Tweet 911

    Tweet 911
    December 11, 2024 • Wednesday
    Post Header

    തിരുനബിﷺയുടെ കയ്യിൽ വടി കണ്ട വ്യത്യസ്ത സന്ദർഭങ്ങൾ സ്വഹാബികൾ പലയിടങ്ങളിലും പറഞ്ഞുവെച്ചിട്ടുണ്ട്. അതിൽ നിന്ന് ചിലത് കൂടി നമുക്ക് വായിക്കാം. അബൂ മുസ്ലിം അൽ കജ്ജി(റ) എന്നവർ ഔഫ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ ഞങ്ങളുടെ അടുക്കലേക്ക് വന്നപ്പോൾ കൈവശം ഒരു വടി ഉണ്ടായിരുന്നു. അവിടെ തൂക്കിയിട്ടിരുന്ന ഈത്തപ്പനക്കുലയിലേക്ക് ആ വടി കൊണ്ട് ഒന്നു കുത്തി. കൂട്ടത്തിൽ കേടുവന്ന കാരക്കകളുമുണ്ടായിരുന്നു.
    ബറാഅ് ബിനു ആസിബി(റ)ൽ നിന്ന് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. സ്വർണ്ണ മോതിരം വിരലിൽ അണിഞ്ഞ ഒരാൾ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന വടികൊണ്ട് അദ്ദേഹത്തിന്റെ വിരലിൽ നബിﷺ ഒന്ന് തട്ടി. സ്വഹാബികളോട് തിരുനബിﷺക്കുണ്ടായിരുന്ന സഹവാസത്തിന്റെ മനോഹാരിത കൂടി ഇതിലുണ്ട്. കൂട്ടുകാർക്കൊപ്പം ഇരിക്കുകയും, അവരോട് ഉണർത്തേണ്ട കാര്യങ്ങൾ ഇടപെട്ടും സൂചിപ്പിച്ചും ചിലപ്പോഴൊക്കെ വേറിട്ട ശൈലിയിൽ ഉണർത്തിയും കൈവശമുള്ള വടികൊണ്ട് അവരുടെ ശരീരത്തിൽ തട്ടിയുമൊക്കെ ഉദ്ബോധിപ്പിക്കാൻ മാത്രം തുറന്നു സഹകരിച്ച ഒരു ജീവിതമായിരുന്നു നബിﷺയുടേത്. അബൂ സഅ്ലബതുൽ ഖശനി(റ)യുടെ ഹദീസ് കൂടി വായിച്ചാൽ ഇപ്പോൾ പറഞ്ഞു വന്നത് പൂർത്തിയാകും. അദ്ദേഹത്തിന്റെ കയ്യിൽ സ്വർണ്ണമോതിരം അണിഞ്ഞിരുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു.
    അവിടുത്തെ കൈവശമുണ്ടായിരുന്ന വടികൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ തിരുനബിﷺ ഒന്ന് തട്ടി. ശേഷം, തിരുനബിﷺയുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും അദ്ദേഹം മോതിരം നീക്കം ചെയ്തു. തുടർന്ന് നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് നഷ്ടം വരുത്താനോ വേദനിപ്പിക്കാനോ അല്ല ഞാൻ ഇങ്ങനെ ചെയ്തത്.
    എത്ര മനോഹരമായ ഒരു സഹവാസമാണ് ഇപ്പോൾ നാം വായിച്ചത്. അല്ലാഹുവിന്റെ നിയമങ്ങൾ ഉണർത്താതെ ഇരിക്കാൻ നിർവാഹമില്ലെന്നും അതിന്റെ പേരിൽ പരിഭവിക്കേണ്ടതില്ലെന്നുമെല്ലാം ഇതിൽ തന്നെയുണ്ട്. ഏത് സന്ദർഭങ്ങളിലും പ്രബോധനത്തിനും അല്ലാഹുവിലേക്ക് ശ്രദ്ധ തിരിക്കുന്നതിനും തിരുനബിﷺ എത്രമേൽ ശ്രദ്ധിച്ചിരുന്നു എന്നുകൂടി നമുക്ക് ഇതിൽ നിന്ന് വായിക്കാം.
    അബൂസൈദ്(റ) നിന്ന് ഇമാം ഹുമൈദി(റ) ഉദ്ധരിക്കുന്നു. ഈത്തപ്പനയുടെ കൊമ്പ് അഥവാ ഈത്തപ്പന പിടിക്കുന്ന കുല അത് തിരുനബിﷺക്ക് വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അത് കൈവശം കൊണ്ടുനടക്കുകയും അതുമായി പള്ളിയിൽ പ്രവേശിക്കുകയും ചെയ്യും. കൈവശമുണ്ടായിരുന്ന ചാട്ടവാർ നിലത്തിട്ട് അതിന്മേൽ നിസ്കരിച്ച ഒരു രംഗം ഉമ്മുസലമ(റ)യുടെ നിവേദനത്തിലും കാണാം.
    തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന മരക്കൊമ്പുകളും വടികളും ഏതൊക്കെ സന്ദർഭങ്ങളിൽ എങ്ങനെയൊക്കെയായിരുന്നു എന്ന വ്യത്യസ്ത സാക്ഷ്യങ്ങളാണ് നാം വായിച്ചു വന്നത്. കൈവശം ഒരു വടിയുണ്ടാവുക എന്ന താൽപര്യത്തോടെ കൊണ്ടു നടന്നതും ഔദ്യോഗിക സന്ദർഭങ്ങളിൽ അതിന്റെ ഭാഗമായി ഉപയോഗിച്ചതും പ്രകൃതിയോടും വസ്തുക്കളോടുമുള്ള താൽപര്യത്തിൽ അവിടുന്ന് പരിഗണിച്ചതുമെല്ലാം ഈ അധ്യായത്തിന്റെ ഭാഗമായിട്ടുണ്ട്. അബൂ ശൈയ്ഖ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടി വായിക്കാം. വടി ഊന്നി നടക്കുക എന്നത് പ്രവാചകന്മാരുടെ സ്വഭാവമാണ്. തിരുനബിﷺ അപ്രകാരം നടക്കാറുണ്ടായിരുന്നു. വടി ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുമായിരുന്നു.
    നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും ഇമാം ബസാറും(റ) ത്വബ്റാനി(റ)യും ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം. മഹാനായ മുആദുബ്നു ജബൽ(റ) പറയുന്നു. ഒരിക്കൽ പ്രവാചകൻﷺ രംഗത്തേക്ക് വന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ വടി ഉപയോഗിക്കുക. എന്റെ പിതാവായ ഇബ്റാഹീം നബി(അ) അങ്ങനെ ഉപയോഗിച്ചിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ അധ്യായങ്ങളെ വായിക്കുമ്പോൾ സാധാരണ വ്യക്തിചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഏതെല്ലാം അദ്ധ്യായങ്ങളാണ് കടന്നുവരുന്നത്! ഇങ്ങനെയൊക്കെ ചർച്ചചെയ്യാനും പരാമർശിക്കാനും ലോകചരിത്രത്തിൽ ഒരേ ഒരു വ്യക്തിയേ ഉള്ളൂ. പ്രമാണങ്ങൾ അങ്ങനെയാണല്ലോ നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രവാചകരുﷺടെ പവിത്ര നാമം ഒരിക്കൽ കൂടി നമുക്ക് പറയാം മുഹമ്മദ് റസൂലുല്ലാഹ്ﷺ.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...