Tweet 742

    Tweet 742
    June 25, 2024 • Tuesday
    Post Header

    അംറ് ബിൻ ആസ്വ്(റ) കൂട്ടുകാരെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രവാചകൻﷺ എന്തെല്ലാം കാര്യങ്ങൾ പരിഹരിച്ചുവോ അത് നേടുന്നതിന് വേണ്ടിയാണ് നിങ്ങൾ രാപ്പകൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകരുﷺടെ ഇഹലോക വിരക്തി ഓരോ രാത്രിയിലും മുമ്പുള്ളതിനേക്കാൾ കൂടുതലായിരുന്നു.
    നബി ജീവിതത്തിൽ നിന്ന് ഒരു ശിഷ്യൻ വായിച്ചെടുത്ത സന്ദേശമാണ് മേൽ നിവേദനത്തിൽ നാം കണ്ടത്. പ്രിയ പത്നി പലപ്രാവശ്യവും നബിﷺയുടെ ലളിത ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം അനുബന്ധം തിരുനബിﷺക്ക് ഈ ലോകത്തെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളായിരുന്നു. ഒരുദ്ധരണി കൂടി ഇങ്ങനെ വായിക്കാം. പുല്ലും നാരുകളും നിറച്ച രണ്ടു വിരിപ്പുകൾ നബിﷺക്കുവേണ്ടി ഞാൻ തയ്യാർ ചെയ്തു. അപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. ഞാൻ ഈ ലോകത്തെ കാണുന്നത് എങ്ങനെയാണെന്ന് പ്രിയപ്പെട്ട ആഇശാ(റ) നിനക്കറിയുമോ? യാത്രയ്ക്കിടയിൽ തണൽ കൊള്ളാൻ മരച്ചുവട്ടിൽ ഇറങ്ങിയ ഒരു സഞ്ചാരിയെ പോലെയാണ്. തണൽ നീങ്ങിയാൽ യാത്ര തുടരും. പിന്നെ ഒരിക്കലും ആ മരച്ചുവട്ടിലേക്ക് മടങ്ങി വരില്ല.
    ഈ ലോകത്തെയും അതിലെ ജീവിതത്തെയും കുറിച്ചുള്ള ഏറ്റവും ചിന്തോദ്ദീപകമായ ഒരു ഉപമയാണിത്. എല്ലാ മനുഷ്യരുടെയും ജീവിതം ഈ ലോകത്ത് ഇത്രയേ ഉള്ളൂ. അതറിഞ്ഞ് സമീപിക്കുന്നവർ വളരെ കുറവാണ്. പ്രവാചകൻﷺ അതിന്റെ ശരിയായ സത്തയെ ഉൾക്കൊണ്ടു മാത്രം ജീവിച്ച് നമുക്ക് കാണിച്ചു തന്നു.
    ബീവി ആഇശ(റ) തന്നെ പറയുന്നു. പ്രവാചകൻﷺ ഒരിക്കലും കട്ടിയുള്ള വിരിപ്പിൽ ഉറങ്ങിയിട്ടില്ല. മഴപെയ്ത ഒരു രാത്രി എനിക്ക് നന്നായി ഓർമ്മയുണ്ട്. അവിടുത്തേക്ക് വേണ്ടി വിരിച്ച വിരപ്പിനടിയിൽ നിന്ന് വെള്ളം ഇങ്ങനെ ഉറവയെടുത്തു വരുന്നത് കാണാൻ കഴിഞ്ഞു. ഞാനിപ്പോഴും ആ ഉറവയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് പോലെ.
