
ബനൂ ഹിലാൽ ബിൻ ആമിറിന്റെ സംഘം
സിയാദ് ബിൻ അബ്ദുല്ലാഹ് ബിൻ മാലിക് നബിﷺയെ ലക്ഷ്യം വച്ചു മദീനയിൽ എത്തി. പ്രവാചക പത്നി മൈമൂന ബിൻത് ഹാരിസി(റ)ന്റെ വീട്ടിലേക്ക് ആയിരുന്നു ആദ്യം വന്നത്. അദ്ദേഹത്തിന്റെ അമ്മായി ആയിരുന്നു മൈമൂന(റ). പ്രവാചകൻﷺ മൈമൂന(റ)യുടെ അടുത്തേക്ക് വരുമ്പോൾ യുവാവായ സിയാദിന്റെ സാന്നിധ്യം നബിﷺയെ അത്ഭുതപ്പെടുത്തി. പെട്ടെന്ന് മൈമൂന(റ) പറഞ്ഞു. ഇതെന്റെ സഹോദരി അസ്സയുടെ മകനാണ്. പ്രവാചകൻﷺ അദ്ദേഹത്തെയും കൂട്ടി പള്ളിയിലേക്ക് പ്രവേശിച്ചു. മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ കഴിഞ്ഞു അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. ശേഷം, അടുത്ത് അണച്ചു കൂട്ടി. മൂക്കിന്റെ ചുംബനം നൽകി. അന്ന് മുതൽ പ്രത്യേകമായ അനുഗ്രഹം ലഭിച്ചിരുന്നതായി ബനൂ ഹിലാൽ പറയുമായിരുന്നു. സിയാദി(റ)ന്റെ മുഖത്തു കണ്ട സവിശേഷമായ സന്തോഷത്തെ അടയാളപ്പെടുത്തിയ മനോഹരമായ ചില വരികൾ ഉണ്ട്.
“യബ്നല്ലെദീ മസഹന്നബിയ്യൂ ബി റഅസിഹി.”
‘തിരുനബി ചുംബനം ലഭിച്ച ശിരസ്സിന്മേൽ
അനുഗ്രഹ കടാക്ഷങ്ങൾ വഹിക്കും പ്രിയങ്കരാ…
പള്ളിയിൽ വച്ചു നൽ പ്രാർത്ഥനാ വർഷങ്ങളും
തിരുനബിയിൽ നിന്നു ലഭിച്ച സഹോദരാ
മാറ്റാരെയുമല്ല ഞാൻ ഉദ്ദേശിച്ചത്
സാക്ഷാൽ പ്രിയനാം സിയാദിനെ തന്നെയാ.
നസികാഗ്രത്തിലാ ശോഭയതെപ്പോഴും
നാളേക്ക് കരുതലായ് കിട്ടിക്കഴിഞ്ഞല്ലോ’
മുഹമ്മദ് ബിൻ അൽ ഖുറശ്ശി(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ഹിലാലിൽ നിന്ന് ഒരു സംഘം പ്രവാചക സവിധത്തിൽ വന്നു. ഔഫ് ബിൻ അസ്‌റം എന്ന ഒരാൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രവാചകൻﷺ അദ്ദേഹത്തിന്റെ പേര് കേട്ടപ്പോൾ അബ്ദുല്ല എന്ന് പുനർനാമകരണം ചെയ്തു. സംഘത്തിൽ ഉണ്ടായിരുന്ന ഖബീസ ബിൻ അൽ മുഖാരിഖ് നബിﷺയോട് പറഞ്ഞു. ഞാൻ ഞങ്ങളുടെ നാട്ടുകാരിൽ നിന്നുള്ള കുറച്ചു വിഭവങ്ങൾ വഹിച്ചുകൊണ്ടു വന്നിട്ടുണ്ട്. അക്കാര്യത്തിൽ എന്നെ അവിടുന്ന് സഹായിക്കണം. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ആ സ്വത്ത് ഇവിടെ എത്തിയാൽ അത് നിങ്ങൾക്കുള്ളതാണ്.