Tweet 931

    Tweet 931
    December 31, 2024 • Tuesday
    Post Header

    അബൂ ശൈഖ്(റ) അളമാ എന്ന ഗ്രന്ഥത്തിലും ഇബ്നു അബീ ഹാതമും(റ) നിവേദനം ചെയ്യുന്നു. വഹബ് ബിന് മുനബ്ബഹ്(റ) പറഞ്ഞു. അല്ലാഹുവിൽ നിന്ന് ആത്മീയമായ ഒരു വിവരം എനിക്ക് ലഭിച്ചു. അല്ലാഹു കുതിരയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ കിഴക്കൻ കാറ്റിനോട് പറഞ്ഞു. എന്റെ പ്രിയക്കാർക്ക് പ്രതാപവും ശത്രുക്കൾക്ക് നിസ്സാരതയും നൽകുന്ന ഒരു സൃഷ്ടിയെ ഞാൻ സൃഷ്ടിക്കാൻ പോവുകയാണ്. പ്രധാനമായും എന്നെ അനുസരിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ അത് സൃഷ്ടിക്കുന്നത്. ശേഷം, കാറ്റിൽ നിന്ന് ഒരുപിടി സ്വീകരിച്ചു. അതിൽ നിന്ന് കുതിരയെ സൃഷ്ടിച്ചു. എന്നിട്ട് ആ സൃഷ്ടിയോട് പറഞ്ഞു.
    അറബി കുതിരയെന്നു ഞാൻ നിന്നെ പേരു വെക്കുന്നു. നിന്റെ നെറുകയിൽ നന്മകൾ സമാഹരിച്ചിട്ടുണ്ട്. നിന്റെ മുതുകത്ത് സമരാർജിത സമ്പാദ്യങ്ങൾ വഹിക്കപ്പെടും. ഐശ്വര്യവും സമ്പാദ്യവും നിനക്കൊപ്പമാണ്. നിന്റെ ഉടമ നിന്നോട് മൃദുവായി പെരുമാറും. മറ്റു മൃഗങ്ങളെക്കാൾ വിശാലമായി നീ പരിഗണിക്കപ്പെടുകയും നിന്നെ ഊട്ടുകയും ചെയ്യും. നിന്നെ ഒരു മാതൃകയാക്കുകയും ചിറകില്ലാതെ പറക്കാൻ അവസരം നൽകുകയും ചെയ്യും. ശത്രുവിന്റെ പിന്നിൽ കൂടാനും ശത്രുവിനെ ഭയപ്പെടുത്താനും നീ ഉപയോഗിക്കപ്പെടും. നിന്നോടൊപ്പം എൻ്റെ അടിമകൾ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തും അഥവാ തസ്ബീഹ് ചെയ്യും. നീയും അവർക്കൊപ്പം എന്നെ മഹത്വപ്പെടുത്തുന്ന തസ്ബീഹ് നിർവഹിക്കും. അവർ എന്നെ സ്തുതിക്കുകയും തക്ബീർ മുഴക്കുകയും ചെയ്യുമ്പോൾ നീയും ഒപ്പം അത് നിർവഹിക്കും.
    നീ നിന്റെ ശബ്ദംകൊണ്ട് തഹ്ലീൽ ചൊല്ലുമ്പോൾ ഞാൻ നിന്നോട് പറയും. നിനക്ക് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ! നിന്റെ ശബ്ദം കേട്ട് കൊണ്ട് അല്ലാഹുവിൽ പങ്കുചേർത്തവർ ഭയക്കട്ടെ! നിന്റെ ശബ്ദംകൊണ്ട് അവരുടെ കാതുകൾ നിറയ്ക്കുകയും ഹൃദയങ്ങൾ ഭയത്താൽ വിറയ്ക്കുകയും ചെയ്യും. അല്ലാഹു അവന്റെ സൃഷ്ടികളെ ആദം നബി(അ)ക്ക് പ്രദർശിപ്പിച്ചപ്പോൾ ഓരോന്നിന്റെയും നാമങ്ങൾ പറഞ്ഞിട്ട് അല്ലാഹു ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാൻ ആദം നബി(അ)യോട് പറഞ്ഞു. അപ്പോൾ ആദം(അ) കുതിരയെ തിരഞ്ഞെടുത്തു. നിങ്ങൾ നിങ്ങളുടെയും നിങ്ങളുടെ സന്താന പരമ്പരകളുടെയും പ്രതാപത്തെയാണ് തെരഞ്ഞെടുത്തത് എന്ന് അല്ലാഹു പറഞ്ഞു. എൻ്റെ അനുഗ്രഹം പരമ്പരകളായി നിങ്ങൾക്കുമേൽ ഉണ്ടാകുമെന്നും അള്ളാഹു സുവിശേഷം അറിയിച്ചു.
