Tweet 949

    Tweet 949
    January 18, 2025 • Saturday
    Post Header

    ഫളാല ബിൻ ഉബൈദ്(റ) പറഞ്ഞതായി ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുകയോ വീട്ടിലേക്ക് കടക്കുകയോ ചെയ്താൽ രണ്ട് റക്അത് നിസ്കരിക്കാതെ ഇരിക്കുകയില്ല.
    അനസ്ബിൻ മാലികി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. മധ്യാഹ്ന നിസ്കാരം നിർവഹിക്കാതെ തിരുനബിﷺ പ്രവേശിക്കാറില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിസ്കാരത്തിന് സമയമാകുന്നതിനുമുമ്പ് നട്ടുച്ചയിലാണ് എത്തിയതെങ്കിലും അങ്ങനെയാണോ ചെയ്യാറുള്ളത്? അതെ, അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്.
    ഇമാം അഹ്മദും(റ) ബസാറും(റ) ത്വബറാനി(റ)യും എല്ലാം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഞങ്ങളുടെ മരണം നീ ഇവിടെയാക്കരുത്. ഇവിടുന്ന് പുറപ്പെട്ടതിനുശേഷമല്ലാതെ മരിപ്പിക്കരുതേ! തിരുനബിﷺ പലായനം ചെയ്തെത്തിയ മദീനയിലല്ലാതെ മരണപ്പെടാൻ തിരുനബിﷺ ആഗ്രഹിച്ചിരുന്നില്ല.
    എവിടെ എത്തിയാലും അല്ലാഹുവിനെ ഓർക്കുകയും ആരാധന നിർവഹിക്കുകയും ചെയ്യുക. അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്നും ഉൾക്കൊള്ളണമെന്നും പഠിപ്പിക്കാനാണല്ലോ തിരുനബിﷺ നിയോഗിക്കപ്പെട്ടത് തന്നെ.
    മക്കയിൽ വച്ച് മരിക്കരുതെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തത് മക്കയുടെ മഹത്വത്തിന് എന്തെങ്കിലും കുറവുള്ളത് കൊണ്ടല്ല. തിരുനബിﷺയുടെ ആഗ്രഹം തങ്ങൾക്ക് അഭയം നൽകിയ മദീനയിൽ അന്ത്യവിശ്രമം കൊള്ളണം എന്നതായിരുന്നു. പ്രസ്തുത ആഗ്രഹത്തിന്റെ പ്രകാശനവും അത് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രാർഥനയുമാണ് നിർവഹിച്ചത്. മറ്റേതു നാടുകളിൽ മരണപ്പെടുന്നതിനേക്കാളും നല്ലത് മദീനയും മക്കയും തന്നെയാണ്. മക്കയിലെ ജന്നത്തുൽ മുഅല്ലയും മദീനയിലെ ജന്നത്തുൽ ബഖീഉം സവിശേഷമായ മഹത്വങ്ങളുള്ള ഖബർസ്ഥാനുകളാണ്. അത് മുസ്ലിം ലോകം അംഗീകരിച്ചു, സ്വീകരിച്ചു പോരുന്നതും രണ്ടിൽ ഒരു സ്ഥലത്ത് കിടക്കാൻ നിയോഗം ലഭിക്കേണമേ എന്ന് വിശ്വാസികൾ ഹൃദയം നിറഞ്ഞു നിരന്തരം പ്രാർഥിക്കുന്നതുമാണ്.
    തിരുനബിﷺയിലേക്ക് നോക്കുമ്പോൾ അവിടുത്തേക്ക് മദീനയോട് വൈകാരികമായ ഒരുപാട് ബന്ധങ്ങളുണ്ട്. ഹുനൈൻ യുദ്ധ വേളയിൽ സമരാർജിത സമ്പത്തുകൾ വിതരണം ചെയ്യുമ്പോൾ മദീനയിൽ നിന്ന് വന്ന ആളുകൾക്ക് ചില സങ്കടങ്ങൾ സ്വകാര്യമായി പങ്കുവെക്കാനുണ്ടായിരുന്നു. മക്കാ വിജയത്തോടെ തിരുനബിﷺ മക്കയിൽ തന്നെ നിന്നു പോകുമോ? പവിത്ര കഅ്ബാലയം മക്കയിലാണല്ലോ? ഇപ്പോഴിതാ സമരാർജിത സമ്പത്ത് വിതരണം ചെയ്യുന്നതും ഏറെ മക്കക്കാർക്കാണല്ലോ? മദീനയിൽ നിന്ന് വന്നവരുടെ ഈ സംഭാഷണം തിരുനബിﷺയുടെ കാതിലെത്തി.
    അവിടുന്ന് അവരെ വിളിച്ചുകൂട്ടി കാര്യമന്വേഷിച്ചു. വളച്ചുകെട്ടില്ലാതെ അവർ അവരുടെ ആത്മ സങ്കടങ്ങൾ പങ്കുവെച്ചു. അപ്പോൾ അവരോട് തിരുനബിﷺ പറഞ്ഞു. ഞാൻ നിങ്ങളോടൊപ്പം മദീനയിലേക്ക് വരികയാണ്. പലായനത്തെ കുറിച്ച് പറയാനില്ലായിരുന്നുവെങ്കിൽ ഞാൻ മദീനക്കാരൻ തന്നെയായിരുന്നു. ഇത്രയും കേട്ടപ്പോഴേക്കും മദീനക്കാർ പറഞ്ഞു. തങ്ങളെ ഞങ്ങൾക്ക് ലഭിക്കുമെങ്കിൽ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല. ഓഹരിയായും വിഹിതമായും തങ്ങളെ ഞങ്ങൾ സമ്പൂർണ്ണമായി തൃപ്തിപ്പെട്ടിരിക്കുന്നു. ഒരുവേള എല്ലാം ലഭിച്ച മക്കക്കാരെ കൂടി കരയിപ്പിക്കുന്നതായിരുന്നു ഈ പ്രയോഗങ്ങൾ. എല്ലാം കിട്ടിയിട്ടും തിരുനബിﷺയെ ഞങ്ങൾക്കൊപ്പം കിട്ടിയില്ലല്ലോ എന്ന സങ്കടം കൂടി അവർക്കുണ്ടായിരുന്നു.
    ഇത്തരം പിന്നാമ്പുറങ്ങൾ വെച്ചുകൊണ്ടാണ് തിരുനബിﷺയുടെ പ്രാർഥനയേയും പരാമർശത്തെയും നമ്മൾ വായിക്കേണ്ടത്.
    അബൂ ഖതാദ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. യാത്രാമധ്യേ എവിടെയെങ്കിലും തിരുനബിﷺ കിടക്കുകയാണെങ്കിൽ വലതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കും. സുബ്ഹി നിസ്കാരത്തിനു മുമ്പുള്ള കിടത്തമാണെങ്കിൽ മുഴം കൈയുയർത്തി കൈവെള്ളയിൽ ശിരസ് വച്ചു കിടക്കും.
    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) തന്നെ നിവേദനം ചെയ്യുന്നു. യാത്രയ്ക്കിടയിൽ അത്താഴസമയത്ത് തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും സ്തുതികളും നല്ല പരീക്ഷണങ്ങളും കേൾക്കാൻ കഴിയുന്നവർ കേട്ടു. അല്ലാഹുവേ നീ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ഞങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരികയും ചെയ്യേണമേ! നരകത്തിൽ നിന്ന് ഞങ്ങൾക്ക് കാവലേകേണമേ!

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...