
മുഹാരിബിന്റെ ആഗമനം
ഹിജ്റയുടെ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് വേളയിൽ പത്തു പേരോടൊപ്പം ആണ് അദ്ദേഹം തിരുനബി സവിധത്തിൽ എത്തിയത്. കൂട്ടത്തിൽ സവാഉ ബിൻ ഹാരിസും മകൻ ഖുസൈമയും ഉണ്ടായിരുന്നു. റംല ബിൻ ഹദസി(റ)ന്റെ വീട്ടിലാണ് അവർ താവളം അടിച്ചത്. രാവിലെയും വൈകുന്നേരവും ബിലാൽ(റ) ഭക്ഷണം എത്തിച്ചു കൊടുത്തു. ഒരു ദിവസം ഉച്ച മുതൽ വൈകുന്നേരം വരെ അവർ തിരുനബിﷺയുടെ സന്നിധിയിൽ ഇരുന്നു. ശേഷം, അവർ പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു. അപ്പോൾ അവർ ഇങ്ങനെ കൂടി പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ നാട്ടുകാരുടെ പ്രതിനിധികളാണ്. പ്രവാചകരുﷺടെ സൗമ്യമായ പ്രതികരണം അക്കാലഘട്ടത്തിൽ പ്രത്യേകിച്ചും ഏറ്റവും വലിയ ചാലകശക്തിയായിരുന്നു.
വന്ന സംഘത്തിൽ ഒരാളെ തിരുനബിﷺക്ക് പരിചയമുണ്ട്. അദ്ദേഹത്തെ തന്നെ അല്പം സുദീർഘമായി നോക്കി. നോട്ടം ദീർഘമായപ്പോൾ അദ്ദേഹം ചോദിച്ചു. എന്തേ എന്നെക്കുറിച്ച് എന്തെങ്കിലും പ്രത്യേക ധാരണകൾ ഉണ്ടോ? അപ്പോൾ നബിﷺ പറഞ്ഞു. അതെ, നിങ്ങളെ ഞാൻ കണ്ടിട്ടുണ്ടല്ലോ. മുഹാരിബ്(റ) പറഞ്ഞു. അല്ലാഹു സത്യം! അവിടുന്ന് എന്നെ കണ്ടിട്ടുണ്ട്. അവിടുന്ന് എന്നോട് സംസാരിക്കുകയും ഞാൻ തിരിച്ച് മോശമായ രൂപത്തിൽ പ്രതികരിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ഉക്കാള് മാർക്കറ്റിൽ ജനങ്ങളെ സന്ദർശിച്ചു പ്രബോധനം നടത്തുന്ന സമയത്ത് ഞാൻ മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ നബിﷺ പറഞ്ഞു, അതെ.
അപ്പോൾ മുഹാരിബ്(റ) തുടർന്നു. അന്ന് ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഏറ്റവും ദേഷ്യവും വെറുപ്പും ഉള്ള ആൾ ഞാനായിരുന്നു. എന്നാൽ, അല്ലാഹു എന്നെ അവശേഷിപ്പിക്കുകയും തങ്ങളെ വിശ്വസിക്കാൻ അവസരം നൽകുകയും ചെയ്തു. അന്ന് എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം മരണപ്പെട്ടു പോയി. അവരെല്ലാം അവരുടെ ആദർശത്തിൽ തന്നെയാണ് ജീവിച്ചിരുന്നത്. അവർക്കാർക്കും ഇസ്‌ലാം സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്ക് ഇസ്ലാം സ്വീകരിക്കാൻ ആയതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. മനുഷ്യരുടെ ഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്, നബിﷺ പ്രതികരിച്ചു. എനിക്ക് അവിടുന്ന് അല്ലാഹുവിനോട് പൊറുക്കൽ തേടിയാലും. അദ്ദേഹം അപേക്ഷിച്ചു. നബിﷺ പറഞ്ഞു. ഇസ്‌ലാം സ്വീകരിക്കുന്നതോടെ മുൻകാലത്ത് സംഭവിച്ച തെറ്റുകൾ പൂർണമായും പൊറുക്കപ്പെടുന്നു. ശേഷം, അദ്ദേഹത്തിന്റ മുഖം ഒന്ന് തലോടി. അതോടെ അദ്ദേഹത്തിൽ ഒരു പ്രകാശം പ്രത്യക്ഷമായി.
ഇത്തരം സംഭാഷണങ്ങൾക്കും കുശലാന്വേഷണങ്ങൾക്കും ശേഷം സാധാരണ ദൗത്യസംഘങ്ങൾക്ക് നൽകുന്ന ഉപഹാരങ്ങൾ നൽകി. അവരെ നാട്ടിലേക്ക് യാത്രയാക്കി.
തിരുനബിﷺയുടെ സ്വഭാവ ഗുണങ്ങളെ ഒരിക്കൽ കൂടി ഊന്നിപ്പറയുന്ന സംഭവമാണിത്. മഹത്വമുള്ള സ്വഭാവത്തിന്റെ പ്രതിസ്ഫുരണങ്ങൾ അവിടുത്തെ ജീവിതകാലം മുഴുവനും നമുക്ക് കാണാമായിരുന്നു. അധികം അനുയായികൾ ഒന്നുമില്ലാത്ത കാലത്ത് മാർക്കറ്റിൽ വച്ച് ചീത്തവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആളെ എല്ലാ അധികാരങ്ങളും ലഭിച്ചശേഷം കാണുമ്പോഴും അയാളുടെ ഇരുലോക ക്ഷേമം മാത്രം മുന്നിൽ കണ്ടുകൊണ്ട് വിട്ടുവീഴ്ച ചെയ്യാനുള്ള വിശാലത വേറെ ഏതു നേതാവിൽ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. വേറേത് പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നാണ് മനസ്സിലാക്കാനുള്ളത്.
എല്ലാം പ്രചരിച്ചതിന്റെയും ലോകോത്തരമായി സ്വീകരിക്കപ്പെട്ടതിന്റെയും നാൾവഴികളും കാരണങ്ങളും പഠിക്കാൻ ഒരുങ്ങിയാൽ മനോഹരമായ ഇത്തരം എത്ര ചിത്രങ്ങളാണ് നമ്മുടെ മുൻപിൽ തെളിയുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
