
ബനൂ ഖുശൈർ നിവേദക സംഘം.
ബനൂ അഖീലിലെ ഒരു വ്യക്തിയും അലി ബിൻ മുഹമ്മദ് അൽ ഖുറൈശിയും പറയുന്നു. ബനൂ ഖുശൈറിൽ നിന്നും ഒരു നിവേദക സംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. സൗർ ബിൻ അസ്റ എന്നയാൾ സംഘത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഇസ്ലാം പ്രഖ്യാപിച്ചപ്പോൾ ഒരു പ്രവിശ്യയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകി. അതിന് ആവശ്യമായ പ്രമാണങ്ങൾ എഴുതിക്കൊടുത്തു. ഹുനൈനിനു ശേഷം ഹജ്ജത്തുൽ വദാഇന് മുമ്പായിരുന്നു ഈ സംഭവം. കൂട്ടത്തിൽ ഉണ്ടായിരുന്ന ഹുർറ ബിൻ ഖുശൈർ ഇസ്ലാം പ്രഖ്യാപിച്ചപ്പോൾ നബിﷺ അദ്ദേഹത്തിന് ഒരു പുതപ്പ് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് സക്കാത്ത് സമാഹരിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.
ബനൂ കിലാബിന്റെ ആഗമനം
ഹിജ്റയുടെ ഒമ്പതാം വർഷം ഈ സംഘം പ്രവാചകരുﷺടെ അടുക്കലേക്ക് വന്നു. ലബീദു ബിൻ റബീഅ, ജബ്ബാർ ബിൻ സൽമ അടക്കം 13 അംഗങ്ങളുടെ സംഘം ആയിരുന്നു അത്. റംല ബിൻത് ഹദസി(റ)ന്റെ അടുക്കലാണ് അവർ ആദ്യമെത്തിയത്. ജബ്ബാറും കഅബു ബിൻ മാലിക്കും തമ്മിൽ നേരത്തെ തന്നെ നല്ല സൗഹൃദത്തിൽ ആയിരുന്നു. ജബ്ബാറിന്റെ ആഗമനത്തിൽ സന്തോഷിക്കുകയും സ്വീകരിക്കാൻ ആവശ്യമായതൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ആദ്യം അവിടെ എത്തിയത്. കഅബി(റ)നോടൊപ്പം അവർ ഒരുമിച്ച് പ്രവാചക സന്നിധിയിൽ എത്തി.
ഇസ്ലാമിക ചിട്ടപ്രകാരമുള്ള അഭിവാദ്യം; സലാം ചൊല്ലി. എന്നിട്ടവർ പ്രവാചകരോﷺട് സംസാരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഇങ്ങനെ പറഞ്ഞു. ളഹ്ഹാക് ബിൻ സുഫിയാൻ എന്നയാൾ ഞങ്ങളുടെ ഇടയിൽ ജീവിച്ചു. അദ്ദേഹം പരിശുദ്ധ ഖുർആനും അവിടുന്ന് പ്രവാചകർﷺ പകർന്നു നൽകിയ ചര്യകൾ അനുസരിച്ചുള്ള ജീവിതം ഞങ്ങളെ പഠിപ്പിച്ചു. അദ്ദേഹം ഞങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചു. ഞങ്ങൾ ക്ഷണം സ്വീകരിച്ചു. ഞങ്ങളുടെ ഇടയിലെ ധനികരിൽ നിന്നുള്ള സമ്പാദ്യം അദ്ദേഹം സമാഹരിച്ചു. പാവപ്പെട്ടവരിലേക്ക് അത് എത്തിച്ചു കൊടുത്തു.
ഒരു ദേശത്തുകാർ നബിﷺയോട് വന്നു പറഞ്ഞ കഥയാണ് നാം വായിച്ചത്. അവരുടെ നാട്ടിൽ എങ്ങനെയാണ് ഇസ്ലാം എത്തിയതെന്നും ആളുകൾ എങ്ങനെ സ്വീകരിച്ചു എന്നും, ആഗമനത്തിലൂടെ ആദ്യം നടപ്പിലായ നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നു എന്നും ഇതിൽ നിന്ന് നാം അറിയുകയാണ്.
സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ തങ്ങളുടെ സ്വത്തിൽ നിന്നും പാവപ്പെട്ടവർക്ക് അവകാശം നൽകണമെന്ന് ഇസ്ലാം പ്രാഥമികമായി തന്നെ സമൂഹങ്ങളെ ബോധ്യപ്പെടുത്തി. അതിലൂടെ സന്തുലിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടിയായിരുന്നു ഇസ്ലാമിന്റെ ആദ്യ ചുവട്. ഇത് സമൂഹത്തിന് ബോധ്യപ്പെടാനും ഉൾക്കൊള്ളാനും യഥാർത്ഥത്തിൽ അല്പം പ്രയാസമുള്ള കാര്യമാണ്. കാരണം ഓരോ സമൂഹത്തിലെയും ധനികരോട് അവരുടെ സമ്പത്തിൽ നിന്ന് ചെലവഴിക്കാൻ വേണ്ടിയാണല്ലോ ആവശ്യപ്പെടുന്നത്. സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ളവർ അവിടെ സമ്പത്തുള്ളവരും ആണല്ലോ? എന്നിരിക്കെ ഇസ്ലാമിന്റെ ആഗമനത്തിനും പ്രവേശനത്തിനും ഈ നടപടി ഒരു തടസ്സമാകേണ്ടതാണ്. എന്നാൽ പ്രവാചകൻﷺ സാമ്പത്തിക നടപടികൾ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ മാധുര്യം അവരുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. അവരുടെ ബോധ്യങ്ങളിൽ അത് കൃത്യത നിർവഹിച്ചു.
എല്ലാം പ്രചാരണത്തിന്റെയും വ്യാപനത്തിന്റെയും വേരുകളും പടർപ്പുകളും അന്വേഷിച്ചു പോയാൽ എത്ര വ്യത്യസ്തതകൾ നിറഞ്ഞ അനുഭവങ്ങളാണ് നമുക്ക് വായിക്കാൻ ഉള്ളത്. എത്ര പുതുമയാർന്ന അധ്യായങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
