
ലളിതമായ ജീവിതത്തിനൊപ്പം ഉപയോഗിക്കുന്ന ഓരോ വിഭവങ്ങളും നൂറു ശതമാനം അവകാശപ്പെട്ടതാണ് എന്ന ബോധ്യം കൂടി നിലനിർത്തണമെന്നാണ് തിരുനബിﷺ ജീവിതം കൊണ്ട് പഠിപ്പിച്ചത്. ഏതു ഭക്ഷണം കഴിക്കുമ്പോഴും വിഭവങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും സ്വയം അവകാശപ്പെട്ടതാണോ എന്ന അതിസൂക്ഷ്മത ജീവിതത്തിലുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ തിരുനബിﷺയുടെ കിടക്കയോട് ചേർന്ന് ഒരു കാരക്ക ലഭിച്ചു. വിശപ്പുകാരണം തിരുനബിﷺ അത് കഴിച്ചു. അന്ന് രാത്രി നബിﷺക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കാര്യം അന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്. ഇന്നലെ രാത്രി ഞാൻ കഴിച്ച കാരക്ക പൊതുമുതലിന്റെ ഭാഗമായിട്ടുള്ളതാണോ എനിക്ക് മാത്രമുള്ളതാണോ എന്ന ആലോചനയാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.
എത്രമാത്രം ഉയർന്ന ഒരു ആശയമാണ് തിരുനബിﷺ നമുക്ക് പകർന്നു തരുന്നത്. ഏതുകാലത്തേക്കും ഭദ്രമായ ഒരു സാമൂഹിക ഘടനയ്ക്കാവശ്യമായ വ്യക്തി വിചാരങ്ങളാണിവ. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന വ്യക്തികൾ ഒരുമിച്ചു കൂടിയ ഒരു സമൂഹം എത്രമേൽ സുശക്തവും ഭദ്രവുമായിരിക്കും.
അത്യുഗ്രമായ യുദ്ധം നടന്ന ബദ്ർ രണഭൂമി. ചുട്ടുപൊള്ളുന്ന വെയിലത്ത് സ്വഹാബികളിൽ ചിലർ നബിﷺക്ക് വേണ്ടി ഒരു തണൽ ഒരുക്കി. തണലൊരുക്കാൻ ഉപയോഗിച്ചത് യുദ്ധാർജിത സ്വത്തിൽ നിന്നുള്ള വസ്തുക്കൾ കൊണ്ടായിരുന്നു. നബിﷺ ആ തണൽ കൊള്ളാൻ വിസമ്മതിച്ചു. എന്നിട്ട് അനുയായികളോട് ഇങ്ങനെ പറഞ്ഞു. നാളെ അഗ്നിയായി മാറുന്ന തണലാണോ ഞാൻ ഇവിടെ നിന്ന് അനുഭവിക്കേണ്ടത്. അവിഹിതമായ സ്വത്തോ അന്യന്റെ സ്വത്തോ പൊതുസ്വത്തുകളോ തുടങ്ങി അനർഹമായ ഒരു അനുഭവവും ധാർമികമായി സ്വീകാര്യമല്ല എന്ന പാഠമാണ് പകർന്നുകൊടുത്തത്. അങ്ങനെ അനുഭവിക്കുന്ന പക്ഷം നാളെ നരകാഗ്നിയെ സ്വീകരിക്കേണ്ടി വരും എന്ന ഗൗരവതരമായ ഒരു താക്കീത് കൂടി ഇവിടെ നൽകുന്നുണ്ട്.
ഇന്നത്തെ സാമൂഹിക ഘടനയിലെ സാമ്പത്തിക വിചാരങ്ങളും പാരസ്പര്യങ്ങളുമൊക്കെ നിയന്ത്രിക്കാൻ ഇതിലേറെ സംശുദ്ധമായ ഒരു വ്യവസ്ഥിതി വേറെ ഏതാണുള്ളത്!
തിരുനബിﷺയുടെ ലളിതമായ ജീവിതത്തെ അറിയുകയും ആവിഷ്കരിക്കുകയും ചെയ്ത നിരവധി നിവേദനങ്ങളുണ്ട്. ആശയത്തിലും പ്രത്യയശാസ്ത്രത്തിലും പ്രവാചകർﷺക്കൊപ്പം വന്നിരുന്നില്ലെങ്കിലും വിമർശകർക്ക് പോലും ആ ജീവിതത്തെ പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല. മദീനയിൽ ഒരു കൊട്ടാരമോ പരിവാരങ്ങളോ ഉണ്ടായിരുന്നില്ല. രാജാവിനെക്കാൾ ഉന്നതമായ സ്വാധീനവും അധികാരവും ഉണ്ടായിരിക്കുമ്പോഴും പ്രജകളിൽ തന്നെ ഏറ്റവും ലളിതമായ ജീവിതം നയിക്കുന്നവരോടൊപ്പമായിരുന്നു തിരുനബിﷺയുടെ ഇരിപ്പും നടപ്പും.
ഞാൻ ഒരു ഗ്രാമീണയുടെ മകനാണെന്നും അടിമകൾ ഭക്ഷിക്കുമ്പോലെ നിരത്തിലിരുന്ന് ഭക്ഷിക്കുന്നതു കൊണ്ട് ഒരു കുറവും വരാനില്ലെന്നും ജനങ്ങളോടൊപ്പമുള്ള പൊതു സദ്യയിൽ മാത്രമാണ് മനം നിറഞ്ഞു ഭക്ഷിക്കാനാവുന്നതെന്നും പ്രയോഗംകൊണ്ടും പ്രസ്താവന കൊണ്ടും പ്രവാചകർﷺ ലോകത്തോട് സംവദിച്ചു.
പർവതങ്ങൾ സ്വർണ്ണമായി കയ്യിലേക്ക് വരാമെന്ന് മാടി വിളിച്ചപ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും സ്വീകരിക്കാതെ പരിത്യാഗത്തിന്റെ പര്യായമായി മാറുകയായിരുന്നു എന്ന ഇമാം ബൂസ്വീരി(റ) എഴുതിയ കവിത നൂറ്റാണ്ടുകൾക്ക് ശേഷവും അനുരാഗികൾ പാടിക്കൊണ്ടിരിക്കുന്നു. ആവശ്യങ്ങളേറുംതോറും ഈ ലോകത്തോടുള്ള വിരക്തിയും വർധിക്കുകയായിരുന്നു എന്ന് മനോഹരമായ ഭാഷയിൽ ബുർദ എടുത്തു പറയുന്നുണ്ട്. തിരുനബിﷺയുടെ പവിത്രവിചാരങ്ങളെ ഭേദിച്ചു കളയാൻ അനിവാര്യമായ ഘട്ടങ്ങളിൽ മുന്നിൽ തെളിഞ്ഞ പൊന്നുമലകൾക്കുമായില്ല എന്നാണ് കവി ക്രോഡീകരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
