
മഹതി ആഇശ(റ)യിൽ നിന്ന് ഇബിനു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുമേനിﷺ ഒരു കറുത്ത തട്ടം ധരിച്ചു. അപ്പോൾ ആഇശ(റ) നബിﷺയോട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ കാണാൻ എത്ര ചന്തമുണ്ട്. അവിടുത്തെ വെളുപ്പ് വസ്ത്രത്തിന്റെ കറുപ്പിനെയും വസ്ത്രത്തിന്റെ കറുപ്പ് അവിടുത്തെ വെളുപ്പിനെയും സംലയിപ്പിക്കുന്നുണ്ടല്ലോ! കമ്പിളി വസ്ത്രത്തിന്റെ ഒരു ഗന്ധം അതിൽ അനുഭവപ്പെട്ടു. അപ്പോൾ പ്രവാചകൻﷺ ആ വസ്ത്രം ഒഴിവാക്കി. അവിടുന്ന് എപ്പോഴും സുഗന്ധം മാത്രമാണല്ലോ ഇഷ്ടപ്പെട്ടിരുന്നത്.
തിരുനബിﷺയുടെ വസ്ത്രത്തിന്റെ കറുപ്പും ചേർത്തുകൊണ്ടുള്ള മേൽ ഹദീസിലെ പ്രയോഗം പരസ്പരമുള്ള സംലയനത്തെ കുറിക്കുന്നതാണെങ്കിലും അവിടുത്തെ വെളുപ്പ് ഈ കറുപ്പിനെ അഴകാർന്നതാക്കുന്നു എന്നും വസ്ത്രത്തിന്റെ കറുപ്പ് തങ്ങളുടെ വെളുപ്പിനെ കൂടുതൽ ഉദിപ്പിച്ചു കാണിക്കുന്നു എന്നും ആശയം നൽകുന്ന പ്രയോഗങ്ങൾ വേറെ ഹദീസുകളിലും വന്നിട്ടുണ്ട്. ഒരുപക്ഷേ ഇവിടുത്തെയും ആശയം അത് തന്നെയായിരിക്കാം.
മഹതി ആഇശ(റ)യിൽ നിന്നുതന്നെ ഇമാം മാലിക്(റ) നിവേദനം ചെയ്യുന്ന ഒരു ഭാഗം ഇങ്ങനെ വായിക്കാം. അബൂജഹം(റ) ശാമിൽ നിർമിതമായ തുന്നൽ പണികളുള്ള ‘ഹമീസ’ വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി നൽകി. തിരുനബിﷺ അത് ധരിച്ചുകൊണ്ട് നിസ്കാരത്തിന് പങ്കെടുത്തു. നിസ്കാരത്തിൽ നിന്ന് പിരിഞ്ഞ ശേഷം തിരുനബിﷺ പറഞ്ഞു. അടയാളങ്ങളും തുന്നൽ പണികളുമുള്ള ഈ വസ്ത്രം അബൂജഹമി(റ)ന് തന്നെ തിരിച്ചു നൽകുക. ഇതിലെ അടയാളങ്ങളിലേക്ക് നിസ്കാരത്തിൽ എന്റെ ശ്രദ്ധ പോയിരിക്കുന്നു.
തിരുനബിﷺയുടെ ഒരു മിന്നൽ നോട്ടം അതിലെ അടയാളങ്ങളിലേക്ക് പോയി എന്നും അബൂ ജഹമി(റ)നു തന്നെ ഈ വസ്ത്രം തിരിച്ചുകൊടുക്കാൻ തിരുനബിﷺ കൽപ്പിച്ചു എന്നും തുന്നൽ പണികളോ അടയാളങ്ങളോ ഇല്ലാത്ത വസ്ത്രം കൊണ്ടുവരാൻ അബൂജഹമി(റ)നോട് പറയാൻ നിർദ്ദേശിക്കൂ എന്നും ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ കാണാം.
ഇമാം ബുഖാരി(റ) ആഇശ(റ)യിൽ നിന്നും ഇബ്നു അബ്ബാസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഹുദൈഫത്തുബിനു യമാനി(റ)യുടെ അടുക്കലേക്ക് വന്നപ്പോൾ അവിടുത്തെ പക്കൽ ഉണ്ടായിരുന്ന ഹമീസയെ മുഖത്തേക്കിടുകയും ബുദ്ധിമുട്ടാകുന്ന നേരത്ത് മുഖത്തുനിന്ന് നീക്കുകയും ചെയ്തു.
നബി ജീവിതത്തെ അനുയായികൾ എത്ര സൂക്ഷ്മമായിട്ടാണ് നിരീക്ഷിച്ചത്! അവിടുന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളും വസ്ത്രത്തിലേക്ക് ചേർത്തു വച്ചുകൊണ്ട് ഉയർന്ന വിചാരങ്ങളും വസ്ത്രത്തിന്റെ ശൈലിയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ട മതവീക്ഷണങ്ങളും ഇങ്ങനെ എത്രമേൽ വിശാലമായ വിചാരങ്ങളെയും ആശയങ്ങളെയുമാണ് നബിﷺ ജീവിതത്തിലെ ഓരോ ദിവസവും ഉൾക്കൊള്ളിച്ചിരുന്നത്; ഓരോ സന്ദർഭങ്ങളും പകർന്നുതന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തെ കഥനം നടത്തുന്നത് പോലെയല്ല തിരുനബി ജീവിതത്തെ വായിക്കുന്നതും പഠിക്കുന്നതും സമീപിക്കുന്നതും.
തിരുനബിﷺയുടെ ജീവിത വ്യവഹാരങ്ങളിലെ ഓരോ നിമിഷങ്ങളും മതനിയമങ്ങളെയോ ആചാരങ്ങളെയോ വിചാരങ്ങളെയോ സമീപന രീതികളെയോ ഒക്കെ നിർണയിക്കുന്ന നിയമനിർമ്മാണങ്ങളാണ്; ഇസ്ലാം മതത്തിന്റെ വീക്ഷണങ്ങൾ രൂപപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന വിദ്യാലയങ്ങളാണ്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും പ്രകടവുമായ വ്യവഹാരങ്ങളെ ഏത് വിധത്തിലൊക്കെ നിർണയിക്കണം, നിയമങ്ങൾ കൊണ്ട് ഭദ്രമാക്കണം എന്ന അതിസൂക്ഷ്മമായ ദൗത്യങ്ങളെയാണ് നബി ജീവിതത്തിന്റെ ഓരോ ദിവസങ്ങളും നമുക്ക് പകർന്നു തരുന്നത്.
പ്രവാചകർﷺ ധരിച്ച വസ്ത്രങ്ങളെയും വസ്ത്രധാരണ രീതികളെയും എത്രമേൽ വൈവിധ്യങ്ങളോടെയും സൂക്ഷ്മതയോടെയുമാണ് ലോകം വായിച്ചതും പകർന്നു നൽകിയതും.
