Tweet 743

    Tweet 743
    June 26, 2024 • Wednesday
    Post Header

    ഈ അധ്യായത്തിലെ വേറിട്ട ഒരു ഏട് സൗബാൻ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് വായിക്കാം. തിരുനബിﷺ ഒരു യാത്ര പോയാൽ അവസാനം യാത്ര പറഞ്ഞിറങ്ങുന്നതും മടങ്ങിയെത്തിയാൽ ആദ്യം എത്തിച്ചേരുന്നതും മകൾ ഫാത്വിമ(റ)യുടെ വീട്ടിലായിരുന്നു. തിരുനബിﷺ ഒരു ധർമ്മസമരം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ഫാത്വിമ(റ)യുടെ വീട്ടിലേക്ക് എത്തി. വീടിന്റെ വാതിൽക്കൽ നല്ല കമനീയമായ ഒരു വിരിപ്പ് ശ്രദ്ധയിൽപ്പെട്ടു. പേരക്കുട്ടികൾ ആയ ഹസന്റെ(റ)യും ഹുസൈനി(റ)ന്റെയും കയ്യിൽ നല്ല രണ്ട് വെള്ളി വളകളും കാണാനിടയായി. പ്രിയ മകളുടെ വീട്ടിലേക്ക് പ്രവേശിക്കാതെ തിരുനബിﷺ തിരിഞ്ഞു നടക്കാനൊരുങ്ങി.
    വീട്ടിലെ വിരിപ്പും മക്കളുടെ കയ്യിലെ ആഭരണവും ആണ് തിരുനബിﷺ പ്രവേശിക്കാത്ത കാരണമെന്ന് മകൾ മനസ്സിലാക്കി. വേഗം തന്നെ കർട്ടൻ നീക്കം ചെയ്യുകയും മക്കളുടെ കയ്യിൽ ഉണ്ടായിരുന്ന വള ഊരി മുറിച്ചു മാറ്റുകയും ചെയ്തു. മക്കൾ കരയാൻ തുടങ്ങി. മക്കളുടെ കയ്യിൽ തന്നെ ആ വളക്കഷണങ്ങൾ ഏൽപ്പിച്ച് നബിﷺയുടെ മുന്നിലേക്ക് അവരെ പറഞ്ഞു വിട്ടു. തിരുനബിﷺ പേരക്കുട്ടികളുടെ കയ്യിൽ നിന്നു വെള്ളിയാഭരണത്തിന്റെ കഷ്ണങ്ങൾ വാങ്ങി. എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു. അല്ലയോ സൗബാൻ(റ), ഇതാ ഇവകൾ കൊണ്ടുപോയി ഇന്ന വ്യക്തിയുടെ കയ്യിൽ കൊടുക്കുക. എന്നിട്ട് ഫാത്വിമ(റ)യ്ക്ക് വേണ്ടി മരത്തിന്റെയും കൊമ്പുകൊണ്ടുമുള്ള ഇന്നാലിന്ന ആഭരണങ്ങൾ വാങ്ങിക്കൊണ്ടുവരിക. ഇവർ എന്റെ കുടുംബമാണ്. അവർ ഈ ലോകത്തിന്റെ വിഭവങ്ങളിൽ ഭ്രമിക്കുന്നവരാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
    തിരുനബിﷺ അവിടുത്തെ കുടുംബത്തെ എങ്ങനെയാണ് പരിപാലിച്ചത് എന്നതിന്റെ ഉദാഹരണമാണിത്. തിരുനബിﷺയോട് ഏറ്റവും അടുപ്പമുള്ള എല്ലാവർക്കും ഈ ലോകത്തെ പദവികളെക്കാൾ പരലോകത്തെ പദവികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് തിരുനബിﷺ ചെയ്തുകൊടുത്തത്. വളരെ അടുത്ത ബന്ധമുള്ള പലരും