Tweet 851

    Tweet 851
    October 12, 2024 • Saturday
    Post Header

    തിരുനബിﷺയുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ചില ഉദ്ധരണികളിലൂടെയാണ് നാം ഇനി സഞ്ചരിക്കുന്നത്. സഹാബ് എന്ന പേരിൽ തിരുനബിﷺക്ക് ഒരു തലപ്പാവുണ്ടായിരുന്നു. അതായിരുന്നു പിന്നീട് തിരുനബിﷺ അലിയ്യി(റ)ന് തൊപ്പിയായി അണിയിച്ചുകൊടുത്തത്.
    അബൂ അബ്ദുസ്സലാം ബിൻ അബൂ ഹാസിം(റ) പറയുന്നു. തിരുനബിﷺയുടെ തലപ്പാവ് എങ്ങനെയാണ് എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. മാല ചുറ്റും പോലെ ശിരസ്സിൽ ചുറ്റുകയും പിൻഭാഗത്ത് കൊളുത്തുകയും ചുമലിലൂടെ അതിന്റെ വാൽ താഴ്ത്തിയിടുകയും ചെയ്യുമായിരുന്നു.
    പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) പല സ്വഹാബികളിൽ നിന്നായി ഉദ്ധരിക്കുന്നു. വെള്ളിയാഴ്ച ദിവസം തലപ്പാവണിയാതെ തിരുനബിﷺ പുറത്തേക്ക് വരുമായിരുന്നില്ല. അപൂർവ്വം ചിലപ്പോൾ മേൽമുണ്ടും അരത്തുണിയും മാത്രം അണിഞ്ഞു വരികയും തലപ്പാവ് ധരിക്കാനില്ലെങ്കിൽ ലഭ്യമായ തുണി കഷ്ണങ്ങൾ ചേർത്തുവച്ചു കെട്ടി തലപ്പാവ് ആക്കുകയും ചെയ്യുമായിരുന്നു.
    ഇമാം ഖത്താബി(റ)യും ഇബ്നു അസാക്കീറും(റ) ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ കറുത്ത തലപ്പാവ് അണിയുകയും അതിന്റെ വാൽ തൂക്കിയിടുകയും ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്. മക്കാ വിജയദിവസം ഇഹ്റാമിൽ അല്ലാതിരിക്കെ തിരുനബിﷺ കറുത്ത തലപ്പാവ് അണിഞ്ഞിരുന്നു എന്ന് ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ കറുത്ത തലപ്പാവണിഞ്ഞു കണ്ട അനുഭവം മഹാനായ അനസും(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖുത്വുബ നിർവഹിക്കുന്ന സമയത്ത് തിരുനബിﷺ കറുത്ത തലപ്പാവ് അണിഞ്ഞ രംഗം അംറു ബിനു ഹുറൈസ്(റ) രേഖപ്പെടുത്തുന്നു.
    തിരുനബിﷺയുടെ ജീവിതത്തിൽ കറുത്ത തലപ്പാവണിഞ്ഞ പല രംഗങ്ങളുമുണ്ടെങ്കിലും ഏറ്റവും ഉത്തമമായതും പ്രിയപ്പെട്ടതും വെള്ള വസ്ത്രമാണെന്ന നിവേദനങ്ങൾ വേറെയുണ്ട്. അതുകൂടി മുന്നിൽ വെച്ചുകൊണ്ടാണ് പണ്ഡിതന്മാർ ഹദീസുകളെ പരിശോധിച്ചത്. ചില ആശയക്കാർ ചില പ്രത്യേക വേഷങ്ങളെ തെരഞ്ഞെടുക്കുകയും അത് അവരുടെ ലക്ഷണമാക്കി മാറ്റുകയും ചെയ്യുമ്പോൾ, തെറ്റിദ്ധാരണ വരാതിരിക്കാൻ നബി ജീവിതത്തിൽ നിന്ന് തന്നെ പകർത്തിയ ഉചിതമായ മറ്റ് രീതികളെ സ്വീകരിക്കുക എന്നത് പണ്ഡിതന്മാർ നിരീക്ഷിച്ച വീക്ഷണങ്ങളിൽ പെട്ടതാണ്.
    രണ്ടു പെരുന്നാൾ വേളകളിൽ മാത്രം തിരുനബിﷺ അണിഞ്ഞിരുന്ന കറുത്ത ഒരു തലപ്പാവുണ്ടായിരുന്നു എന്ന് ജാബിർ ബിൻ അബ്ദുല്ലാഹ്(റ) രേഖപ്പെടുത്തുന്നു.
    തലപ്പാവ് ധരിച്ചു കൊണ്ട് വുളൂഅ് എടുക്കുന്ന സമയം തലപ്പാവിന്റെ മുൻഭാഗം മാത്രം ഉയർത്തി ഉള്ളിലേക്ക് കൈകടത്തി തല തടവുന്നത് പൂർത്തിയാക്കുമായിരുന്നു. മഹാനായ അനസി(റ)ൽ നിന്ന് അബു ദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ വിഷയം പരാമർശിക്കുന്നു.
    തലപ്പാവ് ലഭിക്കാത്ത സന്ദർഭങ്ങളിൽ ലഭ്യമാകുന്ന തുണി കഷ്ണം കൂട്ടിച്ചേർത്ത് തലയിൽ കെട്ടുകയും തലപ്പാവിന് പകരമായി അണിയുകയും ചെയ്തു എന്ന് ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നുണ്ട്. കറുത്ത തുണികൾ കൊണ്ട് അപ്രകാരം തലയിൽ കെട്ട് അണിഞ്ഞ രംഗം ഇബ്നു അബ്ബാസും(റ) നിവേദനം ചെയ്യുന്നു.
    ഫള്ൽ ബിൻ അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വഫാത്തിന്റെ രോഗശയ്യയിൽ കിടക്കുമ്പോൾ മഞ്ഞ ഒരു തുണി തലയിൽ ചുറ്റിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ സലാം ചൊല്ലി അടുത്തേക്ക് ചെന്നപ്പോൾ അല്ലയോ ഫുളൈൽ(റ) എന്ന് തിരുനബിﷺ വിളിച്ചു. എന്നിട്ട് എന്നോട് തലയിൽ വച്ചിരുന്ന തുണിയെടുത്ത് കെട്ടിക്കൊടുക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ അത് നിർവഹിച്ചു കൊടുക്കുകയും ശേഷം എഴുന്നേറ്റിരുന്ന തിരുനബിﷺ എന്റെ തോളിൽ പിടിച്ചുകൊണ്ട് ഉയരുകയും ചെയ്തു. തുടർന്ന് പള്ളിയിലേക്ക് നീങ്ങി.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...