
സഹോദരിയുടെ അഭിപ്രായത്തിൽ ശരി തോന്നിയ അദിയ്യ് മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചകനെﷺക്കുറിച്ച് കേട്ടറിഞ്ഞ സ്വഭാവ മേന്മകൾ എല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്വാധീനിച്ചു. അദ്ദേഹം തന്നെ പറയുന്നു. ഞാൻ നേരെ പ്രവാചകരുﷺടെ പള്ളിയിലേക്ക് ചെന്നു. അവിടെ സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട്. അവർക്ക് പ്രവാചകരോﷺടുള്ള ബന്ധത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞു. തുടർന്ന് ഞാൻ പ്രവാചകർﷺക്ക് നേരെ നടന്നടുത്തു. കിസ്റാ കൈസർ ചക്രവർത്തിമാരെ പോലെ ഒന്നുമല്ല അവിടുത്തെ സന്നിധി എന്ന് എനിക്ക് ബോധ്യമായി. ഞാൻ അഭിവാദ്യമായി സലാം ചൊല്ലി. അപ്പോൾ എന്നോട് ചോദിച്ചു. ആരാണ്? ഞാൻ പറഞ്ഞു. അദിയ്യ് ബിൻ ഹാതം. ഉടനെ തന്നെ എഴുന്നേറ്റ് എന്നെയും കൂട്ടി അവിടുന്ന് വീട്ടിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഒരു വൃദ്ധ പ്രവാചകരോﷺട് അല്പസമയം നിൽക്കാൻ ആവശ്യപ്പെട്ടു. അവരെ കേൾക്കാൻ വേണ്ടി തിരുനബിﷺ സമയം ചെലവഴിച്ചപ്പോൾ ഞാൻ ആത്മഗതം ചെയ്തു. ഇതൊരു രാജാവിന്റെ ഭാവം ഒന്നുമല്ലല്ലോ കാണിക്കുന്നത്.
ഞങ്ങൾ നടന്നു വീട്ടിലേക്ക് പ്രവേശിച്ചു. ഈത്തപ്പന നാരു കൊണ്ട് ഉണ്ടാക്കിയ തടുക്ക് എനിക്കുവേണ്ടി വിരിച്ചു തന്നു. ശേഷം അതിന്മേൽ ഇരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോ അവിടുന്ന് ഇതിന്മേൽ ഇരിക്കുവിൻ. പക്ഷേ പ്രവാചകൻﷺ നിർബന്ധിച്ചു എന്നെ തന്നെ ഇരുത്തി. തിരുനബിﷺ നിലത്തിരുന്നു. ശേഷം എന്നോട് ഇങ്ങനെ സംസാരിച്ചു തുടങ്ങി. അല്ലയോ അദിയ്യേ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് ഞാൻ നിങ്ങളോട് അറിയിക്കുന്നു. അതല്ല, അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ആരാധ്യനുണ്ടോ? അല്ലാഹുവാണ് ഏറ്റവും വലിയവനും മഹത്വമുള്ളവനും എന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. അതല്ല, മറ്റാരെങ്കിലും ഉണ്ടോ? അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ എന്റെ വിശ്വാസത്തിൽ തന്നെ നിലകൊള്ളുകയാണ്.
അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങളുടെ ആദർശത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും എനിക്ക് നന്നായി അറിയാം. അപ്പോൾ ഞാൻ നബിﷺയോട് ചോദിച്ചു. എന്റെ ആദർശത്തെയും വിശ്വാസത്തെയും കുറിച്ച് എന്നെക്കാൾ നന്നായി അവിടുത്തേക്ക് അറിയാമെന്നോ? അതെ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങൾ റകൂസിയ്യ് അല്ലേ?( ക്രിസ്തുമതത്തിലെ ഒരു വിഭാഗത്തിന്റെ പേരാണിത്) ഞാൻ പറഞ്ഞു അതെ. നിങ്ങൾ നിങ്ങളുടെ വിഭാഗത്തിലെ നേതാവല്ലേ? ഞാൻ പറഞ്ഞു, അതെ. ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് നിങ്ങൾ അവരുടെ ഇടയിൽ സഞ്ചരിക്കാറില്ലേ? ഞാൻ പറഞ്ഞു. അതെ.
ഇത്രയുമായപ്പോൾ എന്റെ മുന്നിലുള്ളത് പ്രവാചകനാﷺണെന്നും അദൃശ്യമായ ജ്ഞാനങ്ങൾ ഉണ്ടെന്നും എനിക്ക് ബോധ്യമായി. അല്ലയോ അദിയ്യേ, ഞങ്ങളിൽ നിങ്ങൾ കാണുന്ന സാമ്പത്തിക പരിമിതി അല്ലേ ഒരുപക്ഷേ നിങ്ങളെ ഈ മതം സ്വീകരിക്കാൻ തടസ്സം ആക്കുന്നത്? അല്ലാഹു സത്യം! വൈകാതെ തന്നെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ദാനം സ്വീകരിക്കാൻ ഇവിടെ ആളില്ലാതെ വരികയും ചെയ്യും. മറ്റൊരു കാര്യം നിങ്ങളെ തടസ്സപ്പെടുത്തുന്നത് ഞങ്ങളുടെ അംഗങ്ങളുടെ കുറവും ശത്രുക്കളുടെ ആധിക്യവും ആയിരിക്കും അല്ലേ? എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളൂ ഖാദിസിയ്യ എന്ന പ്രദേശത്തുനിന്ന് ഒട്ടകപ്പുറത്തേറി സുരക്ഷിതയായി ഒരു വനിത ഈ പവിത്രഗേഹം സന്ദർശിക്കുന്ന ഒരു കാലം വരും. അഥവാ സുരക്ഷിതത്വവും സ്വീകാര്യതയും ഉള്ള ഒരു കാലം നമുക്ക് വരാനുണ്ട് എന്ന്.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. നബിﷺ അദിയ്യിനോട് ചോദിച്ചു. നിങ്ങൾ ഹിയറാ കണ്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. എന്നാൽ, ആ പ്രദേശത്തുനിന്ന് സ്ത്രീകൾ സുരക്ഷിതരായി ഇവിടെ വരെ യാത്ര ചെയ്തു വന്നു പവിത്രഗേഹം സന്ദർശിക്കും. അന്ന് അവർക്ക് അല്ലാഹുവിനെയും, ആടുകളെ കൊണ്ടുപോകാൻ ഇടയുള്ള ചെന്നായയേയും മാത്രം ഭയന്നാൽ മതിയാകും. കിസ്രയുടെ ഖജനാവുകൾ നിങ്ങൾക്ക് വേണ്ടി തുറക്കപ്പെടും. അപ്പോൾ അദിയ്യ് അത്ഭുതത്തോടെ ചോദിച്ചു. കിസ്ര ബിൻ ഹുർമസിന്റെയോ? അതെ എന്ന് നബിﷺ വ്യക്തമാക്കി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
