Tweet 706

    Tweet 706
    May 20, 2024 • Monday
    Post Header

    തിരുനബിﷺയിലെ കാരുണ്യത്തിന്റെ പ്രകാശനങ്ങൾ ജീവിതത്തിന്റെ എല്ലാ അടരുകളിലും അടയാളപ്പെട്ടിരുന്നു. നബിﷺ പരിസരത്തുള്ള മക്കളോട് എപ്പോഴും വാൽസല്യത്തോടു കൂടിയാണ് പെരുമാറിയത്. അവിടുത്തെ സന്താനങ്ങളും പേരക്കുട്ടികളും പരിചാരകരുടെ മക്കളും അടിമ കുട്ടികളും എല്ലാം ആ വാത്സല്യത്തിന്റെ സന്തോഷം അനുഭവിച്ചു. ഒരിക്കൽ തിരുനബിﷺ പ്രിയപ്പെട്ട മകളുടെ മകൻ ഹസ്സനെ(റ) മടിത്തട്ടിൽ ഇരുത്തി. ഒപ്പം പരിചാരകനായ സൈദി(റ)ന്റെ പുത്രൻ ഉസാമയെയും ചേർത്തിരുത്തി. മടിയിൽ രണ്ടു വശത്തായിരിക്കുന്ന രണ്ടുപേരെയും അണച്ചു കൂട്ടിയിട്ട് അവിടുന്ന് പറഞ്ഞു. അല്ലാഹുവേ എനിക്ക് ഇവരോട് രണ്ടുപേരോടും കരുണയാണ്. നീയും ഇവർക്ക് കരുണ ചൊരിയേണമേ. എത്ര ഹൃദ്യമായ ഒരു ചിത്രമാണ് ഇവിടെ അടയാളപ്പെട്ടത്. സഹോദരങ്ങളുടെ മക്കളെ പോലും അന്യവൽക്കരിച്ച് മാറ്റിനിർത്തുകയും സ്വന്തം സന്താനങ്ങൾ എന്ന സങ്കുചിതത്വത്തിൽ മാത്രം പരിമിതപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് വീട്ടിലെ പരിചാരകന്റെ മകനെയും സ്വന്തം മകളുടെ മകനെയും ഒരുപോലെ കൂട്ടിപ്പിടിച്ചു ഒരേ വാചകത്തിൽ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എത്ര ഉയർന്ന വിചാരങ്ങളെയാണ് പകർന്നു തരുന്നത്.
    അവിശ്വാസികളുടെ കുട്ടികളെക്കുറിച്ച് പറയുമ്പോൾ അവരും കുട്ടികളല്ലേ എന്ന ഒറ്റ വാചകത്തിൽ നിലപാടിന്റെ കാരുണ്യം അടയാളപ്പെടുത്തുകയായിരുന്നു അവിടുന്ന്. ചൂണ്ടുവിരലും തള്ളവിരലും ചേർത്തുപിടിച്ച് അനാഥരെ സംരക്ഷിക്കുന്നവരും ഞാനും സ്വർഗ്ഗത്തിൽ ഇതുപോലെ ചേർന്നിരിക്കുമെന്ന് സുവിശേഷം അറിയിക്കുന്ന തിരുനബിﷺയുടെ മനോവിചാരം എന്തായിരിക്കും! ജീവനുതുല്യം തിരുനബിﷺയെ സ്നേഹിക്കുന്ന വിശ്വാസികളും അനുയായികളും എത്രമേൽ ഹൃദയം ചേർത്തുകൊണ്ടാണ് ഈ പ്രസ്താവനയെ ഏറ്റെടുത്തത്.
    പാവപ്പെട്ടവരുടെയും വിധവകളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ പോർക്കളത്തിൽ പട വെട്ടുന്നവരെ പോലെയാണ് എന്ന തിരുനബിﷺയുടെ അവലോകനം പരകോടി ആശ്രയങ്ങളാണ് ലോകത്ത് നിർമ്മിച്ചത്. പാവങ്ങൾക്ക് വേണ്ടിയും വിധവകൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നവർ പകൽ നോമ്പെടുക്കുകയും രാത്രി നിസ്കരിക്കുകയും ചെയ്യുന്നവരെ പോലെ മഹത്വമുള്ളവരാണെന്ന് തിരുനബിﷺ പറഞ്ഞപ്പോൾ സാന്ത്വന പ്രവർത്തനങ്ങളെ എത്രമേൽ മഹത്വവൽക്കരിക്കുകയാണ് ചെയ്തത്.
    ആശ്വാസ പ്രവർത്തനങ്ങൾ ഉപചാരങ്ങൾക്ക് വേണ്ടിയോ ഔദാര്യത്തിന് വേണ്ടിയോ പരിമിതപ്പെടുമ്പോൾ അത് കടമയും ബാധ്യതയും ആയി ജനസാമാന്യത്തെ ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു അവിടുന്ന് നിർവഹിച്ചത്.
    ദുർബലരായ പാവങ്ങൾക്കിടയിൽ നിങ്ങൾ എന്നെ അന്വേഷിക്കുക. അവർ ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് അനുഗ്രഹങ്ങളും ഭക്ഷണവും ഒക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
    അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളും കടാക്ഷങ്ങളും ലഭിക്കുന്നത് പാവങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന പരാമർശം എത്രമേൽ കൗതുകം ഉള്ളതാണ്. സമ്പന്നരും കഴിവുള്ളവരും പാവങ്ങളെ പരിഗണിക്കാനും പരിരക്ഷിക്കാനും ഹൃദയം തുറന്നു വെക്കാൻ പറ്റുന്ന അധ്യാപനങ്ങളാണ് തിരുനബിﷺ പകർന്നു നൽകിയത്. പരിചാരകരോട് പാലിച്ചിരിക്കേണ്ട ചിട്ടകളെ കുറിച്ചു പറയുമ്പോൾ തിരുനബിﷺ നടത്തിയ ഒരു പരാമർശം ഉണ്ട്. അവരും നിങ്ങളെ പോലെയുള്ള മനുഷ്യരും അല്ലാഹുവിന്റെ അടിമകളുമാണ്. തൽക്കാലം അല്ലാഹു അവരെ നിങ്ങൾക്ക് വിധേയപ്പെടുത്തി തന്നു എന്നേ ഉള്ളൂ. അതുകൊണ്ട് അവരുടെ കാര്യത്തിൽ നിങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...