
തിരുനബിﷺയുടെ ജീവിതത്തിലെ അതി സൂക്ഷ്മമായ ഒരു അധ്യായമാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ശരീരത്തിലെ രോമങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യായം. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്. ഹെയർ റിമൂവർ ഉപയോഗിച്ചിരുന്നത് സംബന്ധിച്ച ഒരു അനുബന്ധമാണ്. ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി ‘നൂറ’ എന്ന ഗന്ധകം അക്കാലത്ത് ഉപയോഗിച്ചിരുന്നു. മഹതി ഉമ്മുസലമ(റ) പറയുന്നു. തിരുനബിﷺ ശരീരത്തുനിന്ന് രോമം നീക്കം ചെയ്യാൻ ‘നൂറ’ ഉപയോഗിച്ചിരുന്നു. സ്വകാര്യഭാഗം ഒഴികെയുള്ള സ്ഥലത്ത് പ്രസ്തുത വസ്തു പുരട്ടാൻ ചിലപ്പോൾ ഭാര്യമാർ സഹായിക്കാറുണ്ടായിരുന്നു.
മുഹമ്മദ് ബിൻ സിയാദ് അൽ ഹാനി(റ) പറയുന്നു. തിരുനബിﷺയുടെ സേവകനായിരുന്ന സൗബാൻ(റ) എന്റെ അയൽവാസിയായിരുന്നു. അദ്ദേഹം സവിശേഷമായ ബാത്റൂമിൽ പ്രവേശിച്ചപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾ പ്രവാചക ശിഷ്യനായിരിക്കെ ഈ ബാതിങ് ഉപയോഗിക്കുകയാണോ? അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രവാചകൻﷺ ഇത്തരം ബാത്റൂമുകൾ ഉപയോഗിക്കുകയും ഹെയർ റിമൂവർ അഥവാ ‘നൗറ’ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
സവിശേഷമായ ബാത്റൂം എന്ന് ഭാഷാന്തരം ചെയ്തത് അൽ ഹമ്മാം എന്ന പദത്തെയാണ്. അല്പം സമ്പന്നരും പരിഷ്കൃതരുമായ ആളുകൾ ഉപയോഗിച്ചിരുന്ന സവിശേഷമായ ബാത്റൂമായിരിക്കണം ഇത്. പ്രയോഗ രീതികളിൽ നിന്ന് അങ്ങനെയാണ് മനസ്സിലാകുന്നത്. ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ ഒരാൾ തിരുനബിﷺക്ക് നൂറ പുരട്ടിക്കൊടുത്തു എന്നും സ്വകാര്യഭാഗം തിരുനബിﷺ തന്നെ നിർവഹിച്ചു എന്നും കാണാം.
മുടി നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കാൽസ്യം, ആർസെനിക് എന്നിവയുടെ സംയുക്തമാണ് നൂറ. ഇത് പ്രദേശത്ത് പ്രയോഗിച്ചു, പിന്നീട് അൽപനേരം അവശേഷിക്കുന്നു, ശേഷം കഴുകി കളയുമ്പോൾ രോമവും ഒപ്പം നീങ്ങി പോകുന്നു. കർമശാസ്ത്ര വിജ്ഞാന കോശം ‘നൂറ’ യെ നിർവചിച്ചത് ഇപ്രകാരമാണ്. ഇന്നും വ്യാപകമായി മാർക്കറ്റുകളിൽ ഹെയർ റിമൂവിങ് പേസ്റ്റുകൾ ലഭ്യമാണല്ലോ! അതിന്റെ ഉള്ളടക്കങ്ങൾ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കൽ ആരോഗ്യകരമായതും അല്ലാത്തതുമുണ്ട് എന്നാണ് അറിയുന്നത്.
തൊലിയുടെ തിളക്കം നിലനിർത്തിക്കൊണ്ട് രോമം നീക്കാൻ ഉപയോഗിക്കുന്ന വസ്തു ആയിട്ടാണ് ഇതിനെ പരിചയപ്പെടുത്തുന്നത്.
തിരുനബിﷺയോ അവിടുത്തെ അനുചരന്മാരായ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരോ നൂറ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്ന ഒരു നിവേദനം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, അതിന്റെ നിവേദക പരമ്പര പൂർണമാകാത്തതിനാൽ അത്ര സ്വീകാര്യമല്ല എന്നാണ് പണ്ഡിത വിശദീകരണം. മേൽപ്പറയപ്പെട്ട ഖലീഫമാർ ഉപയോഗിച്ചില്ല എന്ന് പറയുന്നതിന്, അവർ ഉപയോഗിച്ചതായി വിവരം ലഭിച്ചില്ല എന്ന നിഗമനത്തിലേക്കേ എത്താൻ കഴിയൂ. നിവേദനങ്ങൾ ലഭിച്ചില്ല എന്നതുകൊണ്ട് വസ്തുത ഇല്ലാതെ ആവുകയില്ല. തിരുനബിﷺയുടെ ജീവിതത്തിന്റെ സ്വകാര്യതകൾ അറിയുന്ന പത്നിമാർ തന്നെ നിവേദനം ചെയ്ത കാരണത്താൽ തിരുനബിﷺ ഉപയോഗിച്ചില്ല എന്ന് പറയേണ്ടതുമില്ല. നൂറ ഉപയോഗിക്കുന്നതിനെക്കുറിച്ച് തിരുനബിﷺയുടെ ഒരു ഹദീസ് ഇമാം ബുഖാരി(റ) താരീഖിൽ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. ആദ്യമായി നൂറ ഉപയോഗിച്ചതും ഹമ്മാമിൽ പ്രവേശിച്ചതും ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബി(അ)യാണ്.
പുതിയ കാലത്തും സ്വകാര്യ ജീവിതത്തിലും ഒക്കെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു അധ്യായമാണ് നബി ജീവിതത്തിൽ നിന്ന് നാം വായിച്ചത്. ഇത്രമേൽ വ്യക്തിപരമായ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു വായിക്കാൻ പറ്റുന്ന മറ്റൊരു വ്യക്തിയുടെയും ചരിത്രം ഇല്ലെന്നു പറയാൻ ഇനിയും പ്രമാണങ്ങൾ ആവശ്യമുണ്ടോ?
