
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, എന്നർത്ഥമുള്ള ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിസ്ഥാന വിശ്വാസ വാചകം പറയുമ്പോഴല്ലാതെ “ഇല്ല’ എന്ന നിഷേധത്തിന്റെ പ്രയോഗം തിരുനബിﷺ പ്രയോഗിക്കാറില്ല. അഥവാ നബിﷺയുടെ അടുക്കൽ ചോദിച്ചെത്തുന്ന ആർക്കും നീരസത്തോടെയുള്ള ഒരു നിരാസം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതിന് കവി പ്രയോഗിച്ച രീതിയാണിത്. തിരുനബിﷺയുടെ ഔദാര്യവും മാന്യതയും വിശദീകരിക്കുന്ന അധ്യായത്തിൽ മേൽ ആശയം ഉൾക്കൊള്ളുന്ന കവിത പ്രാധാന്യത്തോടുകൂടി തന്നെ ഉദ്ധരിക്കാറുണ്ട്.
ആവശ്യങ്ങൾ ഉന്നയിച്ചു വരുന്നവരെ നിരാശരാക്കുന്നത് നബിﷺക്ക് സഹിക്കാവുന്ന കാര്യമായിരുന്നില്ല. തിരുനബിﷺയുടെ ദാന വ്യാപ്തിയെക്കുറിച്ച് അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ഒരുവേള നബിﷺ ഒരുപാട് ആളുകൾക്ക് നിരന്തരമായി ദാനം നൽകി. ഒരാൾക്കുതന്നെ രണ്ട് പർവതങ്ങൾക്കിടയിലെ താഴ്‌വര നിറയെ ഉള്ള ആടുകളെ സമ്മാനിച്ചു. അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിﷺ ദാനം ചെയ്യുന്നു. സ്വയം ദാരിദ്ര്യം ഭയക്കാതെയുള്ള ദാനമാണ് നൽകുന്നത്. അന്നത്തെ സമൂഹത്തിലെ ആളുകൾക്ക് വിശ്വസിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്.
പ്രവാചക സന്നിധിയിൽ വന്ന് ഭൗതികമായ ആവശ്യങ്ങൾ ഉന്നയിച്ച് സ്വീകരിച്ചവരും, കേവലം ഭൗതിക അനുഗ്രഹത്തിൽ മാത്രം പരിമിതപ്പെട്ടിരുന്നില്ല. അവരും ക്രമേണ ആത്മീയമായി ഉന്നതി കൈവരിക്കുകയും പ്രവാചകരുടെ ശിഷ്യഗണങ്ങളിൽ ചേരുകയും ചെയ്തതാണ് ചരിത്രം പരിചയപ്പെടുത്തിയത്.
തിരുനബിﷺയുടെ ഔദാര്യത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം ഒരു സ്ത്രീ തിരുനബിﷺക്ക് നല്ല ഒരു വസ്ത്രം സമ്മാനിച്ചു. അവർ തന്നെ നെയ്തുണ്ടാക്കി വളരെ താല്പര്യപൂർവ്വം തിരുനബിﷺക്ക് നൽകിയതായിരുന്നു. തങ്ങൾക്ക് അത് നന്നായി ഇഷ്ടപ്പെടുകയും സന്തോഷപൂർവ്വം അത് അണിയുകയും ചെയ്തു. പുതുവസ്ത്രം ആയി ഉപയോഗിക്കാൻ ആവശ്യമുള്ള സമയത്തുമായിരുന്നു അവർ അത് നൽകിയത്. പ്രവാചകൻﷺ മനോഹരമായ ആ വസ്ത്രം ധരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കണ്ട മാത്രയിൽ ഗ്രാമീണരായ ഒരു അറബി നബിﷺയോട് ചോദിച്ചു. ആ വസ്ത്രം അവിടുന്ന് എനിക്ക് സമ്മാനിക്കുമോ? പ്രവാചകൻﷺ സന്തോഷപൂർവ്വം ആ അഭ്യർത്ഥന സ്വീകരിച്ചു. അദ്ദേഹത്തിന് സമ്മാനമായി ആ വസ്ത്രം കൊടുത്തയച്ചു. ഇതറിഞ്ഞ മറ്റുള്ളവർ അദ്ദേഹത്തോട് ചോദിച്ചു. ചോദിക്കുന്നവരെ നിരാശരാക്കാത്ത നബിയാണ് എന്ന് നിങ്ങൾക്കറിയില്ലേ? പ്രവാചകൻﷺ താല്പര്യപൂർവ്വം അണിഞ്ഞിരുന്ന വസ്ത്രം എന്തിനാണ് നിങ്ങൾ ചോദിച്ചു വാങ്ങിയത്? അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. അതെനിക്ക് ധരിച്ചു നടക്കാൻ വേണ്ടിയല്ല ഞാൻ ചോദിച്ചത്. പ്രവാചകരുﷺടെ തിരുശരീരം സ്പർശിച്ച; അവിടുന്ന് അണിഞ്ഞിരുന്ന ആ വസ്ത്രം എനിക്ക് കിട്ടിയാൽ അത് സൂക്ഷിച്ചുവെക്കാൻ ഞാൻ ഉദ്ദേശിച്ചു. ഞാൻ മരണപ്പെടുന്ന സമയത്ത് എന്റെ കഫൻ പുടവ അഥവാ മൃതശരീരത്തിൽ പുതയ്ക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചു വാങ്ങിയത്. അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ അതുതന്നെ ഉപയോഗിച്ചു എന്നാണ് ചരിത്രത്തിന്റെ തുടർവായന.
ആ നിമിഷവും ഘട്ടവും ഒക്കെ നമുക്ക് ഒന്ന് ആലോചിച്ചു നോക്കിയാലോ? എത്രമേൽ ഉദാരമായിരുന്നു അവിടുത്തെ ഹൃദയവും സമീപനവും എന്ന് വ്യക്തമാക്കാൻ വേറെ സംഭവങ്ങളുടെ ആവശ്യമുണ്ടോ! തത്തുല്യമായ ഉദാഹരണങ്ങൾ ചരിത്രത്തിൽ എവിടെയാണ് നമുക്ക് വായിക്കാൻ ലഭിക്കുക!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
