Tweet 953

    Tweet 953
    January 22, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ ജീവിതം വായിക്കുമ്പോൾ അവിടുത്തെ വ്യവഹാര മേഖലകളിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അവിടുത്തെ യാത്രയും വാഹനങ്ങളും അവയെക്കുറിച്ചൊക്കെ തിരുനബിﷺയുടെ കാഴ്ചപ്പാടും ലളിതമായി നമ്മൾ വായിച്ചു കഴിഞ്ഞു.
    അവിടുന്ന് ഉപയോഗിച്ച കിണറുകളെ കുറിച്ചും കുടിക്കാനും കുളിക്കാനും ആശ്രയിച്ച ജലസ്രോതസ്സുകളെ കുറിച്ചും കുറഞ്ഞ നിവേദനങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുകയാണ്. അക്കാലത്തെ കിണറുകൾ സവിശേഷമായ വിലാസങ്ങളോടെയാണ് അറിയപ്പെട്ടിരുന്നത്. മരുഭൂമിയിലെ ജീവിതമായതുകൊണ്ട് തന്നെ ലഭ്യമാകുന്ന കിണറുകൾ വഴി അടയാളങ്ങളും ചിലപ്പോൾ പ്രദേശത്തിന്റെ പേരുകൾ തന്നെയും ഉൾക്കൊള്ളുന്നതായിരുന്നു. ‘ബുളാഅ’ കിണറിൽ നിന്ന് വെള്ളം ഉപയോഗിച്ചതിനെക്കുറിച്ചുള്ള നിവേദനമാണ് ആദ്യം നാം വായിക്കുന്നത്. ഇമാം ശാഫിഈ(റ), അഹ്മദ്(റ) തുടങ്ങി പ്രമുഖരായ എല്ലാ ഇമാമുകളും നിവേദനം ചെയ്യുന്നു. സഹൽ ബിൻ സഅദ്(റ) പറയുന്നു. തിരുനബിﷺയോട് ഒരാൾ പറഞ്ഞു. ബുളാഅ കിണറിൽ നിന്ന് അവിടുത്തേക്ക് വെള്ളം ശേഖരിക്കുന്നുണ്ട്. നായകളുടെ മാംസവും ആർത്തവ മാലിന്യങ്ങളും സ്ത്രീകളുടെ ടോയ്ലറ്റ് വേസ്റ്റുകളും ഒക്കെ എത്തിച്ചേരുന്ന സ്ഥലമാണത്. ഉടനെ പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. വെള്ളം അടിസ്ഥാനപരമായി ശുദ്ധിയുള്ളതും ശുദ്ധി വരുത്താൻ പറ്റുന്നതുമാണ്. ഒരു വസ്തുവും അതിനെ മലിനപ്പെടുത്തുകയില്ല.
    പരിസരങ്ങളിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയിലായിരുന്നു പ്രസ്തുത കിണർ ഉണ്ടായിരുന്നത്. സ്വാഭാവികമായും മേൽ പറയപ്പെട്ട മാലിന്യങ്ങളൊക്കെ അതിൽ വരാൻ ഇടയുണ്ട്. ഈ അർഥത്തിലാണത്രെ തിരുനബിﷺയോട് ശിഷ്യന്മാർ ശ്രദ്ധയിൽപ്പെടുത്തിയത്. കേവലം മാലിന്യങ്ങൾ ഒലിച്ചെത്തുന്നു എന്നതുകൊണ്ട് മാത്രം ശുദ്ധ ജലസ്രോതസ്സുകൾ മലിനമാവുകയില്ല. വെള്ളം പകർച്ച ആവുകയും മാലിന്യം വെള്ളത്തിൽ കലർന്ന ഭാവപ്പകർച്ച ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഉപയോഗശൂന്യമാകുന്നത്. അടിസ്ഥാനപരമായി വെള്ളത്തിലുണ്ടാകുന്ന പരിശുദ്ധിയെ നമുക്ക് പരിഗണിക്കേണ്ടത് തന്നെയാണ്. ഇത്തരം അധ്യാപനങ്ങളാണ് തിരുനബിﷺ ഈ ഹദീസിലൂടെ പകർന്നു നൽകിയത്.
    തിരുനബിﷺ വെള്ളം ഉപയോഗിച്ച ഒരു കിണറിനെ പരിചയപ്പെടുത്തുക എന്നതാണ് ഈ അധ്യായത്തിന്റെ ലക്ഷ്യം. നിവേദനത്തിന്റെ മറ്റു വശങ്ങൾ കൂടി വായിച്ചു എന്നേയുള്ളൂ.
    അബു ഉമാമ അൽബാഹിലി(റ)യിൽ നിന്ന് ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പറഞ്ഞു. നിറത്തിലോ രുചിയിലോ ഗന്ധത്തിലോ മാറ്റം വരുത്തും വിധം മാലിന്യം ചേർന്നെങ്കിൽ മാത്രമേ വെള്ളം ഉപയോഗശൂന്യമായ മലിനജലം ആവുകയുള്ളൂ.
    ഇതും സമാനമായ ഹദീസുകളും മുന്നിൽ വെച്ചുകൊണ്ട് കർമശാസ്ത്ര വിശാരദന്മാർ വെള്ളത്തെക്കുറിച്ച് മാത്രം ഗഹനമായ പഠനങ്ങളും മത നിയമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അത് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ പഠിക്കുകയും അനുസ്മൃതമായി ജീവിത ചിട്ടകൾ ക്രമീകരിക്കുകയും ചെയ്യേണ്ടതാണ് വിശ്വാസികളുടെ ബാധ്യത. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധി വരുത്താൻ കഴിവുള്ളതുമായ വെള്ളം അഥവാ ത്വഹൂർ, ശുദ്ധീകരണത്തിന് യോഗ്യമല്ലെങ്കിലും സ്വയം ശുദ്ധിയുള്ളത് അഥവാ ത്വാഹിർ, ശുദ്ധീകരണത്തിന് ഉപയോഗിച്ച വെള്ളം അഥവാ മുസ്തഅ്മൽ, മലിനമാക്കപ്പെട്ട വെള്ളം എന്നിങ്ങനെ വെള്ളത്തെ വർഗ്ഗീകരിക്കുകയും ഓരോന്നും ഉപയോഗിക്കുന്നതിന്റെയും വ്യവഹരിക്കുന്നതിന്റെയും ചിട്ടയും രീതിയും ഇസ്ലാമിക കർമശാസ്ത്രം വിശദീകരിക്കുന്നുമുണ്ട്.
    നമുക്ക് ലഭ്യമായ ഹദീസുകൾ മാത്രം വിലയിരുത്തിയും ലഭ്യമായ ഹദീസുകളുടെ തന്നെ പ്രകടമായ അർഥങ്ങൾ മാത്രം പരിഗണിച്ചും മതവിധികൾ രൂപീകരിക്കാൻ നമുക്ക് സാധ്യമല്ല.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...