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. ഖബീസത് ബിൻ മുഖാറിഖ്(റ) പറയുന്നു. ഞാൻ ഒരു കടബാധ്യതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ വിഷയത്തിൽ സഹായം വേണമെന്ന് പ്രവാചകരോﷺട് പറഞ്ഞു. സ്വദഖയുടെ അഥവാ ധർമ്മത്തിന്റെ സ്വത്തുക്കൾ വരട്ടെ അതുവരെ നിങ്ങൾ അവിടെ നിൽക്കൂ എന്ന് നബിﷺ എന്നോട് പറഞ്ഞു. ശേഷം, പ്രവാചകൻﷺ ഇങ്ങനെ തുടർന്നു. ഞാൻ ഇനി പറയാൻ പോകുന്ന മൂന്നു സാഹചര്യത്തിൽ അല്ലാതെ ഒരാൾ മറ്റൊരാളോട് ചോദിക്കരുത്. അഥവാ മറ്റുള്ളവരുടെ സമ്പാദ്യം അധ്വാനത്തിന്റെ ഫലമോ സാധനത്തിന്റെ വിലയോ അല്ലാതെ ആവശ്യപ്പെടരുത്.
ഒന്ന്, ഒരു കടബാധ്യത ഏറ്റെടുത്തു അത് നിവർത്തിക്കാൻ നിർവാഹം ഇല്ലാതെ വന്നു.
രണ്ട്, വിളകളിലോ വിഭവങ്ങളിലോ മറ്റോ അപ്രതീക്ഷിതമായ ഒരു വിപത്ത് സംഭവിച്ചു. പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലാതെയായി.
മൂന്ന്, ദാരിദ്ര്യം കൊണ്ട് ഗതിമുട്ടി. അത് സമൂഹത്തിലെ മൂന്നുപേർക്കെങ്കിലും ബോധ്യമായി. കഷ്ടിച്ച് അക്കാര്യത്തിൽ രക്ഷപ്പെടാൻ വേണ്ടി മാത്രം ജനങ്ങളോട് ചോദിക്കാം.
ഈ മൂന്ന് സാഹചര്യത്തിൽ അല്ലാതെ മറ്റുള്ളവരിൽ നിന്ന് സഹായം ചോദിക്കുന്നത് ഉചിതമല്ല. സഹായം തേടിക്കൊണ്ടു മാത്രം ഉപജീവനം അനുഗ്രഹമില്ലാത്ത ഉപായമാണ്. അങ്ങനെയുള്ള ആൾ കഴിക്കുന്നത് അത്ര ശുഭകരമല്ലാത്ത ഭക്ഷണമാണ്.
സാമൂഹികമായി പാലിക്കേണ്ട മര്യാദകളും വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട സാമ്പത്തിക സദാചാരവും എത്ര കൃത്യമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചു കൊടുത്തത്. പ്രവാചകൻﷺ ഓരോരുത്തരോടും പ്രതികരിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുമ്പോൾ. തൽസമയം അവരിൽ ഉണ്ടായിരിക്കുന്ന വിചാരങ്ങളെയും പരിസരങ്ങളെയും പരിഗണിച്ചു കൊണ്ടായിരിക്കും അത് നിർവഹിക്കുന്നത്. അവരിൽ സിദ്ധമായ ഒരു ഗുണത്തെ പ്രചോദിപ്പിക്കാനോ അവരിൽ വന്നുഭവിച്ച ഒരു ഭാവത്തെ തിരുത്താനോ എപ്പോഴും പ്രാധാന്യത്തോടെ നബിﷺ ഇടപെട്ടു. ഇത്തരം അധ്യായങ്ങളെ മനസ്സ് തുറന്നും ഹൃദയം വിരിച്ചും അല്ലാതെ എങ്ങനെയാണ് സ്വീകരിക്കാനാവുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
