
തിരുനബിﷺയുടെ ജീവിതത്തിൽ ആടുകളെ മേയിച്ചതും പാലിനുവേണ്ടി മൃഗങ്ങളെ പരിപാലിച്ചതും സംബന്ധിച്ച ചില നിവേദനങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
അബൂ യഅ്ല(റ), ബറാഅ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ആടുകൾ അനുഗ്രഹമാകുന്നു. തിരുനബിﷺ പറഞ്ഞതായി ഇബ്നു ഉമർ(റ) പറഞ്ഞു. നിങ്ങൾ ആടുകളെ പരിപാലിക്കുക. അവ സ്വർഗത്തിലെ ജീവികളാണ്. അതിന്റെ ആലയിൽ നിങ്ങൾ നിസ്കരിച്ചു കൊള്ളുക. അവയുടെ മുഖവും മൂർദ്ധാവും നിങ്ങൾ തലോടി വൃത്തിയാക്കി കൊടുക്കുക.
ആടുകളുടെ ആലയോട് ചേർന്ന് നിസ്കരിക്കാമോ എന്ന ചർച്ച പണ്ഡിതന്മാർ ഉയർത്തിയിട്ടുണ്ട്. ഒട്ടകങ്ങളുടെയും ആടുകളുടെയും തൊഴുത്തുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മുന്നിൽ വച്ചുകൊണ്ടുള്ള ചർച്ചയായിരുന്നു അത്. ഒട്ടകത്തിന്റെ ആലയുടെ അടുത്താകുമ്പോൾ ശബ്ദകോലാഹലങ്ങളും ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകാം. എന്നാൽ, ആട്ടിൻകൂട്ടിന് അടുത്താകുമ്പോൾ അവ ശാന്തതയുള്ള ജീവികളായതുകൊണ്ട് തന്നെ നിസ്കരിക്കുന്നതിന് തടസ്സമില്ല. നിസ്കരിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം തുടങ്ങിയുള്ള നിബന്ധനകൾ പാലിക്കപ്പെടേണ്ടത് എവിടെയും ബാധകമാണ് താനും.
അബൂ സഈദ് അൽ ഖുദ്’രി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ സന്നിധിയിൽ വച്ച് ആടിന്റെയും ഒട്ടകത്തിന്റെയും മുതലാളിമാർ പെരുമ പറഞ്ഞുകൊണ്ടിരുന്നു. ഉടനെ നബിﷺ ഇങ്ങനെ വിശദീകരിച്ചു. ആഢ്യത്വവും ഗരിമയും ഒട്ടകത്തിന്റെ ആളുകൾക്കാണ്. ശാന്തതയും പ്രൗഢിയും ആടിനെ പരിപാലിക്കുന്നവർക്കുമാണ്. ആടിന് ഇടയവൃത്തി ചെയ്യുന്ന കാലത്താണ് മൂസ(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ഞാൻ മക്കയിലെ അജിയാദിൽ എൻ്റെ കുടുംബത്തിനുവേണ്ടി ആടുമേയ്ക്കുന്ന കാലത്താണ് എനിക്ക് പ്രവാചകത്വ ദൗത്യം ഏൽപ്പിച്ചത്.
ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. വഹബ് ബിന് കൈസാൻ(റ) പറഞ്ഞു. എൻ്റെ പിതാവ് അബൂഹുറൈറ(റ)യുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ അദ്ദേഹം ചോദിച്ചു. നിങ്ങൾ എവിടേക്കാണ് പോകുന്നത്? അപ്പോൾ എൻ്റെ പിതാവ് പറഞ്ഞു. എൻ്റെ ചെറിയ ഒരു ആട്ടിൻ പറ്റത്തെ നോക്കാൻ പോവുകയാണ്. ശരി, എന്നാൽ അതിന്റെ മൂർദ്ധാവും മുഖവുമൊക്കെ നന്നായി തലോടുകയും വൃത്തിയാക്കുകയും ചെയ്തു കൊള്ളൂ. അതിന്റെ ആല വൃത്തിയാക്കുകയും ചെയ്യണം. അതിന്റെ ചാരത്ത് നിങ്ങൾക്ക് നിസ്കരിക്കാം. ആടുകളോട് നല്ല രൂപത്തിൽ പെരുമാറണം. അവകൾ സ്വർഗ്ഗത്തിലെ ജീവികളാണ്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തിരുനബിﷺ ഉമ്മു ഹാനിഇ(റ)നോട് പറഞ്ഞു. അല്ലയോ ഉമ്മു ഹാനിഏ(റ) നിങ്ങൾ ആടിനെ മേയ്ച്ചോളൂ. പ്രഭാതത്തിലും പ്രദോഷത്തിലും അവ നന്മയാണ് കൊണ്ടുവരിക.
ഈ പറഞ്ഞ ഹദീസുകളെല്ലാം ആടിനെ പൊതുവെ പരാമർശിക്കുന്നതാണെങ്കിൽ, ചിലയിനത്തിലും വിഭാഗത്തിലും പെട്ട ആടുകളെ പ്രത്യേകമായി പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. കോലാടിനെ നിങ്ങൾ പ്രത്യേകം പരിഗണിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. അതിന്റെ മുഖത്ത് തലോടുക. അത് സ്വർഗ്ഗീയ ജന്തുക്കളിൽ പെട്ടതാണ്.
ആടിനെയും മാടിനെയും പരിപാലിക്കുന്നവരിൽ ശാന്തതയും സമാധാനവും ഉണ്ടാകും. കേവലമായ ഭൗതിക നന്മയ്ക്കപ്പുറം പാരത്രിക മോക്ഷവും നന്മയും ലഭിക്കാനും ആടിനെ മേയ്ക്കുന്ന ആളുകൾക്ക് അവസരം ലഭിക്കും എന്ന ആശയവും നമുക്ക് ഹദീസുകളിൽ നിന്ന് വായിക്കാം. ഇടയവൃത്തിയിലൂടെ രൂപപ്പെടുന്ന വ്യക്തി വിശേഷങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ അവതരിപ്പിച്ചത്. ഓരോ ജീവികളോടുമുള്ള സഹവാസം മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ സ്വാധീനിക്കുമെന്നും മേൽ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.