    ലോകത്തിന്റെ ചക്രവർത്തിയുടെ ഉറക്കറയെ കുറിച്ചുള്ള സംസാരമാണിത്. പ്രിയ പത്നിയും പണ്ഡിതയുമായ സഹധർമ്മിണി ആഇശ(റ)യാണ് പറയുന്നത്. എത്രമേൽ വിനീതവും ലളിതവുമായിരുന്നു തിരുജീവിതം എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഭൗതികാസ്വാദനങ്ങളുടെ അന്തപ്പുരങ്ങളിൽ കഴിഞ്ഞു കൂടുമ്പോൾ ജീവിതത്തിന്റെ നാനാർത്ഥം മനസ്സിലാക്കിയ ലോക ഗുരുവിന്റെ ജീവിതപാഠങ്ങൾ നമുക്ക് ചില അനുകൂല വിചാരങ്ങൾ ഉണർത്താതിരിക്കില്ല. മാനത്തിനും മേടക്കും മത്സരിച്ചു മൂല്യങ്ങളെല്ലാം തമസ്ക്കരിക്കുന്ന പുതിയ കാലത്ത് ഒരു മതത്തിനും ദർശനത്തിനും നേതാവിനും ഇതിലേറെ ഉയർന്ന സന്ദേശം മറ്റെന്താണ് നൽകാനുള്ളത്!
    ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺക്ക് ഒരു പരുക്കൻ വിരിപ്പായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു മാർദ്ധവമുള്ള ഒരു വിരിപ്പാക്കാൻ വേണ്ടി ഞാൻ പരിശ്രമിച്ചു. ഞാൻ തന്നെ ശരിപ്പെടുത്തിയ നല്ല ഒരു വിരിപ്പ് അവിടുത്തേക്ക് തയ്യാർ ചെയ്തു. നബിﷺ വീട്ടിൽ വന്നപ്പോൾ ചോദിച്ചു. എന്താണ് ആഇശാ(റ) ഇത്? അവിടുത്തെ വിരിപ്പ് പരുപരുക്കൻ ആയതുകൊണ്ട് അവിടുത്തേക്ക് അല്പം മാർദ്ധവമുള്ളതാവട്ടെ എന്ന് കരുതി ഞാൻ ചെയ്തതാണ്. പ്രവാചകൻﷺ പറഞ്ഞു. എന്നാൽ അതെടുത്തു മാറ്റിക്കോളൂ. നേരത്തെ ഉണ്ടായിരുന്നതിന് മുകളിൽ തുന്നിച്ചേർത്ത രണ്ടെണ്ണവും മാറ്റിവെക്കാതെ ഇതിൽ ഇരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. ഞാൻ അതെടുത്തു മാറ്റിക്കൊടുത്തു.
    പ്രവാചകൻﷺ മുന്നോട്ടുവെച്ച ആശയങ്ങളുടെയും അവകാശപ്പെട്ട പ്രവാചക വിലാസത്തിന്റെയും സത്യസന്ധത ബോധ്യപ്പെടുത്തുന്ന ജീവിതം കൂടിയായിരുന്നു അത്.
    സുഖാഡംബരങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോഴെല്ലാം അനന്തവും ശാശ്വതവുമായ ജീവിതം ഇവിടെയില്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു നബിﷺയുടെ സമീപനം. അനന്തമായ ഒരു ആവാസ ലോകം വരാനുണ്ടെന്നും അതിലേക്ക് കരുതലുകൾ എടുക്കാനുള്ള ജീവിതമാണ് ഈ ലോകത്തെന്നും നിരന്തരമായി ജീവിതം കൊണ്ടും ഉപദേശം കൊണ്ടും ലോകത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു പ്രവാചകൻﷺ. കേവലമായ ചില തത്വങ്ങളെ ജീവിതത്തിൽ പറയുകയും തത്വങ്ങളോട് പുലബന്ധം പോലുമില്ലാതെ ജീവിക്കുകയും ചെയ്യുന്ന പല ബുദ്ധിജീവികളെയും പ്രമാണ പുരുഷൻമാരെയും നമ്മൾ വായിച്ചിട്ടും കേട്ടിട്ടും ഉണ്ട്. അതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു മുത്ത് റസൂൽﷺ. പറഞ്ഞ ആശയങ്ങളുടെ പര്യായമായിരുന്നു ആ ജീവിതം മുഴുവനും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...