
തിരുനബിﷺയുടെ അരമനയിൽ നിന്ന് ഈ അധ്യായവുമായി ബന്ധപ്പെട്ട ചില വർത്തമാനങ്ങളാണ് നമുക്കിനി പങ്കുവെക്കാനുള്ളത്. ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. പ്രിയ പത്നി ആഇശ(റ) പറഞ്ഞു. ആർത്തവകാലത്ത് ഞാനും തിരുനബിﷺയും ഒരേ വിരിപ്പിൽ കിടന്നു. ഞങ്ങൾ രണ്ടുപേരും ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രം ധരിച്ചിരുന്നു. എൻ്റെ ശരീരത്തിൽ നിന്ന് എന്തെങ്കിലും തിരുനബിﷺയുടെ വസ്ത്രത്തിൽ ആയാൽ അവിടുന്ന് ആ ഭാഗം മാത്രം കഴുകുകയും ശേഷം അതേ വസ്ത്രത്തിൽ തന്നെ നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
പത്നിയുടെ ആർത്തവ രക്തത്തിൽ നിന്ന് എന്തെങ്കിലും ശകലം നബിﷺയുടെ വസ്ത്രത്തിലായാൽ രക്തംപുരണ്ട സ്ഥലം മാത്രം കഴുകി വൃത്തിയാക്കി അതേ വസ്ത്രം തന്നെ നിസ്കരിക്കാൻ ഉപയോഗിച്ചിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) തന്നെ പറഞ്ഞു. തിരുനബിﷺ രാത്രികാലങ്ങളിൽ നിന്ന് നിസ്കരിക്കും. ആർത്തവകാലത്തും ഞാൻ തിരുനബിﷺയുടെ ചാരത്തു തന്നെ കിടക്കും. അവിടുന്ന് വിരിച്ചിരിക്കുന്ന വിരിപ്പിന്റെ ഒരു ഭാഗം എൻ്റെ ശരീരത്തുണ്ടാകും.
ഉന്നതമായ പരമ്പരയിലൂടെ ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറഞ്ഞു. ഒരു ദിവസം ഞാൻ തിരുനബിﷺയോടൊപ്പമായിരുന്നു. ഞങ്ങൾ രണ്ടുപേരും ആന്തരിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. ശേഷം, ഞങ്ങൾ മേൽ വസ്ത്രം കൂടി അണിഞ്ഞു. പ്രഭാതമായപ്പോൾ പ്രസ്തുത മേൽവസ്ത്രത്തിൽ തന്നെ തിരുനബിﷺ പള്ളിയിലേക്ക് പോയി. പ്രഭാത നിസ്കാരം നിർവഹിച്ചിട്ട് ഇരിക്കവേ ഒരാൾ വന്നു നബിﷺയോട് പറഞ്ഞു. അതാ അവിടുത്തെ വസ്ത്രത്തിൽ രക്തത്തിന്റെ ഒരു അടയാളം കാണുന്നുണ്ടല്ലോ? ഉടനെ തിരുനബിﷺ ആ ഭാഗം മാത്രം കൂട്ടിപ്പിടിച്ചു. അങ്ങനെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ കൊടുത്ത് എൻ്റെ അടുത്തേക്ക് വിട്ടു. ആ ഭാഗം മാത്രം ഒന്ന് കഴുകി ഉണക്കാൻ ആവശ്യപ്പെട്ടു. ശേഷം, കൊടുത്തയക്കാനും പറഞ്ഞു. ഞാൻ ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെടുകയും വെള്ളം വരുത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. ഉണക്കിയശേഷം ആ വസ്ത്രം തിരുനബിﷺക്ക് കൊടുത്തുവിട്ടു. ഉച്ചസമയത്ത് തിരുനബിﷺ വന്നപ്പോൾ ആ വസ്ത്രം ധരിച്ചുകൊണ്ടുതന്നെയാണ് വന്നത്.
ഒരു നേതാവിന്റെ ചരിത്രവും ജീവിതവും വായിക്കുമ്പോൾ ഇത്രമേൽ സ്വകാര്യവും സൂക്ഷ്മവുമായ വിവരങ്ങൾ പോലും ലഭ്യമാണ് എന്നത് ഏതു വായനക്കാരുടെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ, ഇത്രമേൽ സ്വകാര്യമായത് കൂടി പറയേണ്ടതും പങ്കുവെക്കേണ്ടതുമുണ്ടോ എന്നും ഒരുപക്ഷേ ചോദിച്ചേക്കാം. ജീവിതത്തിന്റെ ഏത് മേഖലയിലും എങ്ങനെയൊക്കെ ആകണമെന്ന നിയമവും നിഷ്ഠയുമുള്ള ഒരു മതത്തിന് ഇത്തരം കാര്യങ്ങൾ കൂടി പങ്കുവെക്കാതിരിക്കാൻ കഴിയില്ല. മാത്രവുമല്ല, ആർത്തവകാരികളായ സ്ത്രീകളെ സ്വന്തം വീട്ടിൽപോലും താമസിപ്പിക്കാതിരുന്ന സമ്പ്രദായങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിരുന്നു. പലവിധേനയുള്ള ഉച്ചനീചത്വങ്ങളും അവരോട് പാലിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇസ്ലാം അത്തരം കാര്യങ്ങളോട് എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്നും ആർത്തവകാലത്ത് പത്നിമാരോട് എങ്ങനെയൊക്കെ പെരുമാറാമെന്നും മാതൃകാപരമായി തന്നെ ജീവിതാവിഷ്കാരം നടത്തേണ്ട ആവശ്യമുണ്ടായിരുന്നു. പ്രകൃതിപരമായി സ്ത്രീകളിൽ നിന്നുണ്ടാകുന്ന ഇത്തരം രക്തസ്രാവങ്ങളെ അവരെ അവഗണിക്കാനോ ബഹിഷ്കരിക്കാനോ ഉള്ള കാരണമല്ലെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. ലൈംഗിക സംസർഗ്ഗം ഒഴികെയുള്ള സമ്പർക്കങ്ങൾ വിലക്കപ്പെട്ടതല്ലെന്ന് മതം പഠിപ്പിച്ചു. അതുവഴി സ്ത്രീകൾക്ക് ലഭിച്ച സുരക്ഷകളും പരിഗണനകളും എത്രമാത്രം വലുതാണ് എന്ന് ആലോചിച്ചു നോക്കാവുന്നതല്ലേ ഉള്ളൂ. അങ്ങനെ വരുമ്പോൾ വിപ്ലവകരമായ ഒരു ജീവിതത്തിന്റെ, സാമൂഹിക സമുദ്ധാരണത്തിന്റെ ജീവിതാവിഷ്കാരമാണ് ഈ അധ്യായത്തിലൂടെ നാം അടുത്തറിഞ്ഞത്.
