Tweet 941

    Tweet 941
    January 10, 2025 • Friday
    Post Header

    തിരുനബിﷺ വാഹനങ്ങളായി ഉപയോഗിച്ച മൃഗങ്ങളെ കുറിച്ച് കൂടി നമുക്ക് പഠിക്കാം. ഇബ്രാഹിം അതൈമി(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഖസ്വാ ബനൂ ഹുറൈശ്(റ) ഗോത്രത്തിലെ ഒരു മൃഗമായിരുന്നു. നാനൂറ് ദിർഹമിന് അബൂബക്കർ(റ) അതിനെ വാങ്ങി. തിരുനബിﷺക്ക് വിലക്ക് നൽകുന്നതുവരെ അബൂബക്കറി(റ)ന്റെ പക്കലായിരുന്നു അത്. നബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് ഈ വാഹനത്തിന്റെ പുറത്തായിരുന്നു. മദീനയിലെത്തിയപ്പോൾ ഖസ്വാഇന് നാല് വയസ്സ് ആയിട്ടുണ്ടായിരുന്നു. ജദ്, അള്ബാ എന്നീ പേരുകളും ഖസ്വാഇന് തന്നെ ഉപയോഗിക്കപ്പെട്ടതാണെന്നാണ് അഭിപ്രായം. അതെല്ലാം സ്വതന്ത്രമായി മറ്റു ഒട്ടകങ്ങളുടെ പേരുകളാണെന്ന അഭിപ്രായവുമുണ്ട്.
    ഇബ്നുൽ മുസയ്യബി(റ)ന്റെ നിവേദനത്തിൽ ഖസ്വാഇന്റെ പേര് അള്ബാ എന്ന് പരിചയപ്പെടുത്തുന്നു. അതിന്റെ ചെവിയിൽ ഒരു അടയാളമുണ്ടായിരുന്നുവത്രേ. ഏത് മത്സരത്തിൽ പങ്കെടുത്താലും മുന്നിട്ട് നിൽക്കുകയും ചെയ്തിരുന്നു.
    തിരുനബിﷺയുടെ വിയോഗത്തെ തുടർന്ന് അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കരഞ്ഞു കരഞ്ഞു ഖസ്വാ മദീനയിൽ തന്നെ മരണപ്പെട്ടു. ജന്നത്തുൽ ബഖീഇലാണ് മറമാടിയതെന്നും പറയപ്പെടുന്നു.
    ഇമാം അഹ്മദും(റ) ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബിﷺക്ക് അള്ബാ എന്നൊരു ഒട്ടകമുണ്ടായിരുന്നു. എല്ലാ മത്സരത്തിലും അത് വിജയിക്കുമായിരുന്നു. ഒരിക്കൽ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ ഒട്ടകത്തോട് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് പ്രവാചക അനുയായികൾക്ക് വലിയ ദുഃഖമായി. പക്ഷേ, പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഈ ലോകത്ത് ഉയരുന്നതെല്ലാം താഴുകയും ചെയ്തേക്കും. ഈ ലോകത്ത് സ്വയം പെരുമ കാണിക്കുന്നതൊക്കെയും താഴ്ത്തിയും കാണിക്കുക എന്നത് അല്ലാഹുവിന്റെ ഒരു വ്യവസ്ഥിതിയാണ്. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. ജനങ്ങൾ അധികം ഉയർത്താൻ നോക്കുന്ന ഒന്നിനെ അല്ലാഹു ചിലപ്പോൾ താഴ്ത്തിയേക്കാം.
    വെളുപ്പും ചുവപ്പുമുള്ള ഒരു ഒട്ടകത്തിന്റെ മേലെ ഇരുന്ന് ഹജ്ജ് വേളയിൽ ജമ്ര എറിയുന്നത് കണ്ടു എന്ന് ഖുദാമ ബിൻ അബ്ദുല്ലാഹ് (റ) പറഞ്ഞ ഹദീസ് ഇമാം ഇബ്നു സഅദ് (റ) ഉദ്ധരിച്ചിട്ടുണ്ട്.
    അബൂ കാഹിലി(റ)ൽ നിന്ന് ഹസൻ ബിൻ ളഹ്ഹാക്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ചുവപ്പും വെളുപ്പും കലർന്ന ചെവിയിൽ മുറിഞ്ഞ അടയാളമുള്ള ഒരു ഒട്ടകത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് നബിﷺ ഖുത്വുബ നിർവഹിക്കുന്നത് ഞാൻ കണ്ടു. എത്യോപ്യക്കാരനായ ഒരു ബാലൻ അതിന്റെ കടിഞ്ഞാൺ പിടിച്ചിട്ടുണ്ടായിരുന്നു.
    നബിﷺയുടെ മറ്റ് ഒട്ടകങ്ങളുടെ പരാമർശങ്ങളും ഹദീസുകളിൽ വന്നിട്ടുണ്ട്. ഒരു ചുവന്ന ഒട്ടകപ്പുറത്ത് നബിﷺ അറഫയിൽ ഇരിക്കുന്നത് കണ്ടു എന്ന് സലമ ബിൻ നുബൈത്(റ) പറയുന്നുണ്ട്. അബ്ദുൽ മലിക് ബിനു ഉമൈർ(റ) നബിﷺയുടെ അശ്കർ എന്ന ഒട്ടകത്തെ പരിചയപ്പെടുത്തുന്നു.
    ഹുദൈബിയ്യ സന്ധിയുടെ സമയത്ത് ഖുറൈശി പ്രമുഖരോട് സംസാരിക്കാൻ ഖരാശ് ബിൻ ഉമയ്യ(റ) എന്നയാളെ നബിﷺയുടെ ‘സഅലബ്’ എന്ന ഒട്ടകപ്പുറത്ത് നിയോഗിച്ചു. നബിﷺയുടെ യാത്രാ ലക്ഷ്യം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നിയോഗത്തിന്റെ താല്പര്യം. എന്നാൽ, ഖുറൈശികൾ നബിﷺയുടെ ഒട്ടകത്തെ അറുക്കുകയും ഖരാശിനെ വധിക്കാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ ബനൂ ബക്കർ(റ) അത് തടയുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
    ബദർ യുദ്ധാനന്തരം അബൂജഹലിൽ നിന്ന് ഗനീമത്തായി കിട്ടിയ സുഹൃി എന്ന ഒട്ടകം യാത്രയ്ക്കും യുദ്ധവേളകളിലും ഉപയോഗിച്ചിരുന്നു. പെൺ ഒട്ടകങ്ങളെ ചവിട്ടാനും അതിനെ ഉപയോഗിച്ചിരുന്നു.
    ഇബ്നു അബ്ബാസി(റ)ന്റെ ഒരു ഹദീസ് ഇവിടെ നമുക്ക് ചേർത്തു വായിക്കാം. ഹുദൈബിയ്യ സന്ധിയുടെ സമയത്ത് നബിﷺ ബലിയറുത്ത കൂട്ടത്തിൽ അബൂജഹലിന്റെ ഒട്ടകവുമുണ്ടായിരുന്നു. അതിന്റെ തലയിൽ ഒരു വളയമുണ്ടായിരുന്നു. മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന ഖുറൈശികളെ ചൊടിപ്പിക്കാൻ വേണ്ടി കൂടിയാണ് പ്രസ്തുത ഒട്ടകത്തെയും ബലി നൽകിയത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...