
അബൂബക്കർ ബിൻ അഹ്മദ് ബിൻ മർവാൻ അൽ മാലികി(റ) അദ്ദേഹത്തിന്റെ അൽ മുജാലസ എന്ന ഗ്രന്ഥത്തിൽ പറയുന്നു. സഅദ് ബിൻ ഉബാദ(റ) എന്നവർ ഒരു ജവന നിറയെ തലച്ചോറും ഒരു പാത്രവുമായി നബിﷺയുടെ സന്നിധിയിൽ വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. അല്ലയോ അബൂ സാബിത്തെ(റ) എന്താണിത്. സത്യ സന്ദേശവുമായി തങ്ങളെ നിയോഗിച്ച അല്ലാഹു സത്യം! ഞാൻ 40 മൃഗങ്ങളെ അറുത്തു. അപ്പോൾ അവകളുടെ തലച്ചോറ് തങ്ങൾക്ക് വയറു നിറയാൻ മാത്രം തരാമെന്ന് ഞാൻ വിചാരിച്ചു. തിരുനബിﷺ അത് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തിന്റെ നന്മയ്ക്ക് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചു. ഇബ്രാഹീം ബിൻ ഹബീബ്(റ) പറഞ്ഞു. ഹാറൂൻ റശീദി(റ)ന്റെ മാതാവ് ഖൈസുറാനോ(റ)ട് ആരോ ഈ ഹദീസ് പറഞ്ഞു കൊടുത്തു. അപ്പോൾ അവർ സഅദ് ബിനു ഉബാദ(റ)യുടെ മകന് അവരുടെ സ്വത്തിൽ നിന്ന് ഒരു വിഹിതം നൽകി. തിരുനബിﷺക്ക് മേൽ സമ്മാനം കൊടുത്തതിന് സ്വഹാബിയുടെ മകന് സമ്മാനം എന്ന നിലക്കായിരുന്നു അത് നൽകിയത്.
അറുക്കപ്പെട്ട മൃഗങ്ങളുടെ തലച്ചോർ പാചകം ചെയ്ത് കഴിക്കാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സംഭവം. പ്രവാചക ജീവിതത്തെ പകർന്നു കൊടുക്കുമ്പോൾ അത് അനുഭവിച്ചവരും സാക്ഷിയായവരും ഇപ്രകാരമാണ് പിൻഗാമികൾക്ക് പറഞ്ഞുകൊടുത്തത് എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. നിവേദന പരമ്പരയിൽ ഒഴിവുകൾ വരാതിരിക്കാൻ എത്രമേൽ ശ്രദ്ധാപൂർവ്വമാണ് നിവേദകന്മാർ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ശൈലി കൂടി നമുക്ക് ഇതിൽനിന്ന് ബോധ്യമാകും. തിരുനബിﷺക്ക് സമ്മാനം നൽകിയവർക്ക് സമ്മാനം നൽകാൻ ലഭിച്ച ഒരു അവസരം എന്ന നിലയിലായിരുന്നു ഖൈസുറാൻ(റ) സഅദ് ബിൻ ഉബാദ(റ)ക്ക് സമ്മാനം നൽകിയത്. അക്കാലത്തെ ആളുകളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിന്നിരുന്ന നബി സ്നേഹത്തിന്റെ ഒരു അടയാളം കൂടിയാണിത്.
അബുൽഹസൻ അൽ ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഉമ്മു അയ്യൂബ്(റ) എന്നവരോട് ഒരാൾ ഒരിക്കൽ ചോദിച്ചു. തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതായിരുന്നു? തിരുനബിﷺ ഏതെങ്കിലും ഭക്ഷണം ഉണ്ടാക്കാനായി കല്പിച്ചതോ ഏതെങ്കിലും ഭക്ഷണത്തെ കുറ്റം പറഞ്ഞതോ എനിക്കറിയില്ല. എന്നാൽ അബു അയ്യൂബ്(റ) അഥവാ അവരുടെ ഭർത്താവ് അവരോട് പറഞ്ഞുവത്രേ. ഒരിക്കൽ അത്താഴത്തിന് സഅദ് ബിനു ഉബാദ(റ) കൊടുത്തുവിട്ട ഭക്ഷണം കഴിക്കാൻ തിരുനബിﷺയോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. തുഫായശൽ എന്ന ഒരുതരം കറിയായിരുന്നുവത്രെ അത്. തിരുനബിﷺ അത് നന്നായി കഴിക്കുന്നത് കണ്ടു. അത്രമേൽ താല്പര്യത്തോടെ മറ്റൊരു ഭക്ഷണവും തിരുനബിﷺ കഴിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഞങ്ങളും അതുപോലെതന്നെ താല്പര്യത്തോടെ നന്നായി ആ ഭക്ഷണം കഴിച്ചു.
പ്രകൃതിപരമായി മനുഷ്യനിൽ ഉണ്ടാകുന്നതാണ് ഒരു വിഭവത്തോടുള്ള താൽപര്യവും താല്പര്യക്കുറവുമൊക്കെ. എന്നാൽ, ആ പ്രകൃതിയെ പോലും തിരുനബിﷺക്ക് വേണ്ടി പാകപ്പെടുത്തുന്ന ശൈലിയാണ് സ്വഹാബികളുടെ ജീവിതത്തിൽ നിന്ന് നാം കാണുക. നബി ജീവിതത്തെ എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ പിന്തുടർന്നത് എന്നും, ഏറ്റവും അനുധാവനം ചെയ്യപ്പെടേണ്ട ജീവിതത്തെ പ്രഥമ സമൂഹമായ സ്വഹാബികൾ കൃത്യമായി ഏറ്റെടുത്ത് കൈമാറിത്തന്നുവെന്നും ഓരോ നിവേദനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.
ഒരു നേതാവിന്റെ ജീവിതത്തിൽ സാധാരണ ഉപയോഗിച്ച ഭക്ഷണത്തെക്കുറിച്ചല്ല, മറിച്ച് അതിസൂഷ്മമായി അവിടുത്തെ തളികയും അതിലെ വിഭവങ്ങളും അവിടുന്ന് ഏറ്റവും ആസ്വദിച്ചു കഴിച്ച ഭക്ഷണവും താല്പര്യമില്ലാതെ വിട്ടുനിന്ന ഭക്ഷണവും എന്നിങ്ങനെ വേർതിരിച്ചുകൊണ്ട് സംസാരിക്കാൻ മാത്രം വൈജ്ഞാനിക വിഭവങ്ങൾ ഇന്നും ലഭിക്കണമെങ്കിൽ ആ ജീവിതത്തെ എത്ര മേൽ കൃത്യമായി പകർത്തി വച്ചിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
