
ഇമാം അഹ്മദ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. ഒരു ദിവസം മേൽ തട്ടം അണിഞ്ഞു കൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ ജനങ്ങളേ!പൊതുജനങ്ങൾ അധികരിക്കുകയാണ്. അൻസ്വാരികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പരോപകാരപ്രദമായ അധികാരം നിങ്ങളിൽ ആർക്കെങ്കിലും ലഭിച്ചാൽ അൻസ്വാരികളിൽ നിന്ന് ഉത്തമരായവരെ നിങ്ങൾ സ്വീകരിക്കുകയും വീഴ്ചകളുള്ളവർക്ക് നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും വേണം.
സൈദുബ്നു സഈദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന കാര്യം ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് വിയോഗം ആസന്നമായി എന്ന് വിവരം ലഭിച്ചപ്പോൾ മേൽതട്ടമണിഞ്ഞുകൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. പള്ളിയിലെ മിമ്പറിൽ ഉപവിഷ്ടരായി. അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ ജനങ്ങളെ, ഈ ഗോത്രത്തിലെ അൻസ്വാരികളുടെ കാര്യത്തിൽ എന്നെ നിങ്ങൾ സൂക്ഷിക്കുക. അവർ എന്റെ രഹസ്യ സൂക്ഷിപ്പുകാരും ആഭ്യന്തരവുമാണ്. അല്ലെങ്കിൽ, എന്റെ ഒരു അവയവം പോലെയാണ്. അവരിൽനിന്ന് ശ്രേഷ്ഠരായവരെ നിങ്ങൾ സ്വീകരിക്കുക. വീഴ്ചകൾ വരുന്നവർക്ക് നിങ്ങൾ വിട്ടുവീഴ്ച ചെയ്തു കൊടുക്കുക.
അനസി(റ)ൽ നിന്ന് ബലാദുരി(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ മേൽ തട്ടം ചേർന്നു കിടക്കുന്നത് കാരണം ഇടത്തോട്ടും വലത്തോട്ടും മേലോട്ടുമൊക്കെ നോക്കുമ്പോൾ അതിന്റെ അഗ്രഭാഗങ്ങൾ അടുത്തുതന്നെ കാണാമായിരുന്നു. അഥവാ ആ വിധത്തിലായിരുന്നു അവിടുന്ന് മേൽ തട്ടം ധരിച്ചിരുന്നത്.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) നിവേദനം ചെയ്യുന്നു. റിദാഅ അഥവാ മേൽ തട്ടം അറബികളുടെ സവിശേഷമായ വസ്ത്രധാരണമാണ്. ശരീരം മുഴുവൻ ചുറ്റുന്ന വസ്ത്ര ധാരണം വിശ്വാസത്തിന്റെ വസ്ത്രധാരണമാണ്. തിരുനബിﷺ അപ്രകാരം ധരിക്കുമായിരുന്നു.
വായിച്ചുപോയ ഹദീസുകളുടെ ഉള്ളടക്കങ്ങളും പ്രമേയങ്ങളും വ്യത്യസ്തമാണെങ്കിലും തിരുനബിﷺ മേൽത്തട്ടമണിഞ്ഞ സന്ദർഭങ്ങളെ ഉദ്ധരിക്കുകയായിരുന്നു ഈ അധ്യായത്തിൽ. തലപ്പാവിനു മേലെയും അല്ലാതെയും വിവിധ രീതിയിലും സന്ദർഭങ്ങളിലും തിരുനബിﷺ മേൽത്തട്ടമണിഞ്ഞ നിവേദനങ്ങളാണ് സ്വരൂപിച്ചത്. ഈ രീതി സ്വഹാബികളും പിൻഗാമികളായ പണ്ഡിതന്മാരും ഏറെ അനുകരിച്ചിട്ടുണ്ട്. ഇബ്നു സഅദ്(റ) തബക്കാത്തിൽ പറയുന്നു. അലി(റ)യുടെ മകൻ ഹസൻ(റ) തിരുനബിﷺ മേൽ വസ്ത്രം അണിഞ്ഞതുപോലെ മേൽ തട്ടം അണിഞ്ഞിരുന്നു. താബിഉകളിൽ പ്രമുഖനായ താഊസ്(റ) എന്നവരുടെ വസ്ത്രധാരണത്തിൽ തൈലസാൻ അഥവാ ഉത്തരീയം വളരെ പ്രധാനപ്പെട്ടതായിരുന്നു.
മദീനയിൽ മുദരിസായിരുന്ന ഇമാം മാലിക്(റ) ഇപ്രകാരം ധരിക്കുകയും പരമ്പരയായി പകർന്നു കിട്ടിയ ശീലമാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
മേൽത്തട്ടം അണിഞ്ഞുകൊണ്ട് തിരുനബിﷺ മഴ തേടിയുള്ള നിസ്കാരം നിർവഹിക്കുകയും, കാലാവസ്ഥ മാറ്റിത്തരേണമേ എന്ന് സൂചിപ്പിക്കുന്ന വിധത്തിൽ തട്ടം മറിച്ച് അണിയുകയും ചെയ്ത രംഗം സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഖാളി ഇയാള്(റ) സവിശേഷമായി തന്നെ പരാമർശിക്കുന്നുണ്ട്.
തലപ്പാവിന് മേലെ മേൽ തട്ടം ചുറ്റി നടക്കുമ്പോൾ തിരുനബിﷺയുടെ നാണം കൂടുതൽ പാലിക്കാൻ അത് പ്രയോജനപ്പെട്ടിട്ടുണ്ടത്രെ. നാണം നിറഞ്ഞു നിൽക്കേണ്ടത് വായയിലും കണ്ണിലും ആണല്ലോ! പ്രത്യേകമായി തല മറച്ചും നാണം പാലിച്ച് വസ്ത്രം ചുറ്റിയുമായിരുന്നു തിരുനബിﷺയും സ്വഹാബികളും പ്രാഥമികാവശ്യത്തിന് പോയിരുന്നത്. അതിൽ അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അനുകരണം അതിസവിശേഷമായിരുന്നു.
