
    മനിയ്യ് രക്തം പോലെ മലിനമാണെന്നും അതുകൊണ്ടുതന്നെ പൂർണ്ണാർഥത്തിൽ വൃത്തിയാക്കിയ ശേഷമേ നജസ്സിൽ നിന്ന് ശുദ്ധിയാവുകയുള്ളൂ എന്നും ഹനഫീ കർമശാസ്ത്രത്തിന് അഭിപ്രായമുണ്ട്. ഓരോ ഇമാമുകൾക്കും ലഭ്യമായ ഹദീസുകളുടെയും ഗവേഷണ യോഗ്യരായവർ പ്രമാണങ്ങളുടെ ബലാബലങ്ങൾ മുന്നിൽ വച്ചുകൊണ്ടുമാണ് ഇത്തരം വീക്ഷണ വ്യത്യാസങ്ങളിലേക്ക് എത്തിയിട്ടുള്ളത്. ശാഫിഈ കർമശാസ്ത്രപ്രകാരം മനിയ്യ് നജസല്ല. അതുകൊണ്ട് രക്തം പോലെ മലിനമായി ഗണിക്കപ്പെടുകയോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ മറ്റോ ഉണ്ടായതുകൊണ്ട് നിസ്കാരത്തിന് ഭംഗം ഉണ്ടാവുകയോ ചെയ്യില്ല. എന്നാൽ, അത്തരം കാര്യങ്ങൾ പൂർണമായി വെടിപ്പും വൃത്തിയുമാക്കി അവകളിൽ നിന്ന് പൂർണ്ണമായും ശുദ്ധി വരുത്തി നിസ്കാരാധി കർമങ്ങളിൽ പ്രവേശിക്കൽ പ്രബലമായ സുന്നത്തും നബിചര്യയുമാണ്.
    മൂക്കട്ട അല്ലെങ്കിൽ മൂക്കള മാലിന്യമല്ലെങ്കിലും അറപ്പുളവാക്കുന്നതാണല്ലോ? പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് അരോചകമായി മാറുന്ന വിധത്തിൽ അത്തരം കാര്യങ്ങൾ ഒന്നുമുണ്ടാവരുത് എന്ന് തിരുനബിﷺ ജീവിതം കൊണ്ട് പഠിപ്പിച്ചിട്ടുണ്ട്. തിരുനബിﷺയിൽ പ്രകടമായ അനിഷ്ടങ്ങൾ പ്രവാചക ശിഷ്യന്മാരിൽ ചിട്ടകൾ പകർന്നുനൽകിയിട്ടുണ്ട്. എന്നാൽ, വൃത്തിയാക്കേണ്ട സമയങ്ങളിൽ അറപ്പോടുകൂടി മാറി നിന്നാൽ ശുചീകരിക്കാനാവാതെ വരും എന്ന വിചാരം കൂടി അവിടുന്ന് പഠിപ്പിച്ചു തന്നു.
    അത്തരമൊരു അനുഭവമാണ് ഇമാം ഇബ്നു ഹിബ്ബാനും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് നാം പഠിക്കുന്നത്. ഉസാമ(റ)യുടെ ശരീരത്തിൽ നിന്ന് എന്തോ ഒന്ന് നീക്കംചെയ്തു വൃത്തിയാക്കി കൊടുക്കാൻ തിരുനബിﷺ ആഇശ(റ)യോട് പറഞ്ഞു. മൂക്കള ആണെന്ന് തോന്നുന്നു. പക്ഷേ മഹതിക്ക് അത് വൃത്തിയാക്കാൻ ഒരുങ്ങിയപ്പോൾ ഒരു അറപ്പ് അനുഭവപ്പെടുന്നത് പോലെ. അത് ബോധ്യമായപ്പോൾ തിരുനബിﷺ തന്നെ നേരിട്ട് അത് വൃത്തിയാക്കി കൊടുത്തു.
    ഇത്തരം അധ്യായങ്ങൾ വായിക്കുമ്പോൾ നമുക്ക് എന്താണ് തോന്നുന്നത്? ലോക ഗുരുവിന്റെ മഹാ ജീവിതത്തിന്റെ അരമനകളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നുമുള്ള അധ്യാപനങ്ങൾ എത്ര മാത്രം സൂക്ഷ്മതയോടെയും വിശദമായും രേഖപ്പെട്ടു കിടക്കുന്നു. സാധാരണ മനുഷ്യ വ്യവഹാരങ്ങളുടെ എല്ലാ മേഖലകളെയും പ്രവാചകൻﷺ സ്വാധീനിച്ചിരിക്കുന്നു. എത്ര ഗുപ്തമായ മേഖലയാണെങ്കിലും എങ്ങനെയൊക്കെയായിരിക്കണം എന്ന നിലപാടുകളും നിയമനിഷ്ടകളും കൃത്യമായി ആ ജീവിതം നമുക്ക് അഭ്യസിപ്പിച്ചിരിക്കുന്നു. സാധാരണയിൽ സർവതലസ്പർശി എന്നൊക്കെ പറയുമെങ്കിലും ഇത്രമേൽ വിശദമായി ജീവിതത്തെ സമീപിക്കുകയും ഇഷ്ടങ്ങളും ചിട്ടകളും അടയാളപ്പെടുത്തി മനോഹരമാക്കുകയും ചെയ്ത ഒരു വ്യവസ്ഥിതിയും പ്രവാചകനും ഇസ്ലാമും മുഹമ്മദ് നബിﷺയുമല്ലാതെ മറ്റാരുണ്ട്! ഏതുണ്ട്!

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...