Tweet 768

    Tweet 768
    July 21, 2024 • Sunday
    Post Header

    അമ്മാർ ബിൻ യാസിർ(റ) പറയുന്നു. രാത്രിയിൽ ഞാൻ എന്റെ കുടുംബത്തിൽ ചെന്നു. എന്റെ കയ്യിൽ ഒരു മുറിവ് പറ്റി. എല്ലാവരും കൂടി എന്റെ കയ്യിൽ കുങ്കുമം പുരട്ടി. പിറ്റേന്ന് രാവിലെ ഞാൻ പ്രവാചക സവിധത്തിൽ ചെന്നു. അഭിവാദ്യ വാചകം സലാം ചൊല്ലി. പക്ഷേ, അവിടുന്ന് സലാം മടക്കിയില്ല. എന്നെ സ്വാഗതം ചെയ്തതുമില്ല. എന്നോട് പറഞ്ഞു കയ്യിൽ നിന്ന് ആ കുങ്കുമം കഴുകി കളഞ്ഞിട്ട് വരൂ. ഞാൻ പോയി അത് കഴുകി വൃത്തിയാക്കി. വീണ്ടും സലാം ചൊല്ലി അടുത്തേക്ക് വന്നു. എന്നെ അഭിവാദ്യം ചെയ്ത് അവിടുന്ന് സ്വീകരിച്ചു. സത്യനിഷേധിയായ കാഫിറിന്റെയും കുങ്കുമം പുരട്ടിയവന്റെയും വലിയ അശുദ്ധിക്കാരന്റെയും മൃതശരീരത്തിനടുത്ത് കാരുണ്യത്തിന്റെ മലക്കുകൾ വരികയില്ല എന്ന് പ്രവാചകൻﷺ തുടർന്ന് വിശദീകരിച്ചു.
    ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. അബൂ സഈദ് അൽഖുദ്രി(റ) പറഞ്ഞു. പട്ടു ജുബ്ബയും സ്വർണ്ണ മോതിരവും അണിഞ്ഞു ബഹ്റൈനിൽ നിന്നൊരാൾ നബിﷺയുടെ സവിധത്തിലേക്ക് വന്നു. അയാൾ നബിﷺക്ക് സലാം ചൊല്ലി. നബിﷺ സലാം മടക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അയാൾ ദുഃഖിതനായി മടങ്ങി. ഭാര്യയോട് കാര്യങ്ങൾ പങ്കുവെച്ചു. അവൾ പറഞ്ഞു. നിങ്ങളുടെ വസ്ത്രവും സ്വർണമോതിരവും കണ്ടിട്ടായിരിക്കും നബിﷺ നിങ്ങളെ സ്വീകരിക്കാതിരുന്നത്. അതെല്ലാം മാറ്റിയിട്ട് നിങ്ങളൊന്നു പോയി നോക്കൂ. അദ്ദേഹം അപ്രകാരം ചെയ്തു. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം നബിﷺയോട് ചോദിച്ചു. നേരത്തെ ഞാൻ അവിടുത്തെ സന്നിധിയിൽ വന്നപ്പോൾ എന്നെ അവിടുന്ന് സ്വീകരിച്ചില്ലല്ലോ? നിങ്ങളുടെ കയ്യിൽ നരകത്തിന്റെ കനൽക്കഷ്ണം കണ്ടതുകൊണ്ടാണ് ഞാൻ സ്വീകരിക്കാതിരുന്നത്. അഥവാ സ്വർണമോതിരം അണിഞ്ഞതായിരുന്നു കാരണം.
    ഹസ്രത്ത് അലി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു സംഘം ആളുകളുടെ അടുക്കലൂടെ നടന്നു പോയി. കൂട്ടത്തിൽ മുഖത്ത് കുങ്കുമം തേച്ച ഒരാളുണ്ടായിരുന്നു. ആ സംഘത്തിന് സലാം ചൊല്ലുകയും അവരെ ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ, കുങ്കുമം തേച്ച ആളെ പരിഗണിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല. അയാൾ ചോദിച്ചു. എന്താണ് അവിടുന്ന് എന്നെ പരിഗണിക്കാത്തത്? അപ്പോൾ പറഞ്ഞു. നിങ്ങളുടെ മുഖത്ത് നരകത്തിന്റെ ജ്വാലയുടെ അടയാളമുണ്ടല്ലോ!
    മേൽപ്പറഞ്ഞ നിവേദനങ്ങൾ നമുക്ക് ചില പാഠങ്ങൾ പകർന്നു തരുന്നുണ്ട്. അസ്സലാമു അലൈക്കും എന്ന അഭിവാദ്യ വാചകം കേവലം ഒരു അഭിവാദ്യമല്ല. ആദർശ പൊരുത്തമുള്ള വിശ്വാസികൾക്കിടയിലെ സവിശേഷമായ അഭിവാദ്യ വാചകമാണ്. വിശ്വാസപരമായോ അനുഷ്ഠാനപരമായോ സാഹചര്യപരമായോ ഉള്ള കാരണങ്ങളാൽ ആ അഭിവാദ്യം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ചെയ്യും. അഭിവാദ്യം ചെയ്യുന്ന ആളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനും അയാളിൽ മാറ്റങ്ങൾ സ്ഥാപിക്കാനുമുള്ള അച്ചടക്ക സമീപനം എന്ന നിലയിൽ സലാം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ചെയ്യാം.
    അല്ലാഹുവിനെക്കുറിച്ചും റസൂലിﷺനെ കുറിച്ചും ഇസ്ലാമിക വിശ്വാസാനുഷ്ഠാനങ്ങളെക്കുറിച്ചും തെറ്റായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരോട് വിയോജിപ്പ് രേഖപ്പെടുത്താനോ ഗൗരവം അറിയിക്കാനോ അച്ചടക്ക രീതി എന്ന നിലയിൽ സലാം ചൊല്ലാതിരിക്കുകയോ ചൊല്ലിയാൽ മടക്കാതിരിക്കുകയോ ഒക്കെ ചെയ്തേക്കാം. ഫാസിഖ് അഥവാ തെമ്മാടിക്കും മുബ്തദിഅ് അഥവാ നവീനവിശ്വാസവാദിക്കും സലാം ചൊല്ലുകയോ മടക്കുകയോ ചെയ്യരുത് എന്ന പണ്ഡിത വീക്ഷണം ഇത്തരം പ്രമാണങ്ങളിൽ നിന്ന് രൂപപ്പെട്ടു വന്നതാണ്. സലാം ചൊല്ലപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങളും നിലപാടുകളും മതത്തിന്റെ വീക്ഷണത്തിൽ തന്നെയുണ്ട് എന്ന് ചുരുക്കം.
    ഇത്തരം ചിട്ടകൾ പാലിക്കുന്നതിന്റെ പേരിൽ അറിവില്ലാത്ത ആളുകൾ പലരെയും അപഹസിക്കുകയോ പരിഹസിക്കുകയോ അപരിഷ്കൃതരായി മാറ്റി നിർത്തുകയോ ചെയ്യാറുണ്ട്. വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തതുകൊണ്ടാണ് അങ്ങനെയുണ്ടാവുന്നത്. മേൽപ്പറഞ്ഞ നിവേദനങ്ങളിലെല്ലാം ശ്രദ്ധ ക്ഷണിക്കാനും ചിട്ടകൾ രൂപപ്പെടുത്താനും അനുവാചകരിൽ ചില നന്മകൾ സ്ഥാപിക്കാനുമാണ് തിരുനബിﷺ സലാം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ഒക്കെ ചെയ്തത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...