Tweet 664

    Tweet 664
    April 8, 2024 • Monday
    Post Header

    മുർറ നിവേദക സംഘം
    ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം തബൂഖിൽ നിന്ന് മടങ്ങിവരുന്ന സമയത്ത് തിരുനബിﷺയുടെ സന്നിധിയിലേക്ക് ബനൂ മുർറയിൽ നിന്നുള്ള നിവേദക സംഘം എത്തിചേർന്നു. ഹാരിസ് ബിൻ ഔഫിന്റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗങ്ങളായിരുന്നു അവർ. ലുഅയ്യ് ബിൻ ഗാലിബിന്റെ പരമ്പരയിൽ പെട്ട ഞങ്ങൾ നബിﷺയുടെ കുടുംബക്കാരും ബന്ധുക്കളും ആണ് എന്ന് പറഞ്ഞുകൊണ്ടാണ് അവർ സംബോധന ആരംഭിച്ചത്. അവരുടെ വർത്തമാനം കേട്ട് നബിﷺ പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ കുടുംബക്കാരും കൂട്ടുകാരും ഒക്കെ എവിടെ? സിലാഹ് എന്ന പ്രദേശത്തുണ്ട് എന്നവർ മറുപടി പറഞ്ഞു. നിങ്ങളുടെ നാട്ടിലെ അവസ്ഥ ഇപ്പോൾ എന്താണ്? വരൾച്ചയുടെ വലിയ പ്രയാസത്തിലാണ് ഞങ്ങൾ ഉള്ളത്. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാൽ നന്നായിരുന്നു. ഉടനെ പ്രവാചകൻﷺ ഇവിടെ പ്രാർത്ഥിച്ചു. അല്ലാഹുവേ നീ അവർക്ക് മഴ നൽകേണമേ!
    സംഘം കുറച്ചുദിവസം അവിടെത്തന്നെ താമസിച്ചു. ശേഷം, നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. യാത്ര പറയാൻ അവർ നബിﷺയുടെ അടുക്കലേക്ക് വന്നു. ഉടനെ പ്രവാചകൻﷺ ബിലാലി(റ)നെ വിളിച്ചു. സാധാരണ നിവേദക സംഘങ്ങൾക്ക് നൽകാറുള്ള ഉപഹാരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അത് പ്രകാരം പത്തു ഊഖിയ വെള്ളി അവർക്ക് സമ്മാനമായി നൽകി. നേതാവായ ഹാരിസ് ബിൻ ഔഫി(റ)നെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് പന്ത്രണ്ട് വെള്ളിയും നൽകി. അവർ സന്തോഷവാന്മാരായി നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയപ്പോഴാണ് നല്ല മഴ ലഭിച്ചു എന്ന സന്തോഷം അവർ അറിയുന്നത്.
    അവർ നാട്ടുകാരോട് ചോദിച്ചു. ഇവിടെ എപ്പോൾ മുതലാണ് മഴ ലഭിക്കാൻ തുടങ്ങിയത്? അവർ സമയം പറഞ്ഞപ്പോൾ, പ്രവാചകൻﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ച അതേസമയത്ത് തന്നെയാണ് മഴ ലഭിച്ചത് എന്ന് ബോധ്യമായി. ശേഷം, അവർ പ്രവാചക സവിധത്തിലേക്ക് വന്നു. അപ്പോഴേക്കും നബിﷺ വിടവാങ്ങൽ ഹജ്ജിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. അവർ നബിﷺയോട് ഇപ്രകാരം പറഞ്ഞു. അവിടുന്ന് ഞങ്ങളുടെ നാട്ടുകാർക്ക് മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചത് മുതൽ നല്ല മഴ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. വിളകൾ സമൃദ്ധം ആവുകയും ഒട്ടകങ്ങളൊക്കെ നല്ല ഭക്ഷണം കിട്ടി സന്തോഷിക്കുകയും ചെയ്യുന്നു. ആടുകളൊക്കെ രാവിലെ പോയി മേഞ്ഞു ഉച്ചക്ക് തന്നെ വീട്ടിൽ വന്നു വിശ്രമിക്കുന്നു. ഇത്രയും കേട്ടപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. ഇതെല്ലാം നിർവഹിച്ചു തന്ന അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.
    ഒരു ദേശത്തിന്റെയും ആ നാട്ടുകാരുടെ വിചാര വികാരങ്ങളുടെയും നേർവായനയാണ് നാം നിർവഹിച്ചത്. സാധാരണ ജീവിതത്തിലേക്കും സാധാരണ പ്രമേയങ്ങളിലേക്കും പ്രവാചകൻﷺ എത്രമേൽ ചേർന്നുനിന്നു എന്നതിന്റെ മനോഹരമായ ഒരു ചിത്രം ഇതിലുണ്ട്. കഠിനമായ ചില തത്വശാസ്ത്ര സിദ്ധാന്തങ്ങൾ അല്ല പ്രവാചകനെﷺ ഹൃദയങ്ങളിലേക്ക് കുടിയിരുത്തിയത്. ദുർഗ്രാഹ്യമായ ചില സമവാക്യങ്ങളുടെ ജാഡകൾ അല്ല പ്രവാചകരെﷺ മനുഷ്യ ഹൃദയങ്ങളിലേക്ക് ആകർഷിച്ചത്.
    മനുഷ്യന്റെ പ്രകൃതിയിൽ തന്നെയുള്ള ആവശ്യങ്ങളെയും വിചാരങ്ങളെയും വികാരങ്ങളെയും അറിഞ്ഞും അടുത്തും അവർക്ക് തണലും താങ്ങും വഴികാട്ടിയും ഒക്കെയായപ്പോഴാണ് ഓരോരോ ദേശങ്ങൾ ഒന്നായി പ്രവാചകന്റെﷺ മുന്നിൽ വിനീതവിധേയരായി വന്നുനിന്നത്. മണ്ണും മനസ്സും മഴയും നാൽക്കാലികളും വിളയും കൊയ്ത്തും ദാനവും ധർമ്മവും സഹജീവികളായ ആടും ഒട്ടകവും എല്ലാം പ്രവാചക പാഠശാലയിൽ കൃത്യമായ നിർണയങ്ങളിലൂടെയും ആർദ്രമായ പെരുമാറ്റങ്ങളിലൂടെയും കടന്നുപോയി. അപ്പോഴാണ് സർവലോകീയമായ ഒരു രീതിശാസ്ത്രം ലോകത്താകമാനമായി തന്നെ സ്ഥാപിക്കപ്പെട്ടത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...