Tweet 741

    Tweet 741
    June 24, 2024 • Monday
    Post Header

    സൈദ് ബിൻ അർഖം(റ) നിവേദനം ചെയ്യുന്നു. മഴ തേടിയുള്ള പ്രാർത്ഥനയിൽ ഞങ്ങൾ അബൂബക്കറി(റ)നൊപ്പം ഉണ്ടായിരുന്നു. നിസ്‌കാരാനന്തരം തേനും വെള്ളവും ഖലീഫയുടെ മുന്നിൽ കൊണ്ടുവെച്ചു. കയ്യിലേക്ക് കൊടുത്തതും ഖലീഫ കരയാൻ തുടങ്ങി. കരച്ചിലിന്റെ ആധിക്യം കണ്ടപ്പോൾ അദ്ദേഹത്തിനെന്തോ സംഭവിച്ചു പോയെന്ന് എല്ലാവരും വിചാരിച്ചു. ഞങ്ങൾ ചോദിച്ചു അല്ലയോ അല്ലാഹുവിന്റെ റസൂലിﷺന്റെ പ്രതിനിധിയായ അവിടുത്തേക്കു എന്താണ് സംഭവിച്ചത്? അപ്പോൾ ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ഞാൻ നബിﷺയോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് എന്തോ തട്ടി ഒഴിവാക്കുന്നത് കണ്ടു. എന്താണ് എന്ന് എനിക്ക് കാണാമായിരുന്നില്ല. അപ്പോൾ നബിﷺ എനിക്ക് വിശദീകരിച്ചു തന്നു. ദുനിയാവ് എന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുകയായിരുന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞുകൊണ്ട് തട്ടി ഒഴിവാക്കുകയായിരുന്നു. നബിﷺ തങ്ങൾ വിസമ്മതിച്ചു മാറ്റിയ ദുനിയാവിനോട് ഞാൻ അടുത്തു പോവുകയും പ്രവാചകരുﷺടെ നിലപാടിനെതിരാവുകയും ചെയ്തുവോ എന്ന് ഞാൻ ഭയപ്പെടുന്നു.
    തിരുനബിﷺയുടെ ഏറ്റവും അടുത്ത സഹചാരിയായ അബൂബക്കർ(റ) സ്ഥാപിച്ച പരിത്യാഗത്തിന്റെ നിഴലായിരുന്നു ഇത്. ഈ ലോകത്തെക്കുറിച്ച് നബിﷺ നിലനിർത്തിയിരുന്ന ശരിയായ വിചാരത്തെ അടുത്ത മിത്രമായ അബൂബക്കറി(റ)ലേക്ക് എങ്ങനെ പകർന്നു എന്നതിന്റെ പ്രമാണമാണിത്.
    ഹസൻ ബിൻ അറഫ(റ) ഉദ്ധരിക്കുന്നു. ആഇശ(റ) പറയുന്നു. ഒരു ദിവസം ഒരു അൻസ്വാരി വനിത വീട്ടിലേക്ക് വന്നു. പ്രവാചകൻﷺ കിടക്കുന്ന സ്ഥലവും അവിടെ വിരിച്ചിരിക്കുന്ന പരുപരുത്ത വിരിപ്പും കണ്ടപ്പോൾ അവർക്ക് സഹിക്കാനായില്ല. നല്ല രോമങ്ങൾ നിറച്ച ഒരു വിരിപ്പ് അവർ എനിക്ക് കൊടുത്തുവിട്ടു. ശേഷം, നബിﷺ വീട്ടിലേക്ക് വന്നപ്പോൾ ആ വിരിപ്പ് കണ്ടു. അല്ലയോ ആഇശ(റ) ഇതെന്താണ്? ഇതെവിടെ നിന്നാണ്? അൻസ്വാരി വനിത വീട്ടിലേക്ക് വന്നതും നബിﷺയുടെ വിരിപ്പ് കണ്ടിട്ട് അസ്വസ്ഥപ്പെട്ട അവർ വിരിപ്പ് കൊടുത്തുവിട്ടതുമെല്ലാം നബിﷺയോട് ഞാൻ പറഞ്ഞു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. മടക്കി കൊടുത്തേക്കൂ നമുക്ക് വേണ്ട. നല്ല രസമുള്ള ഈ വിരിപ്പ് മടക്കി കൊടുക്കാൻ മനസ്സ് വരുന്നില്ലെന്ന് ഞാൻ തിരിച്ചു പറഞ്ഞു. നബിﷺ പലയാവർത്തി എന്നോട് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എനിക്കതിനോടുള്ള താല്പര്യം നബിﷺക്ക്‌ ബോധ്യമായപ്പോൾ എന്നോട് ഇങ്ങനെ കൂടി ചേർത്ത് പറഞ്ഞു. അല്ലയോ ആഇശ(റ) എനിക്ക് വേണമെന്നുവെച്ചാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മലകൾ എന്നോടൊപ്പം സഞ്ചരിക്കും.
    തിരുനബിﷺക്ക് വേണ്ടി ഇരട്ട വിരിപ്പുകൾ ആഇശ(റ) റെഡിയാക്കിയപ്പോൾ ഒന്നുമാത്രം ഉപയോഗിച്ച് മറ്റൊന്ന് മാറ്റിവെച്ചതും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച നിവേദനത്തിൽ കാണാം.
    ഇവിടുത്തെ ആർഭാടങ്ങളിലും സൗന്ദര്യങ്ങളിലും മയങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലളിതവും വിനീതവുമായ ജീവിതത്തിലൂടെ ഈ ലോകത്തെ സമീപിക്കാനെ എനിക്ക് ആഗ്രഹമുള്ളൂ. ഇതായിരുന്നു തിരുനബിﷺയുടെ നിലപാട്.
    ഈ നിലപാടിനെ സാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. തിരുനബിﷺ പറഞ്ഞതായി അബൂ മുസ്ലിം ഖൗലാനി(റ) പങ്കുവെക്കുന്നു. ധനം സമാഹരിക്കാനും വ്യാപാരിയാകാനുമല്ല എന്നോട് അല്ലാഹു കൽപ്പിച്ചത്. മറിച്ച്, അല്ലാഹു എനിക്ക് നൽകിയ സന്ദേശം ഇങ്ങനെയാണ്. “അതിനാല്‍ തങ്ങൾ തങ്ങളുടെ നാഥനെ കീര്‍ത്തിച്ച് അവന്റെ മഹത്വത്തെ വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക. ആ ഉറപ്പായ കാര്യം അഥവാ മരണം വന്നെത്തുന്നത് വരെ തങ്ങളുടെ നാഥന് വഴിപ്പെടുക.” വിശുദ്ധ ഖുർആൻ പതിനഞ്ചാം അദ്ധ്യായം അൽ ഹിജ്റിലെ 98, 99 സൂക്തങ്ങളുടെ ആശയമാണിത്.
    അല്ലാഹുവിൽ നിന്ന് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് താത്ക്കാലികമായ ഈ ലോകത്തിനപ്പുറമുള്ള അനന്തമായ പരലോക വിചാരങ്ങളാണ്. അവിടുത്തെ ക്ഷേമവും സുഖവും ഒരിക്കലും അവസാനിക്കാത്തതാണ് എന്ന വിചാരങ്ങളെയും ബോധ്യങ്ങളെയുമാണ് നിരന്തരമായി നബിﷺ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...