Tweet 652

    Tweet 652
    March 27, 2024 • Wednesday
    Post Header

    ബനൂ ഉദ്റയുടെ ആഗമനം.
    ഹിജ്‌റ ഒൻപതാം വർഷം സഫർ മാസത്തിൽ ബനൂ ഉദ്റ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം നബി സവിധത്തിലേക്ക് വന്നു. ജംറത്തു ബിൻ അന്നുഅ്മാൻ, സഅദ് ബിനു മാലിക്, സുലൈമു ബിൻ മാലിക്ക് എന്നിവരടങ്ങുന്ന 12 അംഗ സംഘമായിരുന്നു അത്. ഹദസിന്റെ മകൾ റംലയുടെ വീട്ടിലാണ് അവർ ആദ്യം എത്തിയത്. ശേഷം, അവർ പ്രവാചകരുﷺടെ സമീപത്തേക്ക് നീങ്ങി. ജാഹിലിയ്യ കാലത്തെ രീതിയിലാണ് അവർ പ്രവാചകനെﷺ അഭിവാദ്യം ചെയ്തത്. അപ്പോൾ നബിﷺ ചോദിച്ചു. ആരാണ് നിങ്ങൾ? മാതൃ പരമ്പര വഴി ഞങ്ങൾ ഖുസയ്യിന്റെ സഹോദരങ്ങളാണ്. ഞങ്ങൾക്ക് മക്കയിൽ ബന്ധുക്കളും കുടുംബക്കാരും ഉണ്ട്. പ്രവാചകൻﷺ അവരെ സ്വാഗതം ചെയ്തു. എന്നിട്ട് ചോദിച്ചു. നിങ്ങൾ എന്തുകൊണ്ടാണ് ഇസ്ലാമിക ചിട്ടപ്രകാരം അഭിവാദ്യം ചെയ്യാതിരുന്നത്? ഞങ്ങൾ ഞങ്ങളുടെ പിതാമഹന്മാരുടെ മാർഗത്തിലാണ് ഇപ്പോഴുള്ളത്. അവിടുന്ന് ഏതൊരു ആശയത്തിലേക്കും മാർഗ്ഗത്തിലേക്കും ആണ് ജനങ്ങളെ ക്ഷണിക്കുന്നത്? അവർ നബിﷺയോട് ചോദിച്ചു. അല്ലാഹുവിനെ ആരാധിക്കണം എന്നും അവന് യാതൊരുവിധ പങ്കുകാരും ഇല്ലെന്നുമുള്ള ആശയത്തിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ഒപ്പം മനുഷ്യകുലത്തേക്കു മുഴുവനും നിയോഗിക്കപ്പെട്ട പ്രവാചകനാﷺണ് ഞാൻ എന്നും നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ഇത്രയും കേട്ടപ്പോൾ ആഗതരുടെ സംഘത്തിൽ നിന്ന് ഒരു വക്താവ് ചോദിച്ചു. ഈ ആദർശത്തിനപ്പുറം മറ്റനുഷ്ഠാനങ്ങൾ എന്തൊക്കെയാണ്? സത്യസാക്ഷ്യത്തോടൊപ്പം നിസ്കാരത്തെക്കുറിച്ചും, അത് ഏറ്റവും ശ്രേഷ്ഠമായ കർമ്മം ആണെന്നും, വ്രതാനുഷ്ഠാനം, ദാനധർമ്മം തുടങ്ങി മറ്റു ഇസ്ലാം കാര്യങ്ങളും പ്രവാചകൻﷺ പറഞ്ഞു കൊടുത്തു. അല്ലാഹു അക്ബർ(അല്ലാഹുവാണ് ഏറ്റവും ഉന്നതൻ) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവർ അത് ഏറ്റെടുത്തു. സത്യ വാചകം ഉറക്കെ ചൊല്ലി. ഞങ്ങൾ പ്രവാചകനെﷺ അനുസരിക്കുന്നു എന്നും മുന്നോട്ടു വച്ച ആശയങ്ങളെ അംഗീകരിക്കുന്നുവെന്നും പ്രവാചകന്ﷺ സഹായിയായി ഞങ്ങൾ ഉണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചു.
    തുടർന്ന് ഇങ്ങനെ ഒരു കാര്യം അവർ അന്വേഷിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. ഞങ്ങൾ വ്യാപാരത്തിനു പോകുന്ന സ്ഥലമാണ് ശാമ് അഥവാ സിറിയ. അവിടെ ഹിർഖൽ എന്നൊരു ചക്രവർത്തിയുണ്ട്. അദ്ദേഹത്തെക്കുറിച്ച് വല്ല ദിവ്യ സന്ദേശവും വന്നിട്ടുണ്ടോ? നിങ്ങൾ സന്തോഷിച്ചോളൂ. ആ പ്രദേശം നമ്മുടെ അധീനതയിലാകും. ഭരണാധികാരി അവിടെനിന്ന് നാട് നീങ്ങും.
    ജോത്സ്യന്മാരെ സമീപിക്കരുതെന്ന് തിരുനബിﷺ അവരെ ഉൽബോധിപ്പിച്ചു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങളുടെ ഇടയിൽ ഖുറൈശിക്കാരിയായ ഒരു ജോത്സ്യയുണ്ട്. അറബികൾ കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനമെടുക്കാനും അവരെ സമീപിക്കാറുണ്ട്. അപ്പോൾ പ്രവാചകൻﷺ അതിനെ വ്യക്തമായി വിലക്കി. ആഗതർ തക്ബീർ മുഴക്കി അത് സ്വീകരിച്ചു. ജാഹിലിയ്യ കാലഘട്ടത്തിലെ ബലിദാനങ്ങളെക്കുറിച്ച് അവർ ചോദിച്ചു. ബലിപെരുന്നാളിന്റെ അന്ന് അറുക്കുന്നതല്ലാതെ ഇസ്ലാമിൽ മറ്റൊരു ബലിയും ഇല്ലെന്ന് വ്യക്തമാക്കി. ഒപ്പം ഉള്ഹിയ്യത്തിനെ പരിചയപ്പെടുത്തി.
    തുടർന്നും അവർക്ക് ചോദിക്കാനും വ്യക്തത വരുത്താനും ഉണ്ടായിരുന്നു. പ്രവാചകൻﷺ അവർക്ക് അതിനെല്ലാം അവസരം നൽകി. കുറച്ചുദിവസം അവർ മദീനയിൽ കഴിച്ചുകൂട്ടി. ശേഷം, അവർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. സാധാരണ നിവേദക സംഘങ്ങൾക്ക് നൽകുന്ന സമ്മാനങ്ങൾ അവർക്കും നൽകി നബിﷺ അവരെ യാത്രയാക്കി.
    എത്ര വേഗമാണ് ഇസ്ലാമിന്റെ തെളിഞ്ഞ ആശയത്തെ ആളുകൾ സ്വീകരിക്കുകയും, അവർക്കിടയിൽ കാലങ്ങളായി ആഴ്ന്നിറങ്ങിയിരുന്ന അബദ്ധ ആശയങ്ങളെ മാറ്റിനിർത്തുകയും ചെയ്തത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...