Tweet 900

    Tweet 900
    November 30, 2024 • Saturday
    Post Header

    തിരുനബിﷺയുമായി ബന്ധപ്പെട്ട കിടക്കയും വിരിപ്പും സംബന്ധിച്ചു സംസാരിക്കുമ്പോൾ വളരെ മനോഹരവും വ്യത്യസ്തവുമായ ഒരു ഉദ്ധരണി കൂടി നമുക്ക് അറിയാനുണ്ട്. ഉമർ ബിൻ മുഹാജിർ(റ) എന്നവരിൽ നിന്ന് അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. അഞ്ചാം ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസി(റ)ന്റെ പക്കൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന കുറച്ചു വസ്തുക്കളുണ്ടായിരുന്നു. എല്ലാ ദിവസവും അദ്ദേഹം അതിലേക്ക് നോക്കിയിരിക്കും. അദ്ദേഹത്തിന്റെ അടുക്കൽ വരുന്ന നിവേദക സംഘങ്ങൾക്ക് അത് കാണിച്ചുകൊടുക്കും. എന്നിട്ട് ഇങ്ങനെ പറയും. നിങ്ങൾക്ക് മഹത്വവും ബഹുമാനവും നൽകി അല്ലാഹു നിയോഗിച്ച മഹദ് വ്യക്തിയുടെ അനന്തരവസ്തുക്കളാണിത്. അഥവാ തിരുപ്രവാചകർﷺ ഉപേക്ഷിച്ചു പോയ വസ്തുക്കൾ.
    കയറുകൊണ്ട് നെയ്തുണ്ടാക്കിയ ഒരു കട്ടിൽ, ഈത്തപ്പനയുടെ നാര് നിറച്ച തോല് കൊണ്ടുള്ള ഒരു തലയണ, ഒരു ജവനയും പാനപാത്രവും, ഒരു ആട്ടുകല്ലും അമ്പുകൾ നിറച്ച ഒരു ആവനാഴിയും. വിരിപ്പിൽ അവിടുത്തെ തിരു ശിരസ്സിലെ വിയർപ്പ് നനഞ്ഞ അടയാളമുണ്ടായിരുന്നു. ഒരാൾ രോഗബാധിതനായപ്പോൾ തിരുനബിﷺയുടെ വിയർപ്പ് ചേർന്ന വിരിപ്പ് കഴുകി അതിലെ വെള്ളം അനുഗ്രഹ ശമനത്തിനു വേണ്ടി ഉപയോഗിക്കാൻ ഉമർ ബിൻ അബ്ദുൽ അസീസി(റ)നോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് അനുവദിക്കുകയും രോഗിക്ക് ശമനം ലഭിക്കുകയും ചെയ്തു.
    ആത്മീയതയിലും ആരാധനയിലും അറിവിലും തിരുനബിﷺയോടുള്ള വൈജ്ഞാനിക ബന്ധത്തിലും അനുകരണ ജീവിതത്തിലും ഉന്നതിയിൽ നിന്നു ഭരണാധികാരി കൂടിയായ ഉമർ ബിൻ അബ്ദുൽ അസീസ്(റ) എപ്രകാരമായിരുന്നു തിരുശേഷിപ്പുകളെ സമീപിച്ചത് എന്നതിന്റെ ഒരു നേർചിത്രം കൂടിയാണിത്.
    വിശ്വാസി ലോകം പ്രവാചകരെﷺ സ്വീകരിച്ചത് ഏതു മാനത്തിലായിരുന്നു എന്നതിന്റെ പ്രമാണവും തെളിവുമെല്ലാം ഇതിലുണ്ട്. തിരുനബിﷺ വെച്ചിട്ട് പോയ വസ്തുക്കളെല്ലാം കേവലം ഒരു ഓർമ്മയായി മാത്രം നിൽക്കാതെ, ഒരു ചരിത്രശേഷിപ്പായി മാത്രം കരുതി വെക്കാതെ, പ്രപഞ്ചാധിപനായ അല്ലാഹുവിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു സാന്നിധ്യം കൂടിയായി അനുഭവിക്കുന്നു എന്ന് വരുമ്പോഴാണ് ഓർമ്മയും സ്നേഹവും ബഹുമാനവും ലയിച്ചുചേരുന്നത്. ആദരവും അനുരാഗവും ചരിത്രപരതയും ലയിച്ചുചേർന്നു നിന്നുകൊണ്ടുള്ള സ്മരണകളും പുനർവായനകളുമാണ് നബി കീർത്തനങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
    പ്രവാചക ചരിത്രം വായിക്കുന്ന ഒരു വിശ്വാസിക്ക് ചരിത്ര പഠനം എന്നതിനപ്പുറം മേൽപ്പറയപ്പെട്ട എല്ലാ മാനങ്ങളുമുണ്ടാകും. അതേസമയത്ത് മറ്റു ചരിത്ര പുരുഷന്മാരെ വായിക്കുമ്പോൾ ചരിത്രത്തിൽ കഴിഞ്ഞുപോയ ഒരു വ്യക്തിയെ വായിക്കുന്നതിനപ്പുറം അനുരാഗമോ അടുപ്പമോ ആദർശത്തിലുള്ള അനുകരണമോ ആദരവ് നിറഞ്ഞ ഹൃദയസാന്നിധ്യമോ ഉണ്ടാകണമെന്നില്ല. ഭാഗികമായി ചിലതൊക്കെ ഉണ്ടാവുകയും ചെയ്യും. എന്നാൽ തിരുനബിﷺയെ വായിക്കുമ്പോൾ ലയിച്ചുചേരുന്ന മുഴുവൻ ഘടകങ്ങളും ഒത്തുചേർന്നു കൊണ്ടുള്ള വായന, മറ്റാരെ കുറിച്ചാണ് നമുക്ക് പകർത്താനുള്ളത്! മറ്റേത് വ്യക്തിത്വത്തെ കുറിച്ചാണ് വായിക്കപ്പെടുന്നത്!
    തിരുനബിﷺയുടെ ജീവിതത്തെ വായിക്കുകയും പകർത്തുകയും പകർന്നു കൊടുക്കുകയും ചെയ്യുമ്പോൾ കണ്ണും കാതും ഹൃദയവും ജീവിതചലനങ്ങളും ഒപ്പം സഞ്ചരിക്കുന്നതായി അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഇത്രമേൽ ജീവനുള്ള മറ്റു വായനകൾ ലോകത്ത് ഉണ്ടാവണമെന്നില്ല. ഹൃദയത്തിൽ പറിച്ചു നട്ടിരിക്കുന്ന ഒരു വ്യക്തിത്വത്തെ ക്യാൻവാസിലെ ചിത്രമായി ചുരുക്കാൻ പറ്റില്ല എന്ന വാശിയാണ് ഒരു ചിത്രവും ആവശ്യമില്ലാതെ അനുരാഗികൾ ഹൃദയത്തിൽ പുണ്യനബിﷺയെ കൊണ്ടുനടക്കുന്നു എന്നതിന്റെ സാരം. ഞാൻ വിചാരിച്ചത് പോലെ ഈ ആശയം പറയാൻ എന്റെ കയ്യിൽ ഭാഷയില്ല എന്നത്, എന്റെ പരിമിതിയോടൊപ്പം ഭാഷയുടെ കൂടി പരിമിതിയാണ്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...