
മത്വർ അൽ വർറാഖ്(റ) എന്നവർ നിവേദനം ചെയ്യുന്നു. കൊമ്പ് വെക്കൽ ചികിത്സ സ്വീകരിച്ചു കഴിഞ്ഞാൽ അവിടുത്തേക്ക് വേണ്ടി ഹരീസ എന്ന പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു. ഉമ്മു അയ്യൂബി(റ)ൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺക്ക് വേണ്ടി ഹരീസ എന്ന പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് അത് വലിയ താല്പര്യമായിരുന്നു. തിരുനബിﷺയോടൊപ്പം അത്താഴത്തിന് അഞ്ചു മുതൽ 10 വരെ ആളുകൾ ഉണ്ടാകാറുണ്ടായിരുന്നു.
മുഹമ്മദ് ബിനു ഉമർ അൽ അസ്ലമി(റ) പറയുന്നു. തിരുനബിﷺ വാദി അൽ ഖുറ എന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ അരീള് അൽ യഹൂദി എന്നയാൾ തിരുനബിﷺക്ക് ഹരീസ സമ്മാനമായി നൽകി. തിരുനബിﷺ അവർക്ക് 40 വസഖ് അഥവാ അറുപതു സാഅ് ധാന്യം നൽകി. അതവർക്ക് തുടരുകയും ചെയ്തു. അപ്പോൾ യഹൂദികളിലെ ഒരു സ്ത്രീ പറഞ്ഞു. മുഹമ്മദ് നബിﷺ അവർക്ക് നൽകിയത് അവർക്ക് അനന്തരമായി കിട്ടിയ സമ്പത്തിനേക്കാൾ മെച്ചപ്പെട്ടതാണ്. ഇത് അന്ത്യനാൾ വരെ അവർക്ക് തുടരുന്നതുമാണ്.
അസ്‌അദ് ബിൻ സുറാറ(റ) പറയുന്നു. അദ്ദേഹം ഇടവിട്ട രാത്രികളിൽ തിരുനബിﷺക്ക് ഹരീസ എന്ന പലഹാരം കൊണ്ടുവന്നു കൊടുക്കുമായിരുന്നു. അത് പ്രതീക്ഷിക്കപ്പെടുന്ന രാത്രികളിൽ തിരുനബിﷺ ചോദിക്കും അസ്‌അദി(റ)ന്റെ തളിക വന്നില്ലേ എന്ന്. എത്തിയെന്ന് അറിഞ്ഞാൽ അത് കൊണ്ടുവരാൻ ആവശ്യപ്പെടും. തങ്ങൾക്ക് ആ പലഹാരത്തോട് വലിയ താല്പര്യമായിരുന്നു എന്നാണ് ഇത് മനസ്സിലാക്കിത്തരുന്നത്.
ഹരീസ എന്ന പലഹാരത്തോട് നബിﷺക്ക് പ്രത്യേകം താൽപര്യവും സന്തോഷവുമായിരുന്നു. ആ വിഭവത്തിനു വേണ്ടി കാത്തിരിക്കുകയും ലഭിച്ചാൽ ആസ്വദിച്ചു കൊണ്ട് കഴിക്കുകയും ചെയ്യും. കരുതിവെച്ചു കൊണ്ടുവന്നു കൊടുക്കുക എന്നത് സഹാബികൾ ചിലരുടെ ശീലവുമായിരുന്നു.
എത്രയെല്ലാം കൗതുകം നിറഞ്ഞതും വേറിട്ടതുമായ വിശേഷങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഹീസ് അഥവാ നെയ്യ് ചേർത്ത കാരക്കയും നെയ്യും പഞ്ചസാരയും ചേർത്ത വത്തീഅതും നബിﷺയുടെ തളികയിൽ ഉണ്ടായിരുന്നതിനെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്.
മഹതിയായ ആഇശ(റ)യിൽ നിന്ന് ഇമാം ഹുമൈദി(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺ വന്നിട്ട് ചോദിച്ചു. വല്ല ഭക്ഷണവുമുണ്ടോ? അതെ എന്ന് പറഞ്ഞു. ഒരു ബൗളിൽ ഹൈസ് കൊണ്ടുവന്നു കൊടുത്തു. അവിടുത്തെ തിരുകരം കൊണ്ട് അതെടുത്തു ഭക്ഷിച്ചു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. ഞങ്ങൾക്ക് ഹൈസ് സമ്മാനമായി ലഭിച്ചു. അതിൽനിന്ന് ഞാൻ തിരുനബിﷺക്ക് വേണ്ടി കരുതിവെച്ചു. കാരണം അവിടുത്തേക്ക് അത് വലിയ ഇഷ്ടമായിരുന്നു. നബിﷺ വന്നപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. നമുക്ക് ഹൈസ് ഗിഫ്റ്റ് ആയി കിട്ടിയതാണ്. ഞാനിതാ അവിടുത്തേക്ക് വേണ്ടി കരുതിവെച്ചു കൊണ്ടുവന്നതാണ്. അപ്പോൾ നബിﷺ പറഞ്ഞു. അത് ഇങ്ങോട്ട് ഒന്ന് നീക്കി വെക്കൂ. ഞാൻ രാവിലെ സുന്നത്ത് നോമ്പ് ഉദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് കഴിക്കുകയാണ്. സുന്നത്ത് നോമ്പ് സുന്നത്തായ ധർമ്മം പോലെയാണ്. വേണമെങ്കിൽ കൊടുക്കാം അല്ലെങ്കിൽ കരുതിവെക്കാം.
അബ്ദുല്ലാഹിബ്നു ബിശ്റി(റ)ൽ നിന്ന് ഇമാം മുസ്ലിമും(റ) തിർമിദി(റ)യും ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺ എന്റെ വാപ്പയുടെ അടുക്കലേക്ക് വന്നപ്പോൾ ഭക്ഷണവും വത്തീഅതും നൽകി സൽക്കരിച്ചു.
ഉത്ബാനു ബിൻ മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം(റ) ഉദ്ദരിക്കുന്നു. ഞാൻ തിരുനബിﷺയോട് എന്റെ കാഴ്ചക്കുറവിനെ കുറിച്ച് പറഞ്ഞു. തുടങ്ങിയുള്ള ദീർഘമായ ഹദീസിന്റെ അവസാനത്തിൽ ഇങ്ങനെ കാണാം. ഞങ്ങൾ തിരുനബിﷺക്ക് വേണ്ടി ഉണ്ടാക്കിയ ജശീശ അഥവാ ഗോതമ്പും മാംസവും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ട് പോകുന്നതിനു വേണ്ടി നബിﷺയെ തടഞ്ഞു നിർത്തി. അതായത് കഴിച്ചിട്ടേ പോകാവൂ എന്ന് ഞങ്ങൾ നിർബന്ധിച്ചു സൽക്കരിച്ചു.
തിരുനബിﷺയുടെ ജീവിതത്തിന്റെ അരമനകളെ കലർപ്പില്ലാത്ത അനുഭവങ്ങളായി പകർത്തുമ്പോഴാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളും പ്രയോഗങ്ങളുമൊക്കെ നമുക്ക് വായിക്കാൻ കഴിയുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
