
അദിയ്യിന്റെ വിശദീകരണം കുറച്ചുകൂടി നമുക്ക് വായിക്കാം. തിരുനബിﷺ അദിയ്യിനോട് പറഞ്ഞു. അല്ലയോ അദിയ്യേ! നിങ്ങൾക്ക് കുറച്ചുകൂടി ആയുസ്സ് ലഭിച്ചാൽ, കൈനിറയെ പൊന്നും വെള്ളിയുമായി ദാനം നൽകാൻ വേണ്ടി പുറപ്പെട്ടു, സ്വീകരിക്കാൻ ആളില്ലാതെ നിരാശപ്പെടുന്ന ആളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും.
അവന്റെയും അടിമയുടെയും ഇടയിൽ ഇടപെടാൻ ആരുമില്ലാത്ത വിധത്തിൽ നാളെ അല്ലാഹുവിന്റെ മുന്നിൽ മനുഷ്യൻ ഹാജരാക്കപ്പെടും. വലത്തോട്ട് നോക്കിയാലും ഇടത്തോട്ട് നോക്കിയാലും നരകം മാത്രം കാണുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് എത്തും. അതിനാൽ ഒരു കാരക്കയുടെ ചിന്തുകൊണ്ടെങ്കിലും നരകത്തിൽ നിന്ന് സുരക്ഷ നേടുക. അതിനും സാധിക്കുന്നില്ലെങ്കിൽ ഒരു നല്ല വാക്കുകൊണ്ടെങ്കിലും ധർമ്മം നിർവഹിക്കുക.
അദിയ്യ്(റ) തുടരുന്നു. ഞാൻ ഇസ്ലാം സ്വീകരിച്ചപ്പോൾ പ്രവാചകരുﷺടെ മുഖത്ത് സന്തോഷം പ്രകാശിതമായി. തിരുനബിﷺ മുന്നറിയിപ്പ് നൽകിയ പല കാര്യങ്ങളും എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു. കൂഫയിൽ നിന്ന് സുരക്ഷിതമായി വന്ന് കഅ്ബ തവാഫ് ചെയ്യുന്ന സ്ത്രീയെ എനിക്കറിയാൻ അവസരം ഉണ്ടായി. കിസ്രയുടെ ഖജനാവിൽ നിന്നുള്ള സ്വത്തുകൾ മുസ്ലീംകൾക്ക് വിധേയപ്പെട്ട് കിട്ടിയതിന് എനിക്ക് സാക്ഷിയാവാൻ കഴിഞ്ഞു. ഇനിയും അല്ലാഹു ആയുസ്സ് നീട്ടി തന്നാൽ തിരുനബിﷺ മുന്നറിയിപ്പ് നൽകിയ ബാക്കി കാര്യങ്ങൾ കൂടി നേരിട്ട് മനസ്സിലാക്കാൻ കഴിയും.
അദിയ്യി(റ)ന്റെ ആഗമനവും ഇസ്ലാം സ്വീകരണവും എത്രമേൽ വലിയ പാഠങ്ങളാണ് നമുക്ക് പകർന്നു നൽകിയത്. അറബ് ലോകത്തെ ഏറ്റവും അറിയപ്പെട്ട സമ്പന്നന്റെയും ഔദാര്യവാന്റെയും മകൻ കൃത്യമായ ന്യായങ്ങളോടെയും സ്വഭാവ നിരീക്ഷണങ്ങളോടെയും നബി സവിധത്തിൽ എത്തുന്നു. തിരുനബിﷺയെ അനുഭവിക്കുകയും തുടർന്ന് അനുയായി ആവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിചാരത്തിനും വീക്ഷണത്തിനും അനുസരിച്ച് അദ്ദേഹത്തോട് തിരുനബിﷺ സംസാരിച്ചത് മുഴുവനും ഉയർന്ന കാര്യങ്ങൾ ആയിരുന്നു. സാമ്പത്തികമായ ആസ്തികൾക്കൊന്നും വലിയ പ്രസക്തിയില്ലെന്ന് ബോധ്യപ്പെടുത്താൻ, നാളെ അധീനപ്പെടാനുള്ള കിസ്റയുടെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞു. ഈ ഭൂപ്രദേശം മുഴുവനും സമൃദ്ധിയിലേക്ക് എത്തുമെന്ന് അറിയിക്കാൻ, നാളെ ദാനം സ്വീകരിക്കാൻ ആളുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകി. ഏതൊരാൾക്കും നാളെ അല്ലാഹുവിന്റെ വിചാരണയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരും എന്ന് അറിയിക്കാൻ പരലോകത്തെ കുറിച്ചുള്ള വിചാരങ്ങൾ പങ്കുവെച്ചു. ദാനധർമ്മങ്ങൾ പാരത്രിക മോക്ഷത്തിന് നിമിത്തമാണെന്ന് ബോധ്യപ്പെടുത്താൻ, ഒരു കാരക്കച്ചിന്ത് കൊണ്ടെങ്കിലും നരകത്തിൽ നിന്ന് കാവൽ തേടണം എന്ന് പഠിപ്പിച്ചു.
തിരുനബി ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ക്യാമറകൾ അവിടുത്തെ മുന്നറിയിപ്പുകളുടെ പരിണിതി കൂടി ഒപ്പിയെടുത്തു എന്ന് തുടർ സംഭവങ്ങൾ പഠിപ്പിക്കുന്നു. അദിയ്യി(റ)നു മുന്നറിയിപ്പ് നൽകിയ കാര്യങ്ങൾ അദ്ദേഹത്തിന് തന്നെ സാക്ഷിയാകാൻ കഴിഞ്ഞു എന്ന സാക്ഷ്യപത്രം കൂടി ചരിത്രം രേഖപ്പെടുത്തുന്നു. നബി ജീവിതത്തിന്റെ പ്രാമാണികതയും ആധികാരികതയും ഒന്നുകൂടി മനസ്സിലാക്കാനുള്ള ഒരു അധ്യായമായി നമുക്ക് ഇതിനെ കാണാം.
ഹിജ്റയുടെ ഒമ്പതാം മാസം ശഅ്ബാനിലാണ് അദിയ്യ്(റ) ഇസ്ലാം സ്വീകരിച്ചതെന്നാണ് ചരിത്രപക്ഷം. തുടർന്ന് അലിയ്യി(റ)നോടൊപ്പം പല മുന്നേറ്റങ്ങളിലും പങ്കെടുത്തു. ഹിജ്റ 68 ലോ 69 ലോ കൂഫയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തിന് 120 ഓ 180ഓ വയസുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.
നീണ്ട ഒരു കാലഘട്ടത്തിന്റെ മനോഹരമായ വായനയാണ് അദിയ്യി(റ)ന്റെ ജീവിതാവലോകനം നമുക്ക് സമ്മാനിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
