Tweet 906

    Tweet 906
    December 6, 2024 • Friday
    Post Header

    തിരുനബിﷺയുടെ പാത്രങ്ങളും മറ്റും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. തിരുനബിﷺയെ ഞാൻ എന്റെ മാറിലേക്ക് ചാരി കിടത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടുന്ന് ഒരു പാത്രം ആവശ്യപ്പെട്ടു. അപ്പോഴേക്കും തിരുനബിﷺ എന്റെ മാറിൽ നിന്ന് ഊർന്ന് താഴേക്ക് പോകുന്നത് പോലെ തോന്നി. അവിടുന്ന് വിയോഗം വരിക്കാൻ അടുത്തു എന്ന് ഞാൻ അറിഞ്ഞില്ല. തിരുനബിﷺക്ക് ‘റയ്യാൻ’ എന്ന് പേരുള്ള ഒരു പാനപാത്രമുണ്ടായിരുന്നു. മറ്റൊരു പാത്രത്തിൻറെ പേര് ‘മുഗീസ്’ എന്നായിരുന്നു. മൂന്നു സ്ഥലങ്ങളിൽ വെള്ളികൊണ്ട് ചുറ്റിട്ട മൂന്നാമത് ഒരു പാത്രവുമുണ്ടായിരുന്നു.
    ഇമാം ബുഖാരി(റ) മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പാനപാത്രം പൊട്ടി. വെള്ളികൊണ്ട് ചുറ്റിട്ട് അത് ശരിപ്പെടുത്തി. അൽ ഹാഫിള്(റ) അള്ളിയാ അൽ അഹ്കാം എന്ന കിതാബിൽ പറയുന്നത് വെള്ളി കൊണ്ട് പാത്രം ശരിപ്പെടുത്തിയത് അനസ് ബിൻ മാലികാ(റ)യിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അനസ് ബ്നു മാലികി(റ)ന്റെ പക്കൽ നബിﷺയുടെ ഒരു പാത്രമുണ്ടായിരുന്നു. അതിന് നാല് വളയങ്ങളുണ്ടായിരുന്നു. ഓരോന്നിലും ഓരോരുത്തർ പിടിച്ചുയർത്താവുന്ന വിധത്തിലായിരുന്നു അത്.
    നാലു വളയങ്ങളുള്ള ഒരു വലിയ ജവന നബിﷺയുടെ പക്കലുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്ന് അബൂ ശൈഖ് (റ) നിവേദനം ചെയ്യുന്നുണ്ട്. വിശാലമായ ഒരു പാത്രത്തെ കുറിച്ചായിരിക്കും ഈ പരാമർശം. എപ്പോഴും ജനങ്ങളോട് സംവദിച്ചും സഹവസിച്ചും കഴിയുന്ന തിരുനബിﷺയുടെ പക്കൽ അത്തരം വിശാലമായ ഒരു പാത്രം എന്നത് ദിനേനയെന്നോണം ആവശ്യമുള്ളതായിരിക്കും.
    ‘മുഖള്ളബ്’ എന്ന പേരിൽ കല്ലുകൊണ്ടുണ്ടാക്കിയ ഒരു പാനപാത്രവും ‘സാദിറ’ എന്ന പേരിൽ മറ്റൊരു പാത്രവും നബിﷺക്കുണ്ടായിരുന്നു എന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ‘സ്വാദിറ’ എന്ന പത്രത്തോടൊപ്പം മരം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തെ കൂടി പരാമർശിക്കുന്നുണ്ട്. മുഹമ്മദ് ബിൻ ഇസ്മാഈലി(റ)ൽ നിന്ന് അബൂ യഅ്ല(റ) ഉദ്ധരിക്കുന്നു. ഞാൻ അനസുബ്നു മാലികി(റ)ന്റെ വീട്ടിൽ ചെന്നപ്പോൾ മരം കൊണ്ടുള്ള ഒരു പാത്രം ഞാനവിടെ കണ്ടു. തിരുനബിﷺ ആ പാത്രത്തിൽ നിന്ന് കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. ഗ്ലാസ് കൊണ്ടുള്ള മറ്റൊരു പാത്രവും അവിടെ കണ്ടു.
    ഇബ്നു അബ്ബാസി(റ)ൽ നിന്ന് തന്നെ ഇബ്നു മാജ(റ)യും ബസാറും(റ) ഉദ്ധരിക്കുന്നു. മുഖൗഖിസ്‌ തിരുനബിﷺക്ക് ഒരു സ്ഫടികപാത്രം സമ്മാനിച്ചു. അതുകൊണ്ട് തിരുനബിﷺ പാനം ചെയ്യാറുണ്ടായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ മറ്റൊരു പാത്രവും അവിടെയുണ്ടായിരുന്നു.
    അബ്ദുല്ലാഹിബിനു സാഇബ്(റ) പിതാമഹനിൽ നിന്ന് പരമ്പരയായി ഉദ്ധരിക്കുന്നു. ഒരു മൺപാത്രത്തിൽ നിന്ന് തിരുനബിﷺ പാനം ചെയ്യുന്നത് ഞാൻ കണ്ടു. മുഖള്ളബ് എന്ന പേരിൽ കല്ലുകൊണ്ടുള്ള ഒരു പാത്രം നബിﷺയുടെ പക്കലുണ്ടായിരുന്നു. ചെമ്പ് കൊണ്ടുണ്ടാക്കിയ വേറൊരു പാത്രവും കുളിക്കാൻ ഉപയോഗിക്കുന്ന പിച്ചളകൊണ്ടുണ്ടാക്കിയ ഒരു പാത്രവും അതിനുപുറമേ ഒരു എണ്ണ പാത്രവും പൊട്ടിയ ഒരു പെട്ടിയും അവിടുത്തെ കൈവശമുണ്ടായിരുന്നു. ആ പെട്ടിയിലാണ് ആനക്കൊമ്പു കൊണ്ടുള്ള ചീർപ്പും മുഖൗഖിസ് രാജാവ് കൊടുത്ത കണ്ണാടിയും സൂക്ഷിച്ചിരുന്നത്.
    ഇബ്നു ജുറൈജി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ആനക്കൊമ്പു കൊണ്ടുള്ള ഒരു ചീർപ്പും ഒരു സുറുമ പാത്രവും കത്രികയും തിരുനബിﷺയുടെ കൈവശമുണ്ടായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു.
    ജാമിഅ് എന്ന് പേരുള്ള ഒരു കത്രികയും ഒരു മിസ്’വാക്കും ഒരു മുദ്ദും ഒരു സാഉം തിരുനബിﷺയുടെ പക്കൽ സൂക്ഷിപ്പുണ്ടായിരുന്നു. മുദ്ദും സാഉം രണ്ട് അളവിലുള്ള പാത്രങ്ങളാണ്.
    തിരുനബിﷺയുടെ അടുക്കളയും അരമനയും അതിലെ വസ്തുക്കളും നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എത്രമേൽ ലളിതമായിരുന്നു ആ ജീവിതമെന്നും വിനയത്തിനും ലാളിത്യത്തിനും മിതമായ ജീവിത ചുറ്റുപാടുകളുടെയും എക്കാലത്തെയും മാതൃകയും ഉദാഹരണവുമാണ് മുത്ത് റസൂൽﷺ എന്ന് വായിക്കാൻ ഇനി വേറെ അദ്ധ്യായങ്ങളുടെ ആവശ്യമുണ്ടോ!

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...