
മക്കാ വിജയത്തിന്റെ അനുഗ്രഹീത നാളുകൾ. തിരുനബിﷺയുടെ സന്തതസഹചാരിയായ അബൂബക്കർ(റ) നബിﷺയോട് വന്നു പറഞ്ഞു. ഇസ്ലാം സ്വീകരിച്ച് അവിടുത്തോട് ഉടമ്പടി ചെയ്യാൻ എന്റെ പിതാവ് ഇതാ എത്തിയിരിക്കുന്നു. പ്രവാചകൻﷺ ചോദിച്ചു. അല്ലയോ സിദ്ദീഖേ(റ), ആ വയോധികനായ പിതാവിനെ വീട്ടിൽ നിർത്തിയിട്ട് എന്നെ അങ്ങോട്ട് ക്ഷണിച്ചുകൂടായിരുന്നോ?അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പറഞ്ഞു. അവിടുന്ന് അങ്ങോട്ട് ചെല്ലുന്നതിനേക്കാൾ എന്റെ പിതാവ് ഇങ്ങോട്ടു വരലാണല്ലോ ഏറ്റവും വേണ്ടത്. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. അവിടുന്ന് അങ്ങോട്ട് നടക്കുന്നതിനേക്കാൾ എന്റെ പിതാവ് ഇങ്ങോട്ട് നടക്കുന്നതാണ് മര്യാദ എന്ന് ഞാൻ മനസ്സിലാക്കി. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. മാറിടത്തിൽ ഒന്ന് തലോടി.
കൂട്ടുകാരന്റെ പിതാവിനോട് എന്നതിനപ്പുറം വയോധികനായ ഒരു മനുഷ്യനോട് ഞാൻ അങ്ങോട്ട് സമീപിക്കേണ്ടതായിരുന്നു എന്ന വിചാരം തിരുനബിﷺ പാലിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. ലോകത്തുള്ള എല്ലാ പദവികൾക്കും മേലെയാണ് പ്രവാചകത്വം എന്ന പദവി. പൗരന്മാർ അവർക്ക് നിയോഗിക്കപ്പെട്ട പ്രവാചകനിലേക്കാണ് എപ്പോഴും ചെല്ലേണ്ടത്. പ്രായത്തെയും മറ്റെല്ലാ മഹത്വങ്ങളെയും മറികടക്കുന്ന മഹത്വമാണ് പ്രവാചകന്മാർക്ക് അല്ലാഹു നൽകിയിട്ടുള്ളത്. അതുകൊണ്ട് തിരുനബിﷺയുടെ അടുത്തേക്ക് തന്നെയാണ് എല്ലാവരും വന്നു ചേരേണ്ടത്. പക്ഷേ തിരുനബിﷺയിൽ നിറഞ്ഞുനിന്ന വിനയത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമായിരുന്നു അനുയായികളോടുള്ള അന്വേഷണം.
തിരുനബിﷺക്ക് ഏറെ പ്രിയമുള്ള അനുയായിയാണ് മുആദ്(റ). പ്രവാചകർﷺ ഞാൻ സ്നേഹിക്കുന്നു എന്ന് പ്രത്യേകം ചേർത്തുപിടിച്ച് തുറന്നുപറഞ്ഞ അനുയായി. യമനിലേക്ക് ഗവർണറായി നിയോഗിക്കുമ്പോൾ വിരഹത്തിന്റെ വിതുമ്പലുകൾ അടയാളപ്പെടുത്തിയ ശിഷ്യൻ. അദ്ദേഹം ഒരിക്കൽ ഒരു സംഘത്തിന്റെ നിസ്കാരത്തിന് നേതൃത്വം നൽകി. അഥവാ ഇമാമായി നിസ്കരിച്ചു. വിശുദ്ധ ഖുർആനിലെ ദീർഘമായ അധ്യായങ്ങൾ പാരായണം ചെയ്തുകൊണ്ടാണ് നിസ്കരിച്ചത്. അനുയായികൾക്ക് അത് ഭാരമായി. അവർ നബിﷺയോട് ആവലാതി അറിയിച്ചു. അരുമ ശിഷ്യനെ അടുത്ത് വിളിച്ചുകൊണ്ട് തിരുനബിﷺ ചോദിച്ചു. നിങ്ങൾ എന്തേ നാശം ഉണ്ടാക്കുകയാണോ? മൂന്നുപ്രാവശ്യം ഈ ചോദ്യം ആവർത്തിച്ചു. ശേഷം ദൈർഘ്യം കുറഞ്ഞ മൂന്ന് അധ്യായങ്ങളുടെ പേര് പറഞ്ഞിട്ട് ചോദിച്ചു. ഇവയൊക്കെ ഓതി നിസ്കരിച്ചുകൂടായിരുന്നോ? നിങ്ങൾ നേതൃത്വം കൊടുക്കുമ്പോൾ പിന്നിൽ പ്രായമുള്ളവരും ക്ഷീണമുള്ളവരും പല ആവശ്യങ്ങൾക്കും പോകേണ്ടവരും തുടർന്നു നിസ്കരിക്കുകയില്ലേ. നിങ്ങൾ ദീർഘമായി നിസ്കരിച്ചാൽ അവരുടെ കാര്യങ്ങൾ തടസ്സം ആവുകയില്ലേ എന്നാണ് ചോദ്യത്തിന്റെ ഉള്ളടക്കം.
ആരെയും മുഖത്തടിക്കരുത്. നാൽക്കാലികളെ പോലും മുഖത്ത് അടയാളമുണ്ടാക്കരുത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ഏറ്റവും മാനിക്കേണ്ട അവയവമാണ് മുഖം എന്ന് പ്രസ്താവിക്കുകയാണിവിടെ. നാൽക്കാലികളെ പോലും നിങ്ങൾക്ക് അധീനപ്പെടുത്തി തന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ജീവികൾ എന്ന നിലയിൽ അവർക്ക് ആവശ്യമായ അവകാശങ്ങൾ വകവെച്ചു കൊടുക്കണം. നായക്ക് വെള്ളം കൊടുത്തവന് സ്വർഗ്ഗവും, പൂച്ചയെ പട്ടിണിക്കിട്ടവൾക്ക് നരകവും എന്ന വിചാര ശകലം നമ്മളിൽ ഉണ്ടായിരിക്കേണ്ട സഹജീവി സ്നേഹത്തെ ഉണർത്താനും പരിസരത്തോട് നാം നീതിപൂർവ്വം പെരുമാറാനുമുള്ള ഉപദേശമാണ്.
പ്രപഞ്ചത്തിന്റെ മുഴുവനും
കരുണയാണെന്ന തിരുനബിﷺയുടെ വിലാസം ഒരു ഉപചാര പ്രയോഗമോ അലങ്കാരമോ അല്ല. കൃത്യമായ വസ്തുതയുടെ തലവാചകമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