    കുതിരയുടെ മഹത്വം പറയുന്ന ഒരു ആഖ്യാനമാണിത്. വഹബ് ബിൻ മുനബ്ബഹി(റ)ന് ആത്മീയമായി ലഭിച്ച അറിവിൽ നിന്നാണ് ഇത് പങ്കുവെക്കുന്നത്. പ്രവാചകന്മാർക്ക് ദിവ്യ സന്ദേശം അഥവാ വഹിയ് ലഭിക്കും. സജ്ജനങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ചില ബോധനങ്ങൾ അഥവാ ഇൽഹാമും ലഭിക്കും. അപ്രകാരം ആത്മീയമായി ലഭിച്ച സന്ദേശങ്ങളുടെ ആഖ്യാനമാണ് നാം ഇവിടെ പകർത്തിയത്. കുതിരകളിൽ കുറെ നന്മകളുണ്ടെന്നും സത്യത്തിന്റെ സംസ്ഥാപനത്തിലും ഇരുട്ടിനെ തോൽപ്പിച്ച് നേരിനെ സ്ഥാപിക്കുന്നതിനും സമരപോർക്കളങ്ങളിൽ കുതിരകളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയിക്കുന്നതാണ് തുടർന്നുള്ള പരാമർശങ്ങൾ.
    ഇത്തരം നിവേദനങ്ങൾക്ക് പ്രാമാണികമായ ഹദീസുകളുടെ സ്വീകാര്യതയും സ്ഥാനവുമൊന്നുമില്ലെങ്കിലും, അനുബന്ധ വായനകൾക്കായി വിജ്ഞാനലോകം ഉപയോഗിക്കുന്ന അവലംബങ്ങൾ തന്നെയാണിത്. അതുകൊണ്ടാണല്ലോ പരമ്പരകളായി ഇത്തരം ഗ്രന്ഥങ്ങളിൽ ഇവ രേഖപ്പെടുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നത്. വിശ്വാസപരമോ കർമപരമോ ആയ ഒരു നിയമത്തെ സ്ഥാപിക്കുന്ന അധ്യായമല്ല ഇത്. നിലവിലുണ്ടായിരുന്ന ഒരു നിയമത്തെ മാറ്റിപ്പറയുന്ന അധ്യായവുമല്ല. ശ്രേഷ്ഠതയും മഹത്വവും പറയുന്ന അധ്യായങ്ങളിൽ ഇത്തരം ഉദ്ധരണികൾക്കും സ്രോതസ്സുകൾക്കും പരിഗണനയും സ്വീകാര്യതയുമുണ്ട്. അങ്ങനെ ഒരു മാനദണ്ഡത്തിലാണ് ഇമാമുകൾ ഇത്തരം നിവേദനങ്ങൾ ഗ്രന്ഥങ്ങളിൽ കൊണ്ടുവരുന്നത്. നമുക്കും അത് വായിക്കാം എന്ന് മാത്രം.
    ഒരിക്കൽ ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു. രാത്രിയിൽ ഞാൻ എറിയപ്പെടുന്നു. ഒരുപക്ഷേ അത് പിശാചിന്റെ ഏറിനെ കുറിച്ചുള്ള പ്രയോഗമായിരിക്കാം. ഏതായാലും തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. നല്ല ഒരു കുതിരയെ വാങ്ങി കെട്ടുക. ശേഷം ആ ശല്യം ഉണ്ടായിട്ടില്ല. ജീവജാലങ്ങളുടെയും സസ്യലതാദികളുടെയുമൊക്കെ സാന്നിധ്യം പല വിപത്തുകൾക്കും തടസ്സമാണ് എന്ന വായനകൾ വേറെയുമുണ്ടല്ലോ.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...