
കിന്ദ നിവേദക സംഘം
ഇമാം സുഹരി(റ) ഉദ്ധരിക്കുന്നു. അറുപതോ എൺപതോ അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം അശ്അസ് ബിൻ ഖൈസ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ നേരെ പള്ളിയിലേക്കാണ് വന്നത്. മുടി വാർന്ന്, സുറുമ അണിഞ്ഞ്, പട്ടിൽ തുന്നിയ കഫ്ഫുകളോട് കൂടിയ യമനി വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് അവർ വന്നത്. അവർ കടന്നു വന്നപ്പോൾ പ്രവാചകൻﷺ ചോദിച്ചു. അല്ല, നിങ്ങൾ ഇസ്ലാം സ്വീകരിച്ചിട്ടാണോ വന്നത്? അവർ പറഞ്ഞു, അതെ. എന്നാൽ പിന്നെ എന്താണ് നിങ്ങളുടെ പിരടിയിൽ പട്ടണിഞ്ഞിരിക്കുന്നത്? എന്തുകൊണ്ടാണ്? അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു. ഞങ്ങൾ മുറാർ ഭക്ഷിക്കുന്നവരുടെ മക്കളാണ്. തങ്ങളും മുറാർ ഭക്ഷിച്ചിരുന്നവരുടെ സന്താനമാണല്ലോ? ഈ മറുപടി കേട്ടപ്പോൾ പ്രവാചകർﷺ ചിരിച്ചു പോയി. ഞങ്ങളും അവിടുന്നും അരിയാഹാരം കഴിക്കുന്നവർ ആണല്ലോ എന്ന് പറയുന്നതു പോലെ ഒരു പ്രയോഗമാണിത്. അബ്ബാസ് ബിന് അബ്ദുൽ മുത്തലിബിനോടും റബീഅ ബിൻ ഹാരിസിനോടും ചേർത്തു വായിക്കാനുള്ളതായിരുന്നു ഈ പരാമർശം. വ്യാപാരികളായിരുന്ന ഇവർ രണ്ടുപേരും പരദേശങ്ങളിൽ ചെല്ലുമ്പോൾ അവരെ പരിചയപ്പെടുത്താൻ പ്രയോഗിച്ചിരുന്ന പ്രയോഗം ഞങ്ങൾ മുറാർ ഭക്ഷിക്കുന്നവരാണ് എന്നതായിരുന്നു. രാജാക്കന്മാരായ കിന്തയിലെ ആളുകളോട് പിടിച്ചുനിൽക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രയോഗം അവർ നടത്തിയിരുന്നത്.
ഞങ്ങൾ നള്ർ കിനാനിയിൽ നിന്നുള്ളവരാണ്. പ്രവാചകൻﷺ അനുബന്ധമായ വിശദീകരണം നൽകി.
പരമ്പരകളെ കുറിച്ചും മാതൃ പിതൃ താവഴികളെക്കുറിച്ചും അറിയുകയും വിജ്ഞാനങ്ങൾ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അറബികൾ സവിശേഷമായി കാണുന്ന ഒരു കാര്യമാണ്. പ്രവാചകർﷺക്കും അവിടുത്തെ ഓരോ താവഴികളെ കുറിച്ചും കൃത്യമായ വിവരവും ബോധ്യവും ഉണ്ടായിരുന്നു. അത് മുന്നിൽ വച്ചുകൊണ്ടാണ് ആഗതരോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏതു കുടുംബ ശാഖകൾ എവിടെയൊക്കെ ചെന്ന് ചേരുന്നു എന്ന കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ പ്രവാചകരുﷺടെ പ്രിയപ്പെട്ട ശിഷ്യനായ സിദ്ദീഖും(റ) മുന്നിലായിരുന്നു.
ഓരോ ഖബീലകളുടെയും ഗോത്രങ്ങളുടെയും വിശേഷവും തൊഴിലുകളും സംസ്കാരങ്ങളും എല്ലാം അധികാര സാമ്പത്തിക വിനിമയ മേഖലകളിൽ നിഴലിച്ചു കാണാമായിരുന്നു. കുടുംബങ്ങൾക്ക് ഉണ്ടാകാവുന്ന മഹത്വങ്ങളെ പരിഗണിക്കുമ്പോഴും ഗോത്ര കുടുംബവിചാരങ്ങൾ അതിരുകടക്കുന്നത് അപകടം ആണെന്ന് പ്രവാചകൻﷺ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന സമത്വവാദത്തിന്റെ ആമുഖം തന്നെ എല്ലാവരും ആദമി(അ)ന്റെ മക്കളാണെന്നും ആദം(അ) മണ്ണിൽ നിന്നുമാണെന്നുമുള്ള അടിസ്ഥാനവിചാരം ആണ്.
എന്നാൽ വിവാഹബന്ധങ്ങളും മറ്റു വ്യവഹാരങ്ങളും നടക്കുമ്പോൾ സന്തുലിതമായ ജീവിതത്തിനും ക്ഷേമകരമായ മുന്നോട്ടുപോക്കിനും ആവശ്യമായ വിചാരത്തിൽ ഒക്കെയുള്ള കുടുംബ അന്വേഷണങ്ങൾ അനിവാര്യമായിരുന്നു. തൊഴിലുകളും പരിസരങ്ങളും സംസ്കാരങ്ങളും കുടുംബങ്ങളുടെ ചേർച്ചയിൽ സ്വാധീനിച്ചേക്കാവുന്ന രീതികളെക്കുറിച്ച് നരവംശപരമായി തന്നെ വിചാരങ്ങളും സ്വഭാവങ്ങളും നിലനിൽക്കുന്നതുകൊണ്ടാണ് അത് അനുവദിച്ചത്.
എന്നാൽ, സങ്കുചിതമായ ഗോത്ര വിചാരങ്ങളിലൂടെ തർക്കങ്ങളിലേക്കും വഴക്കുകളിലേക്കും ചിലപ്പോൾ യുദ്ധങ്ങളിലേക്കും വഴിതെളിക്കാൻ ഒരിടയും ഉണ്ടാവരുത് എന്ന് പ്രവാചകർﷺ കണിശമായും പഠിപ്പിച്ചു. നിങ്ങളുടെ വിലാസങ്ങൾ നിർണയിക്കാനും വിവര കൈമാറ്റങ്ങൾക്ക് സുതാര്യത ഉണ്ടാവാനുമാണ് ഗോത്രങ്ങളും കുടുംബങ്ങളും ആക്കി നിങ്ങളെ മാറ്റിയത് എന്ന പൊതുവിചാരത്തെയാണ് പ്രവാചകൻﷺ എപ്പോഴും ഉയർത്തിപ്പിടിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