രക്തസാക്ഷികളായി സ്വർഗ്ഗസ്ഥരായി എന്നത് അതിന്റെ വലിയ ഉദാഹരണമാണ്. ഞാൻ പരലോകത്തേക്ക് യാത്രയായാൽ അധികം വൈകാതെ മകളും എന്നോട് വന്ന് ചേരണം എന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിനെയേ നമ്മൾ വായിച്ചിട്ടുണ്ടാവുള്ളൂ. അത് തിരുനബിﷺയാണ്. മരണാനന്തരമുള്ള ജീവിതത്തിന്റെ യാഥാർഥ്യവും അത് അനന്തമായ സൗകര്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ലോകമാണെന്ന ബോധ്യവുമാണ് ആസന്ന ഘട്ടത്തിൽ നബിﷺയെ കൊണ്ട് അങ്ങനെ സംസാരിപ്പിച്ചത്. ചേർത്തുപിടിച്ചു സ്നേഹ ചുംബനങ്ങളോടെ പിതാവ് കാതിൽ പറഞ്ഞ കാര്യം സന്തോഷങ്ങളുടെ ലോകത്തേക്കുള്ള ക്ഷണമാണെന്ന് മനസ്സിലാക്കാൻ മകൾക്കും സാധിച്ചിരുന്നു. അത് നബിﷺയിൽ നിന്ന് കിട്ടിയ ശിക്ഷണത്തിന്റെ തുടർച്ചയും പുലർച്ചയുമാണ്.
    പ്രിയപ്പെട്ട പത്നി ആഇശ(റ) പറയുന്നു. ചില ദിവസങ്ങളിൽ തിരുനബിﷺ നോമ്പെടുക്കും. വിശപ്പിന്മേൽ വിശപ്പ് എന്ന രീതിയിൽ അടുത്ത ദിവസവും നോമ്പിൽ തന്നെയായിരിക്കും. ഈ ലോകത്തെ ആസ്വാദനങ്ങളോടും സുഖങ്ങളോടും അടിമപ്പെടാൻ എനിക്കും കുടുംബത്തിനും സാധ്യമല്ലെന്ന് അവിടുന്ന് തുറന്നു പറയും. പ്രവാചകന്മാരിൽ നിന്ന് സവിശേഷ പദവിയുള്ള ഉലുൽ അസ്‌മുകൾ അഥവാ നിശ്ചയദാർഢ്യം കൂടുതലുള്ളവർ അവർ സഹനത്തിന്റെ രാപ്പകലുകളിലൂടെയാണ് കടന്നുപോയത്.
    അവർ പ്രതികൂല സാഹചര്യങ്ങളോട് സമരസപ്പെടുമ്പോൾ മാത്രമല്ല ക്ഷമിച്ചത്, സുഖസൗകര്യങ്ങളിൽ വീണു പോകാതിരിക്കുക എന്ന ക്ഷമ കൂടി അവർക്കുണ്ടായിരുന്നു. ആഡംബരങ്ങളെ ആഗ്രഹിക്കാതെ ലളിതമായി ജീവിക്കുക എന്നതും ക്ഷമയുടെ വലിയൊരു അധ്യായമാണ്. അപ്രകാരം കടന്നുപോയ മുൻഗാമികളായ പ്രവാചകന്മാരുടെ സഹിഷ്ണുതയുടെ എല്ലാ ഘട്ടങ്ങളെയും ഞാനും കടന്നു പോകേണ്ടതുണ്ട്. ഖുർആൻ എന്നോട് അങ്ങനെ കൽപ്പിച്ചിരിക്കുന്നു എന്ന് പ്രവാചകൻﷺ വിശദീകരിച്ചു. ശേഷം, വിശുദ്ധ ഖുർആനിലെ ഒരു സൂക്തത്തിന്റെ ശകലം പാരായണം ചെയ്തു. ഉലുൽ അസ്‌മുകളായ പ്രവാചകന്മാർ ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്നതായിരുന്നു ആ സൂക്തത്തിന്റെ ആശയം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...