
സംഭാഷണങ്ങൾക്കൊടുവിൽ തിരുനബിﷺ മിമ്പറിൽ കയറി. സവിശേഷമായ ചില വാചകങ്ങൾ ചൊല്ലി. പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തിയപ്പോഴെല്ലാം മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് അഭ്യർത്ഥിച്ചു. കക്ഷത്തെ വെളുപ്പ് കാണാവുന്ന വിധത്തിൽ അവിടുത്തെ കൈകൾ വാനലോകത്തേക്ക് ഉയർന്നു. അപ്പോൾ അവിടുന്ന് ചൊല്ലിയ പ്രാർത്ഥനാ വചനങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം. അല്ലാഹുവേ, നിന്റെ നാടുകൾക്ക് നീ മഴ നൽകേണമേ. നിന്റെ സൃഷ്ടികളായ നാൽക്കാലികൾക്ക് നീ നനവ് നൽകേണമേ. വരണ്ടു കിടക്കുന്ന പ്രദേശങ്ങളെ നിന്റെ കാരുണ്യം പകർന്നു ജീവൻ നൽകേണമേ! തണുപ്പും ഹരിതവും സന്തോഷവും നൽകുന്ന മഴ ഞങ്ങൾക്ക് വർഷിക്കേണമേ! വൈകിക്കാതെ വേഗം തന്നെ, നീ നൽകി അനുഗ്രഹിക്കേണമേ! നാശത്തിന്റെയോ വിപത്തിന്റെയോ നഷ്ടങ്ങളുടെയോ മഴയല്ല, നിന്റെ കാരുണ്യത്തിന്റെ മഴയാണ് ഞങ്ങൾ തേടുന്നത്. നിന്റെ കാരുണ്യം ചൊരിഞ്ഞു ശത്രുക്കൾക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!
ഇത്രയും കേട്ടപ്പോൾ അബൂ ലുബാബ എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! ഉണക്കാനിട്ടിരിക്കുന്ന കാരയ്ക്കകൾ…. നബിﷺ അതിനോട് പ്രതികരിച്ചില്ല. ഇപ്പോൾ മഴപെയ്താൽ കാരക്കകൾ നനയും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പ്രവാചകൻﷺ മഴയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടർന്നു. അബൂലുബാബ രണ്ടാമതും തന്റെ കാരക്കയെ കുറിച്ച് പറഞ്ഞു. പ്രവാചകൻﷺ പ്രതികരിച്ചില്ല. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടർന്നു. മൂന്നാമതും അഭ്യർത്ഥന ആവർത്തിച്ച ശേഷം കാരക്കാ തളത്തിൽ നിന്ന് വെള്ളം ഒലിച്ചു പോകുന്ന ഓവ് തുണികൊണ്ട് അടച്ചുവെച്ചു.
ഈ സംഭവം ഉദ്ധരിച്ച അനസ്ബിൻ മാലിക്(റ) പറയുന്നു. പ്രവാചകൻﷺ പ്രാർത്ഥിക്കുന്ന നേരത്ത് ഒരു മേഘ ശകലം പോലും ആകാശത്തുണ്ടായിരുന്നില്ല. പെട്ടെന്നതാ പരിച പോലെ സൽഅ പർവതത്തിന്റെ ഭാഗത്തുനിന്ന് മേഘം പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് മധ്യാകാശത്തേക്ക് എത്തിയതും നല്ല മഴ വർഷിച്ചു. ഒരാഴ്ചയോളം പിന്നെ ഞങ്ങൾക്ക് സൂര്യനെ കാണാനായില്ല. അടിത്തട്ടു വരെ തണുക്കുന്ന നല്ല മഴ വർഷിച്ചുകൊണ്ടേയിരുന്നു. മേൽമുണ്ടു പോലും ധരിക്കാതെ അബൂ ലുബാബ തന്റെ കാരക്കകൾ ഒലിച്ചു പോകാതെ തുണികൊണ്ട് ഓവുകൾ അടച്ചു കൊണ്ടേയിരുന്നു. ഒരാഴ്ചയായപ്പോൾ അദ്ദേഹമോ അതല്ല മറ്റൊരാളോ നബിﷺയുടെ അടുക്കലേക്ക് ഓടി വന്നു പറഞ്ഞു. വെള്ളം കയറി വഴികൾ അടയുകയും സ്വത്തുകൾ നാശത്തിലേക്ക് നീങ്ങാൻ അടുക്കുകയും ചെയ്യുന്നു. ഇതുകേട്ടപ്പോൾ പ്രവാചകൻﷺ വീണ്ടും മിമ്പറിൽ കയറി കക്ഷത്തെ വെളിച്ചം കാണും വിധം ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ! മഴയെ നീ പരിസരങ്ങളിലേക്ക് നീക്കേണമേ. താഴ്വരകളിലേക്കും മരച്ചുവട്ടിലേക്കും വർഷിപ്പിക്കേണമേ! കെട്ടിയിരുന്ന തുണി നീങ്ങുന്നത് പോലെ മേഘം പരിസരങ്ങളിലേക്ക് നീങ്ങി. മദീനയുടെ ആകാശത്തു നിന്ന് കാർമുകിലുകൾ പിൻവാങ്ങി. മദീനയും പരിസരവും തണുത്തു ഹരിതാഭമായി.
മഴയ്ക്ക് വേണ്ടിയുള്ള പ്രവാചകരുﷺടെ പ്രാർത്ഥനകൾ നിരവധി സന്ദർഭങ്ങളിൽ നിന്ന് വിവിധ നിവേദനങ്ങളിൽ നാം വായിക്കുന്നുണ്ട്. മഴയാവശ്യപ്പെട്ടപ്പോൾ പ്രാർത്ഥിച്ചതും ഉടൻ ലഭിച്ചതും, മഴ മതിയെന്ന് പറഞ്ഞപ്പോൾ ഉടൻ നീങ്ങിയതും പ്രവാചക ജീവിതത്തിലെ മനോഹരമായ അധ്യായങ്ങളാണ്. ആധികാരികമായ നിരവധി നിവേദനങ്ങളിൽ നമുക്കവ വായിക്കാൻ കഴിയും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
