Tweet 952

    Tweet 952
    January 21, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ യാത്രയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ അവസാനിക്കുന്നില്ല. ഇമാം അഹ്മദ്(റ), ബൈഹഖി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ യാത്ര ആരംഭിച്ചാൽ അവസാനമായി യാത്ര പറയുന്നത് മകൾ ഫാത്വിമ(റ)യോട് ആയിരിക്കും. യാത്ര കഴിഞ്ഞു മടങ്ങി വന്നാൽ ആദ്യം കണ്ടുമുട്ടുന്നതും മകളെ തന്നെയായിരിക്കും.
    കുടുംബത്തിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ആളോട് ആയിരിക്കുമല്ലോ സ്വാഭാവികമായും യാത്ര പറഞ്ഞു പിരിയുന്നതും യാത്ര കഴിഞ്ഞ് ആദ്യം വന്നു കണ്ടുമുട്ടുന്നതും. ഇതാരോടായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ നിവേദനം.
    ഇമാം ത്വബ്റാനി(റ), ഹസ്സൻ ബിൻ ഖാരിജ അൽ അശ്ജഈ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഞാൻ ചരക്കുകൾ വിൽക്കുന്നതിന് വേണ്ടി മദീനയിലേക്ക് വന്നു. അപ്പോൾ തിരുനബിﷺ എന്റെ അടുക്കൽ വന്നു ചോദിച്ചു. നിങ്ങൾക്ക് ഞാൻ 20 സാഅ് കാരയ്ക്ക തരാം. അതിനുപകരം നിങ്ങൾ എന്റെ സ്വഹാബികളെ ഖൈബറിലേക്ക് ഒന്ന് എത്തിച്ചുകൊടുക്കാമോ? ഞാൻ അപ്രകാരം ചെയ്തു. പ്രവാചകനുംﷺ ഖൈബറിലേക്ക് എത്തി. ഏറ്റെടുക്കുകയും മുന്നേറ്റം പൂർത്തിയാവുകയും ചെയ്തപ്പോൾ എനിക്ക് വാഗ്ദത്തം ചെയ്ത 20 സാഅ് കാരയ്ക്ക പ്രതിഫലമായി തന്നു. ഞാൻ പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
    സുപ്രധാനമായ ഒരു യാത്രയിൽ വഴികാട്ടിയെ സ്വീകരിച്ച ചിത്രമാണ് നാം കണ്ടത്. ഗൈഡുകളെ അഥവാ വഴികാട്ടികളെ കൂലിക്ക് സ്വീകരിക്കുന്ന രീതി തിരുനബിﷺക്കുണ്ടായിരുന്നു എന്ന വസ്തുതയാണ് നാം ഇവിടെ വായിച്ചത്. വഴികാട്ടിയുടെ മതമോ പ്രസ്ഥാനമോ നോക്കിയില്ല എന്നതുകൂടി ഇവിടെ പ്രാധാന്യമുള്ള വായനയാണ്. വിഷയത്തിൽ യോഗ്യതയും പ്രാപ്തിയുമുള്ള വിശ്വസ്തരായ ആളുകളെ മതഭേദമന്യേ സ്വീകരിക്കാം എന്നതിന്റെ പ്രായോഗിക രൂപം കൂടിയാണ് ഇവിടെ നാം പരാമർശിച്ചത്. ഹസൻ ബിൻ ഖാരിജ(റ)യെ ഖൈബറിലേക്ക് വഴികാട്ടിയായി സ്വീകരിച്ചപ്പോൾ അദ്ദേഹം മുസ്ലിമായിരുന്നില്ലല്ലോ.
    അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. യാത്രക്കിടയിൽ വാഹനപ്പുറത്തായിരിക്കുമ്പോൾ തിരുനബിﷺ നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ വാഹനത്തെ ഖിബ്ലയുടെ നേരെ നിർത്തും. എന്നിട്ട് തക്ബീർ ചൊല്ലും. ശേഷം വാഹനം പോകുന്ന ദിശയിലേക്ക് തിരിഞ്ഞു നിസ്കരിക്കും. വാഹനം പോകുന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞ് വാഹനപ്പുറത്തിരുന്ന് തസ്ബീഹ് നിസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ റുകൂഇന്റെയും സുജൂദിന്റെയും ഒക്കെ സമയത്ത് ശിരസ്സുകൊണ്ട് ആംഗ്യം കാണിക്കും. അബ്ദുല്ലാഹിബ്നു ഉമറും(റ) ഇതേ രീതിയിൽ പ്രവർത്തിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്യുന്നുണ്ട്.
    യാത്രക്കാരന്റെ നിസ്കാരത്തെ കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ കടന്നുപോയത്. വാഹനപ്പുറത്തായിരിക്കുമ്പോൾ, സഞ്ചരിക്കുന്നതിനിടയിൽ തന്നെ നിസ്കരിക്കാൻ പറ്റുമോ? സുന്നത്ത് നിസ്കാരമാണെങ്കിൽ അപ്രകാരം തന്നെ നിസ്കരിക്കാമെന്നും വാഹനം പോകുന്ന അതേ ദിശയിലേക്ക് തന്നെ അഭിമുഖമായി നിർവഹിക്കാമെന്നും പ്രായോഗികമായി തന്നെ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്.
    എന്നാൽ, നിർബന്ധ നിസ്കാരങ്ങളിൽ അത് മതിയാകുന്നതല്ല. എല്ലാ നിബന്ധനകളും പാലിക്കാവുന്ന വിധത്തിൽ നിർവഹിക്കുമ്പോഴേ നിർബന്ധ നിസ്കാരങ്ങൾ അഥവാ അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പൂർണ്ണാർഥത്തിൽ ശരിയാവുകയുള്ളൂ. സമയം കഴിയുന്നതിനുമുമ്പ് യാത്ര മുറിയുകയില്ല എന്ന് വന്നാൽ ഓരോ സന്ദർഭത്തിനും അവസരത്തിനും അനുസരിച്ച് സമയത്തിനുള്ളിൽ നിർവഹിച്ചില്ല എന്ന കുറ്റത്തിൽ നിന്ന് ഒഴിവാകാൻ നിയമ നിബന്ധനകളോടെയുള്ള വ്യത്യസ്ത രീതികളുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ അത് വിശദമായി പരാമർശിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ!

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...