Tweet 745

    Tweet 745
    June 28, 2024 • Friday
    Post Header

    തിരുനബിﷺയുടെ ജീവിതത്തെയും വിനിമയത്തെയും കുറിച്ച് ഒരിക്കൽ ബിലാലി(റ)നോട് ചോദിച്ചു. ബിലാലി(റ)ന്റെ മറുപടി അല്പം നീണ്ടതായിരുന്നു. അതിങ്ങനെയാണ് പറഞ്ഞു തുടങ്ങിയത്. തിരുനബിﷺയെ ദൗത്യം ഏൽപ്പിച്ചു നിയോഗിച്ചത് മുതൽ ഈ ലോകത്തോട് വിടപറയും വരെയുള്ള ജീവിതത്തിൽ എനിക്ക് പ്രധാനപ്പെട്ട ഒരോർമ പറയാൻ കഴിയും. മതിയായ വസ്ത്രമില്ലാത്ത ഒരാൾ നബിﷺയുടെ അടുക്കൽ വന്നാൽ അദ്ദേഹത്തിന് കൊടുക്കാൻ ഒന്നുമില്ലെങ്കിൽ കടം വാങ്ങിയെങ്കിലും അദ്ദേഹത്തെ ധരിപ്പിക്കും. എന്നോട് പറയും കടം വാങ്ങിയിട്ട് അദ്ദേഹത്തിന് കൊടുക്കാൻ. ഏത് ആവശ്യക്കാർ വന്നാലും അങ്ങനെയാണ്. കൈവശം എന്തെങ്കിലുമുണ്ടെങ്കിൽ നൽകും. ഇല്ലെങ്കിൽ കടം വാങ്ങി പരിഹരിച്ചുകൊടുക്കും.
    തിരുനബിﷺക്ക് വേണ്ടി അത്തരം വ്യവഹാരങ്ങളൊക്കെ ഞാനാണ് നടത്തുക. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു അമുസ്ലിമായ മനുഷ്യൻ എന്നോട് പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളപ്പോൾ കടമായി തരാൻ എത്രയും എന്റെ അടുക്കൽ ഉണ്ട്. അതുകൊണ്ട് കടം ആവശ്യമുള്ളപ്പോൾ എന്നോട് ചോദിച്ചോളൂ. പിന്നീട് നിങ്ങൾ തിരിച്ചങ്ങ് തന്നാൽ മതിയല്ലോ. അതൊരു സൗകര്യമായി കണ്ടു നമ്മൾ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ആയിടയ്ക്കൊരു ദിവസം ഞാൻ അംഗസ്നാനം നടത്തി നിസ്കാരത്തിനു വാങ്ക് കൊടുക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നതാ വായ്പ തന്നിരുന്ന ആ കച്ചവടക്കാരൻ ഒരു സംഘത്തോടൊപ്പം എന്നെ സമീപിച്ചു. പരസ്യമായി ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.
    എടോ എത്യോപ്യക്കാരാ! നമുക്കിടയിലുള്ള ഇടപാടിന് എത്ര മാസം ഉണ്ടെന്നറിയാമല്ലോ? നാലു നാളുകളെ ബാക്കിയുള്ളൂ. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളെ ഞാൻ പിടിക്കും. നിങ്ങളോടോ നിങ്ങളുടെ നേതാവിനോടോ ഉള്ള ബഹുമാനം വെച്ചുകൊണ്ടൊന്നുമല്ല ഞാൻ വായ്പ തന്നിട്ടുള്ളത്. അതുവഴി നിങ്ങളെ ഞാൻ ചിലപ്പോൾ അടിമയാക്കിയേക്കും. പഴയതുപോലെ ചിലപ്പോൾ ആടിനെ മേയ്ക്കേണ്ടി വരും. അടിമയായിരുന്ന കാലത്തെ അനുഭവങ്ങൾ ഇനിയും ആവർത്തിച്ചെന്നുവരും. പരസ്യമായി ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും പഴി പറയുകയുമൊക്കെ ചെയ്തു. അവധിയെത്താത്ത വായ്പയിന്മേൽ ആയിരുന്നു ഇതു മുഴുവൻ.
    ഏതായാലും വാങ്ക് കൊടുത്ത് നിസ്കാരമൊക്കെ കഴിഞ്ഞു. പള്ളിയിൽനിന്ന് ഇശാഅ് നിസ്കാരം കഴിഞ്ഞ് നബിﷺ വീട്ടിലേക്ക് മടങ്ങി. ഞാൻ തിരുനബിﷺയുടെ കവാടത്തിലേക്ക് ചെന്ന് പ്രവേശന അനുമതി തേടി. അകത്തേക്ക് പ്രവേശിച്ചു. നടന്ന സംഭവങ്ങളെല്ലാം നബിﷺയോട് പറഞ്ഞു. ശേഷം, ഇങ്ങനെ കൂടി ചേർത്തു പറഞ്ഞു. അദ്ദേഹത്തിന്റെ ഇടപാട് പൂർത്തിയാക്കാനുള്ളത് ഇപ്പോൾ തങ്ങളുടെ പക്കൽ ഇല്ലല്ലോ. എനിക്ക് അവിടുന്ന് ഒരു കാര്യത്തിൽ അനുമതി തരണം. ഈയടുത്തയിടയിൽ ഇസ്ലാം സ്വീകരിച്ച ചില ഗോത്രങ്ങളുടെ അടുത്തേക്ക് ഞാൻ പോകാം. അവരിലൂടെ എന്തെങ്കിലുമൊക്കെ അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകിയേക്കും. അതുകൊണ്ടു വന്ന് അയാളുടെ ഇടപാട് തീർക്കാം. രാവിലെ പുറപ്പെടാൻ വേണ്ടി ഞാൻ എല്ലാം ഒരുക്കിവെച്ചു. ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. ഉണരുമ്പോൾ എല്ലാം രാത്രി തന്നെയാണെന്ന് അറിഞ്ഞാൽ വീണ്ടും ഞാൻ കിടക്കും. പ്രഭാതമായി എന്നറിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. പുറപ്പെടാൻ തയ്യാറായി. അപ്പോഴതാ ഒരാൾ വന്നു വിളിക്കുന്നു. അല്ലയോ ബിലാലേ(റ)! നിങ്ങളെ ക്ഷണിക്കുന്നുണ്ട് വേഗം അങ്ങോട്ട് ചെല്ലൂ.
    അവധിയെത്താത്ത കടത്തിന്മേൽ പരസ്യമായി ആക്ഷേപിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തു, അവധിക്കു മുമ്പ് തന്നെ അയാൾക്ക് കടം കൊടുത്തു വീട്ടി മാനം രക്ഷിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ അനുഗ്രഹം തേടിയുള്ള യാത്രയ്ക്കൊരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നബിﷺയുടെ ഈ വിളി വരുന്നത്. എന്തായിരിക്കും എന്ന ഉദ്വേഗത്തോടെ ബിലാൽ(റ) നബിﷺയുടെ വിളിക്ക് ഉത്തരം ചെയ്തു, അങ്ങോട്ട് നീങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...