Tweet 670

    Tweet 670
    April 14, 2024 • Sunday
    Post Header

    വാഇൽ ബിൻ ഹുജ്റിന്റെ ആഗമനം.
    വാഇൽ ബിൻ ഹുജ്ർ പറയുന്നു. പ്രവിശാലവും ആർഭാട പൂർണവുമായ രാജ്യത്താണ് ഞാൻ ഉണ്ടായിരുന്നത്. അപ്പോഴാണ് പ്രവാചകരുﷺടെ ആഗമനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് അല്ലാഹുവിലും റസൂലിലുംﷺ പ്രതീക്ഷയർപ്പിച്ച് ഞാൻ പുറപ്പെട്ടു. പ്രവാചക സവിധത്തിൽ എത്തിയപ്പോൾ അവിടുത്തെ അനുചരന്മാർ എന്നോട് പറഞ്ഞു. എന്റെ ആഗമനത്തിന് മൂന്നു ദിവസം മുമ്പ് ഞാൻ വരുന്ന കാര്യം പ്രവാചകൻﷺ ശിഷ്യന്മാരോട് പറഞ്ഞിരുന്നു അത്രേ. ഞാൻ അഭിവാദ്യ വാചകം സലാം ചൊല്ലി അടുത്തേക്ക് ചെന്നു. പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തു. അവിടുന്ന് ആലിംഗനം ചെയ്തു എന്നെ സ്വീകരിച്ചു. അവിടുത്തെ മേൽമുണ്ട് വിരിച്ച് എന്നെ അടുത്തിരുത്തി.
    ശേഷം പ്രസംഗപീഠത്തിലേക്ക് കയറി. എന്നെയും സമീപത്തിരുത്തി. ഇരുകരങ്ങളും ആകാശ ലോകത്തേക്ക് ഉയർത്തി. അല്ലാഹുവിനെ സ്തുതിക്കുകയും സവിശേഷമായ പ്രാർത്ഥനാ വചനങ്ങൾ ഉരുവിടുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും ആളുകൾ പ്രവാചകരുﷺടെ സന്നിധിയിലേക്ക് വന്നുചേർന്നു. ശേഷം, പ്രവാചകൻﷺ സംഭാഷണം ആരംഭിച്ചു. അല്ലയോ ജനങ്ങളെ, ഇത് വാഇൽ ബിൻ ഹുജ്ർ(റ). വിദൂര ദേശത്തു നിന്ന് വന്നതാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെയും പ്രതീക്ഷിച്ചു കൊണ്ടാണ് വന്നത്. അടുത്തകാലത്താണ് രാജ പദവികൾ ഉപേക്ഷിച്ച് ഇറങ്ങിയത്. അദ്ദേഹത്തോട് അടുത്ത സൗഹൃദത്തോടെ പെരുമാറുക. ഞാനപ്പോൾ പ്രവാചകനോﷺട് പറഞ്ഞു. എന്റെ ഈ നിലപാടിൽ എന്റെ കുടുംബക്കാർ പലരും എന്നെ കുറ്റം പറയുന്നുണ്ട്. കുഴപ്പമില്ല നിങ്ങൾക്ക് വേണ്ടതെല്ലാം അതിന്റെ ഇരട്ടിയും ഞാൻ നിങ്ങൾക്ക് നൽകിക്കൊള്ളും.
    അബൂ ഉമറി(റ)ന്റെ നിവേദനം ഇങ്ങനെയാണ്. വാഇൽ ബിൻ ഹുജ്ർ ബിൻ റബീഅ ബിൻ വാഇൽ അൽ ഹള്റമി, അബൂ ഹ്യൂനൈദ അൽ ഹള്റമി എന്നും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യമനി രാജാക്കന്മാരിൽ ഒരാളായിരുന്നു. വാഇൽ നേർവഴി തേടി പ്രവാചക സന്നിധിയിൽ എത്തി. അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച് നേരത്തെ തന്നെ പ്രവാചകൻﷺ അനുയായികളോട് പറഞ്ഞിരുന്നു അത്രേ. അദ്ദേഹത്തെ പ്രവാചകൻﷺ ഹൃദ്യമായി സ്വീകരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
    അബൂ നഈമി(റ)ന്റെ നിവേദന പ്രകാരം അദ്ദേഹത്തെ മിമ്പറിൽ ഒപ്പം ഇരുത്തുകയും സവിശേഷമായി അദ്ദേഹത്തിന് അനുഗ്രഹ പ്രാർത്ഥന നടത്തി കൊടുക്കുകയും തലോടുകയും ചെയ്തു. അദ്ദേഹത്തിന്റെ പരമ്പരകൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചു. ശേഷം ഒത്തുകൂടുന്നതിനുവേണ്ടി നിസ്കാരങ്ങൾക്ക് ആളുകളെ ക്ഷണിക്കും പോലെ “അസ്സ്വലാത്ത ജാമിഅഃ” എന്ന് വിളംബരം ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഉപഹാരങ്ങളും സന്തോഷങ്ങളും കൈമാറി.
    അല്ലാഹുവിനെയും അവന്റെ ദൂതനെﷺയും ആഗ്രഹിച്ചുകൊണ്ട് വിദൂരത്തുനിന്ന് വന്നയാളെ എങ്ങനെയൊക്കെയാണ് തിരുനബിﷺ പ്രത്യേകമായി പരിഗണിച്ചത്. രാജകുടുംബത്തിൽ നിന്ന് വന്നയാൾ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ പരിഭവങ്ങൾ അനുഭവിക്കാതിരിക്കാൻ പ്രത്യേകമായ പരിഗണന നൽകുന്നു. മനുഷ്യന്റെ ജീവിത പരിസരങ്ങൾക്ക് അനുസൃതമായി രൂപപ്പെടുന്ന ജീവിതചിട്ടകളെ പരിഗണിക്കുന്നതിൽ കൂടി തിരുനബിﷺ കാണിച്ചുതന്ന പ്രത്യേകമായ ശ്രദ്ധയാണ് നമുക്കിവിടെ വായിക്കാനുള്ളത്. ജാഹിലിയ്യ കാലത്ത് സവിശേഷമായ പദവികൾ അലങ്കരിച്ചിരുന്നവരെ ഇസ്ലാം സ്വീകരിച്ച ശേഷവും നേതൃ പരമായി തന്നെ പരിഗണിക്കാനും പരിപാലിക്കാനും പ്രവാചകൻﷺ പഠിപ്പിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...