
അനസ് ബിൻ മാലിക്(റ) പറഞ്ഞതായി അബു അവാന(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ ഒരിക്കൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു മേൽ തട്ടമിട്ടുകൊണ്ട് തിരുനബിﷺ എന്റെ അടുത്തേക്ക് വന്നു. സലാം ചൊല്ലി അടുത്തേക്ക് വിളിച്ചു. അവിടെനിന്നും എന്നെ ഒരാവശ്യത്തിന് നിയോഗിക്കുകയും ചെയ്തു. ശേഷം അടുത്തുള്ള ഒരു ഈത്തപ്പന തോട്ടത്തിൽ തിരുനബിﷺ വിശ്രമിക്കാൻ ഇരുന്നു.
ത്വൈലസാൻ അഥവാ മേൽ തട്ടം നന്ദി പറഞ്ഞു പൂർത്തീകരിക്കാൻ പറ്റാത്തത്ര ഉയർന്ന വസ്ത്രമാണ് എന്ന് തിരുനബിﷺ വിശേഷിപ്പിച്ചതായി ബനൂ ഉമയ്യ കാലത്ത് മൂസൽ ഹാരിസി(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നുണ്ട്. അടിസ്ഥാനപരമായി തന്നെ ത്വൈലസാൻ ധരിച്ചു കൂടാ എന്ന് പറയുന്നവർക്ക് മറുപടിയായി കൂടി ഈ പ്രയോഗം നമുക്ക് കൊണ്ടുവരാം. ഈ പരാമർശങ്ങളുടെയൊക്കെ ആശയ സംക്ഷേപം അല്ലാമാ ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ പറയുന്നുണ്ട്.
ഉമാമത് ബിൻ സൈദ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ എന്നോട് പറഞ്ഞു. എന്റെ സ്വഹാബികളെ ഇങ്ങോട്ട് പ്രവേശിക്കൂ. അങ്ങനെ അനുയായികൾ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ അവിടുത്തെ മേൽ തട്ടം നീക്കിയിട്ട് ഒന്ന് നോക്കി. ശേഷം, ഇങ്ങനെ പറഞ്ഞു. ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. കാരണം അവർ അവരുടെ പ്രവാചകന്മാരുടെ വിശ്രമ സ്ഥാനങ്ങളെ സുജൂദ് ചെയ്യാനുള്ള ഇടങ്ങളാക്കി മാറ്റി.
അല്ലാഹുവിനല്ലാതെ ആർക്കും സുജൂദ് സമർപ്പിക്കാൻ പാടില്ല. പ്രവാചകന്മാരെ ദൈവത്വം ആരോപിക്കുകയോ ദൈവത്തിന്റെ പുത്രനാണെന്നോ മറ്റോ ചേർത്ത് പറയാനോ ഒക്കെ വേദക്കാരായ ചിലയാളുകൾ ഉത്സാഹിച്ചു. തൽഫലമായി പ്രവാചകന്മാർ മുന്നോട്ടുവെച്ച ശരിയായ സത്യവിശ്വാസത്തിൽ നിന്ന് ജനങ്ങൾ വഴിമാറി. അത്തരമൊരു വ്യതിയാനം നമ്മുടെ സമൂഹത്തിലുണ്ടാകരുത് എന്ന കണിശത തിരുനബിﷺക്കുണ്ടായിരുന്നു. അത് തുറന്നുപറയുകയും അനുസൃതമായി ശിഷ്യന്മാരെ ശീലിപ്പിക്കുകയും ചെയ്തു.
ഈ നിലപാടിന്റെയും അതനുസരിച്ചുള്ള പ്രയോഗങ്ങളുടെയും മറവിൽ പ്രവാചകന്മാരുടെയോ മഹാത്മാക്കളുടെയൊ കബറിടങ്ങൾ സന്ദർശിക്കാൻ പോലും പാടില്ല എന്ന് പറയുന്നതും സന്ദർശകർക്കു വേണ്ടി പരിസരങ്ങൾ വികസിപ്പിച്ചു പരിപാലിക്കുന്നതിനെ ആക്ഷേപിക്കുന്നതും പ്രമാണങ്ങളെ സമീപിക്കാൻ അറിയാത്തതുകൊണ്ടോ ചില തൽപര താല്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയോ മാത്രമായിരിക്കും.
ബനൂ അൽ മുലയ്യഹ് അല്ലെങ്കിൽ ബനൂ അൽ മുസ്തലക് ഗോത്രത്തിലെ ഒട്ടകത്തിന്റെ അടുത്തുകൂടി ഒരിക്കൽ തിരുനബിﷺ സ്വഹാബികൾക്കൊപ്പം കടന്നുപോയി. പ്രസ്തുത ഒട്ടകം കൊഴുത്തു തടിച്ചിട്ടുണ്ട്. തിരുനബിﷺ അപ്പോൾ അവിടുത്തെ മേൽ മുണ്ട് കൊണ്ട് മുഖം മറച്ചു. ഭൗതികമായ അനുഗ്രഹങ്ങളിലേക്ക് തങ്ങളുടെ കൈ അല്ലെങ്കിൽ കണ്ണ് തിരിഞ്ഞു പോകണ്ട എന്ന ആശയം പങ്കുവെക്കുന്ന ഖുർആനിക സൂക്തം തിരുനബിﷺ അപ്പോൾ പാരായണം ചെയ്തു.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. തിരുനബിﷺക്ക് ദിവ്യ സന്ദേശം അഥവാ വഹിയ് അവതരിക്കുമ്പോൾ ശരീരമാസകലം സവിശേഷമായ ഒരു അവസ്ഥയിലേക്ക് വരും. അഥവാ അവിടുത്തേക്ക് ഒരു ഭാരം വഹിക്കുന്നതുപോലെ. ഞങ്ങൾക്ക് അവിടുത്തെ മുഖത്ത് നിന്ന് അത് വായിക്കാൻ കഴിയും. തിരുനബിﷺ അല്പം പിന്നിലേക്ക് മാറി ഒന്നൊഴിഞ്ഞു നിന്നു. വസ്ത്രം കൊണ്ട് അവിടുത്തെ ശിരസ്സും മുഖത്തിന്റെ ഭാഗങ്ങളും മറച്ചു. അൽ ഫത്ഹ് അധ്യായത്തിലെ ആദ്യ സൂക്തങ്ങൾ അവതരിച്ച കാര്യം അപ്പോൾ തിരുനബിﷺ ഞങ്ങളോട് പറഞ്ഞു.
തൊപ്പിയോ തലപ്പാവോ അല്ലാത്ത വസ്ത്രം കൊണ്ടോ തല മറച്ച കാര്യവും ചിലപ്പോഴൊക്കെ എല്ലാ ശിരോവസ്ത്രത്തിനും മേലെ മേൽ തട്ടം അണിഞ്ഞ കാര്യവും വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലുമുള്ള ശിരോവസ്ത്രധാരണങ്ങളുമാണ് തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
