
ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ വിയോഗം തേടിയ രോഗത്തിലായിരിക്കെ ഉസാമത്തുബിനു സൈദി(റ)നെ താങ്ങി അവിടുന്ന് പുറത്തേക്കു വന്നു. അപ്പോൾ അവിടുന്ന് ഒരു കോട്ടൺ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കുകയും ചെയ്തു.
പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നു സീരീനി(റ)ൽ ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. എന്റെ ധാരണയിൽ ഉത്തമവിശ്വാസമുള്ള ആളുകൾ എന്നോട് പറഞ്ഞു. തിരുനബിﷺ കോട്ടനും ലിനനും വരകളുള്ള യമനീ വസ്ത്രവും ധരിച്ചിരുന്നു എന്ന്. ഈ ഹദീസിന്റെ അനുബന്ധമായി അബൂ ശൈഖ്(റ) പറഞ്ഞു. അനുകരിക്കപ്പെടാൻ ഏറ്റവും ഉത്തമമായത് നബിﷺയുടെ ചര്യയാണല്ലോ!
ചിലയാളുകൾ എപ്പോഴും കമ്പിളി വസ്ത്രം തന്നെ ധരിക്കണം എന്ന് വാശിപിടിച്ചപ്പോൾ അവർക്കുകൂടി ചില ബോധ്യങ്ങൾ നൽകാൻ വേണ്ടിയാണ് ഇബ്നു സീരീൻ(റ) ഇത്തരം വിശദീകരണം നൽകിയത് എന്ന് സാദുൽ മആദിലും മറ്റും കാണാൻ കഴിയും.
മഹാനായ ഹസനി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ സാധാരണക്കാരുടെ ജീവിതത്തോടൊപ്പം ചേർന്നു നിൽക്കാറുണ്ടായിരുന്നു. അവിടുത്തെ വസ്ത്രങ്ങളിൽ തുകൽ കഷ്ണം ചേർത്ത് തുന്നിയും വരെ അവരോടൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. പ്രാതലും അത്താഴവും അഥവാ രണ്ടു നേരത്തെയും ഭക്ഷണം കഴിച്ച തുടർച്ചയായ മൂന്നുദിവസം തിരുനബിﷺക്ക് ഇഹലോകവാസം വെടിയുന്നത് വരെ ഉണ്ടായിരുന്നില്ല.
ഇബ്നു ഖുദാമ അൽ കലാബി(റ) എന്നവരിൽ നിന്നും ഇമാം ബസാർ(റ) ഉദ്ധരിക്കുന്നു. അറഫയുടെ സായാഹ്നത്തിൽ ‘ഹബറാ’ അഥവാ വരകളുള്ള യമനി വസ്ത്രം തിരുനബിﷺയുടെ മേനിയിൽ എനിക്ക് കാണാൻ കഴിഞ്ഞു.
ഹസനി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ചായം പുരട്ടാൻ വേണ്ടി മൂത്രം ഉപയോഗിക്കുന്നു എന്ന ശ്രുതി വന്നപ്പോൾ ഹബറാ വസ്ത്രം നിരോധിക്കാൻ ഖലീഫ ഉമർ(റ) ഉദ്ദേശിച്ചു. അപ്പോൾ എന്റെ പിതാവ് ഇങ്ങനെ പ്രതികരിച്ചു. അങ്ങനെ നിരോധിക്കേണ്ട ആവശ്യമില്ല. കാരണം പ്രവാചക തിരുമേനിﷺ ആ വസ്ത്രം ധരിച്ചിട്ടുണ്ട്. അവിടുത്തെ കാലത്ത് നമ്മളും ആ വസ്ത്രം ധരിച്ചിട്ടുണ്ട്.
കേവലം കേട്ടുകേൾവിയുടെ പേരിൽ മാത്രം നടപടിയെടുക്കേണ്ടതില്ല എന്നതായിരിക്കണം ഇതിന്റെ ഒരു വ്യാഖ്യാനതലം. ഏതെങ്കിലും വിധത്തിൽ അതിൽ മാലിന്യമുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ തിരുനബിﷺ അത് ധരിക്കുമായിരുന്നില്ലല്ലോ! അല്ലെങ്കിൽ നമ്മൾ ധരിക്കാൻ അനുവദിക്കുമായിരുന്നില്ലല്ലോ! എന്ന വിശാലമായ ഒരു പ്രമാണവും നമുക്ക് വായിക്കാം. അതല്ല ഏതെങ്കിലും ഒരു സംസ്കരണ ഘട്ടത്തിൽ അങ്ങനെ മാലിന്യം പുരളുന്നുവെങ്കിലും വസ്ത്രമായി എത്തുമ്പോഴേക്കും അത് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ടാവാം. ഇങ്ങനെയെല്ലാമുള്ള വിശദീകരണങ്ങൾ ഈ നിവേദനത്തിന് അനുബന്ധമായി ചേർക്കാവുന്നതാണ്. ഹസൻ(റ) പിതാവ് എന്ന് പരാമർശിച്ചത് അലി(റ)യെ ആണല്ലോ! നബി ജീവിതത്തെ പറയാനും വൈജ്ഞാനിക നിലപാടുകൾ ഓർമപ്പെടുത്താനും പറ്റുന്ന വ്യക്തിത്വമാണല്ലോ അവിടുന്ന്.
തിരുനബിﷺയുടെ അരങ്ങും അരമനയും പരിശോധിച്ചു അവിടുത്തെ ജീവിത വഴികളിലെ വ്യവഹാരങ്ങളെയും രീതികളെയും ലോകത്തിന് പകർന്നു നൽകാനുള്ള ശിഷ്യന്മാരുടെ ഉത്സാഹത്തിന്റെ പ്രമാണങ്ങളാണ് ഓരോ ഹദീസും. വ്യക്തിജീവിതത്തെ കൂടുതൽ ആഴത്തിൽ സ്പർശിക്കുന്ന ഓരോ പഠനങ്ങൾക്കും തിരുനബിﷺ എത്രമേൽ വായിക്കപ്പെടേണ്ടതാണ് എന്ന വലിയൊരു സന്ദേശം കൈമാറാനുണ്ട്. സൈദ്ധാന്തികമോ ആചാരപരമോ ആയ ചില വിചാരങ്ങളോ നിർദ്ദേശങ്ങളോ മാത്രം പങ്കുവെച്ചു പോയ ഒരു നേതാവല്ല തിരുനബിﷺ, എന്ന് ഓരോ ദിവസവും നമ്മെ ഉൽബോധിപ്പിച്ചു കൊണ്ടാണ് നബി ജീവിതത്തിന്റെ അടരുകൾ സംവദിച്ചു കൊണ്ടിരിക്കുന്നത്. തിരുനബിﷺ ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഇനിയും നമുക്ക് വായിക്കാനുണ്ട്.
