
ഒരു അടിമ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ചെയ്യുന്ന ഏതിനും വലിയ മൂല്യമുണ്ട്. അല്ലാഹു പഠിപ്പിച്ച ആശയങ്ങളെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന ശബ്ദങ്ങളെ തോൽപ്പിക്കാനുമാണെങ്കിൽ അതിന് ഇരട്ടി പ്രാധാന്യമുണ്ട്. ഇസ്ലാമിക സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിരോധങ്ങൾ പ്രധാനമായും ആദർശ സംരക്ഷണത്തിനു വേണ്ടിയായിരുന്നു. തിരുനബിﷺയുടെ സൈനിക ഇടപെടലുകൾ മുഴുവനും പടച്ചവൻ പടപ്പുകൾക്ക് നൽകിയ ഒരു ആദർശത്തെ പ്രബോധിപ്പിക്കുവാനും അതിനെതിരെ വരുന്ന ഇരുട്ടിനെ ചെറുക്കുവാനും മാത്രമായിരുന്നു.
യുദ്ധം എന്നൊക്കെ പറയുമ്പോഴും സാധാരണ യുദ്ധങ്ങൾക്കുണ്ടായിരുന്ന ഒരു മാനങ്ങളും തിരുനബിﷺയുടെ സൈനിക നീക്കങ്ങങ്ങളിൽ കാണില്ല. സാധാരണയിൽ ഒരു രാജാവിന് മറ്റൊരു രാജാവിനോടുള്ള ദേഷ്യം, അയാളുടെ രാജ്യം കൂടി പിടിച്ചടക്കാനുള്ള മോഹം, സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ ഇങ്ങനെയൊക്കെയാണല്ലോ ഉണ്ടാവുക. എന്നാൽ തിരുനബിﷺ മുന്നോട്ടുവച്ച ആശയങ്ങൾ ഇതൊന്നുമായിരുന്നില്ല. ലോകത്തിനു മുഴുവനും ക്ഷേമം കൽപ്പിക്കുന്ന പവിത്ര ആശയത്തെ സമാധാനപൂർവ്വം എത്തിച്ചുകൊടുക്കുക. സ്വീകരിക്കാത്തവരോട് വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. ഈ ആശയത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുക. എല്ലാവരും ഈ ആശയത്തെ സ്വീകരിക്കുന്ന പക്ഷം സുഗമമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. മറ്റു ആശയങ്ങളിൽ ആയിരിക്കെ തന്നെ സമാധാനപരമായ സൗഹൃദപരമായ മാനവിക ആശയങ്ങൾ മുൻനിർത്തി യോജിക്കാൻ വരുമ്പോൾ അതിന് കവാടങ്ങൾ തുറന്നുകൊടുക്കുക. ഇങ്ങനെയൊക്കെ ആയിരുന്നു.
കുതിരകളെ കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. പ്രതിരോധത്തിന്റെ പ്രധാന ആയുധമായി അശ്വഭടന്മാരെ നിർത്തുമ്പോൾ കുതിരകൾക്ക് വലിയ പ്രാധാന്യമുണ്ട്. കേവലം ജാഡയോ സൈന്യമോ എന്നതിനപ്പുറം സത്യത്തെ സ്ഥാപിക്കാനുള്ള സൈന്യം എന്ന വിചാരത്തിൽ നിന്നുകൊണ്ടാണ് കുതിരയെ പരിപാലിക്കുന്നതിനുള്ള മൂല്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ആ വിധത്തിൽ വന്ന കുറഞ്ഞ ഹദീസുകളുടെ ആശയം കൂടി വായിക്കേണ്ടതുണ്ട്.
ഇമാം ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചും അവൻ്റെ മാർഗത്തിൽ പ്രവർത്തിക്കാൻ ലക്ഷ്യം വെച്ചും ഒരാൾ കുതിരയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്താൽ, ആ കുതിരയുടെ ഓരോ ചലനങ്ങളും പരലോകത്ത് നന്മയായി പരിഗണിക്കപ്പെടും. നന്മ തിന്മകൾ തൂക്കുന്ന സമയത്ത് നന്മയുടെ ഭാഗത്ത് ഭാരമുള്ളതായി നിൽക്കും.
അല്ലാഹുവിൽ നിന്നുള്ള ശിക്ഷയെ തടുക്കാനുള്ള മറയായി നിലകൊള്ളും എന്നാണ് മറ്റൊരു ഹദീസിന്റെ ആശയം. കുതിരയുടെ കാഷ്ടത്തിന്റെയും മൂത്രത്തിന്റെയും കണക്കെ സ്വർഗ്ഗത്തിൽ നിന്നുള്ള കസ്തൂരിയുടെ കൈക്കുമ്പിളുകൾ ലഭിക്കുമെന്നാണ് ഇബ്നു അബി ആസിം(റ) നിവേദനം ചെയ്തത്. അവകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഓരോ ധാന്യത്തിന്റെയും കണക്കെ നന്മകൾ രേഖപ്പെടുത്തും എന്ന് ഇബ്നു മാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണുന്നു.
മുആവിയത്ത് ബിനു ഖുദൈജി(റ)ൽ നിന്ന് കൗതുകകരമായ ഒരു നിവേദനം അബൂ ഉബൈദ(റ) ഉദ്ധരിക്കുന്നുണ്ട്. ഈജിപ്ത് മുന്നേറ്റത്തിലും മറ്റും പങ്കെടുത്ത പ്രമുഖനായ വ്യക്തിത്വമാണ് മുആവിയ(റ). അദ്ദേഹം ഒരിക്കൽ പ്രമുഖനായ സ്വഹാബി അബൂദർറി(റ)ൻ്റെ സമീപത്തു കൂടി കടന്നുപോയി. അപ്പോൾ അബൂദർ(റ) തന്റെ കുതിരയെ പരിചരിക്കുകയായിരുന്നു. നിങ്ങൾ ഈ കുതിരയെ പരിചരിച്ചു കൊണ്ട് കഴിയുകയാണോ? ഞാൻ ഈ കുതിരയെ പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഒന്നായിട്ടാണ് കാണുന്നത്. ഓഹോ അങ്ങനെ കുതിരയ്ക്ക് ഒരു പ്രാർത്ഥനയും അതിനുത്തരവുമുണ്ടോ? എല്ലാ രാത്രിയിലും കുതിര അല്ലാഹുവിനോട് പ്രാർത്ഥിക്കും. അല്ലാഹുവേ എന്റെ സംരക്ഷണവും പരിപാലനവും ഈ വ്യക്തിയിലാണ് നീ ഏൽപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് കുടുംബത്തേക്കാളും സന്താനങ്ങളെക്കാളും പ്രിയപ്പെട്ടതായി എന്നെ നീ മാറ്റേണമേ! കുതിരകളുടെ കൂട്ടത്തിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നവയും അല്ലാത്തവയുമുണ്ട്. ഈ കുതിര ഉത്തരം ലഭിക്കുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്.
