Tweet 629

    Tweet 629
    March 4, 2024 • Monday
    Post Header

    ദാരിയ്യീൻ നിവേദക സംഘം
    തിരുനബിﷺ തബൂഖിൽ നിന്ന് മടങ്ങി വരുന്ന സമയത്ത് പത്തംഗങ്ങൾ ഉള്ള ദാരിയ്യീൻ നിവേദക സംഘം നബിﷺയെ സമീപിച്ചു. ഔസ് ബിൻ ഖരിജത്തിന്റെ മക്കൾ തമീമും നുഐമും, യസീദ് ബിൻ ഖൈസ്, ഫാകിഹ് ബിൻ നുഅ്മാൻ, ദർറിന്റെ മക്കളായ അബൂ ഹിന്ദ്, ത്വയ്യിബ്, ഹാനി ബിൻ ഹബീബ്, മാലിക്കിന്റെ മക്കളായ മുർറ അസീസ് എന്നിവർ ആ സംഘത്തിൽ ഉണ്ടായിരുന്നു. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. ത്വയ്യിബി(റ)നു അബ്ദുല്ല എന്നും അസീസി(റ)ന് അബ്ദുറഹ്മാൻ എന്നും തിരുനബിﷺ പുനർനാമകരണം ചെയ്തു. ഹാനി(റ) തിരുനബിﷺക്ക് കുതിരകളും സ്വർണം അലങ്കരിച്ച തട്ടവും സമ്മാനിച്ചു. നബിﷺ സമ്മാനങ്ങൾ സ്വീകരിക്കുകയും അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബി(റ)ന് നൽകുകയും ചെയ്തു. കയ്യിൽ ലഭിച്ചപ്പോൾ അബ്ബാസ്(റ) ചോദിച്ചു ഇതെന്തു ചെയ്യാനാണ്. അപ്പോൾ പറഞ്ഞു അതിലെ സ്വർണ്ണം വേർതിരിച്ചെടുത്ത് ആഭരണം ആക്കി സ്ത്രീകൾക്ക് അണിയാൻ കൊടുക്കുക. അതിലെ പട്ട് വിറ്റ് അതിന്റെ വില കൊണ്ട് വ്യയം ചെയ്തുകൊള്ളുക. 8000 ദിർഹമിനാണ് അബ്ബാസ്(റ) ഇതൊരു ജൂത സഹോദരന് വിറ്റത്. തമീം(റ) പറഞ്ഞു. എനിക്ക് റോമിൽ നിന്നുള്ള അയൽവാസികൾ ഉണ്ട്. ഹിബറാ, ബൈത് ഐനൂൻ രണ്ട് ഗ്രാമങ്ങൾ അവരുടേതാണ്. പ്രവാചകരെﷺ അവിടുന്ന് സിറിയ കീഴടക്കുന്ന പക്ഷം അവ രണ്ടും എന്നെ ഏൽപ്പിക്കണം. അത് രണ്ടും നിങ്ങൾക്കുള്ളതാണ് എന്ന് ഉടനെ തന്നെ പ്രതികരിച്ചു. അബൂബക്കറി(റ)ന്റെ കാലത്ത് ആ പ്രവിശ്യകൾ കൈവശം വന്നപ്പോൾ തമീമി(റ)ന് നൽകുകയും അതിന്മേലുള്ള രേഖകൾ കൈമാറുകയും ചെയ്തു.
    ഏതെല്ലാം വേറിട്ട സ്വഭാവങ്ങളിലുള്ള വ്യവഹാരങ്ങളും വിചാരങ്ങളും ചർച്ചകളുമാണ് ഓരോ നിവേദക സംഘങ്ങളും തിരുനബി സമക്ഷത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സാമ്പത്തിക വ്യാപാര വിചാരങ്ങൾ എല്ലാം അക്കൂട്ടത്തിൽ കടന്നുവരുന്നു. രാജകീയമായ പരിഗണനകളോടുകൂടി പ്രവാചകർﷺക്ക് ഉപഹാരങ്ങൾ നൽകുകയും തിരുനബിﷺ ആദരപൂർവ്വം അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം ഉപകാരങ്ങൾ ഒന്നും എന്റെ ആത്യന്തിക ലക്ഷ്യമല്ല എന്ന് ബോധ്യപ്പെടുത്താൻ സമ്മാനങ്ങൾ സ്വീകരിച്ചു മറ്റുള്ളവർക്ക് അത് പങ്കുവെച്ചുകൊടുക്കുന്നു.
    ഇത്തരം സംഭവങ്ങളെ കേവലം ഒരു ചരിത്രശകലമായി മാത്രം വായിച്ചാൽ പോരാ. ഓരോ സമീപനങ്ങളും നിലപാടുകളും രൂപപ്പെടുത്തിയ രീതികളെയും വിചാരങ്ങളെയും ആശയങ്ങളെയും വേർതിരിച്ചു തന്നെ നാം പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയമായോ സാമ്പത്തികമായോ അധികാരപരമായോ ഒരു ഭൗതിക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു തിരുനബിﷺ പരിശ്രമിച്ചിരുന്നതെങ്കിൽ അവകളിലേക്ക് ഒക്കെ തിരിയാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ നബി ജീവിതത്തിൽ കടന്നുപോയി. അപ്പോഴെല്ലാം പരിത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും രീതിശാസ്ത്രത്തെയാണ് തിരുനബിﷺ സ്വീകരിച്ചത്. മഹത്വമേറിയ ഒരു ആശയത്തെയും ലക്ഷ്യത്തെയും സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് കാരണങ്ങളോടും വ്യവഹാരങ്ങളോടും തിരുനബിﷺ ഇടപെടുന്നത് എന്ന് ആവർത്തിച്ച് ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇതെല്ലാം.
    തിരുനബിﷺ ഇഹലോകവാസം വിടുന്നതുവരെ ദാരിയ്യീൻ പ്രതിനിധികൾ മദീനയിൽ തന്നെ താമസിച്ചു. ഖൈബറിൽ നിന്ന് ലഭിച്ച സമ്പാദ്യത്തിൽ നിന്നും മികച്ച കാരക്കയുടെ നൂറു വസ്ഖ് അവർക്കുവേണ്ടി പ്രത്യേകം നിശ്ചയിച്ചിരുന്നു.
    ഒരു സാമൂഹിക ഘടനയിൽ ആവാസവസ്തുക്കളെ എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും, അധിവാസം ആവശ്യമുള്ള നിവേദക സംഘങ്ങളെ ഏതുവിധം കൈകാര്യം ചെയ്യണമെന്നും പ്രായോഗികമായി കാണിച്ചു തരുന്നതായിരുന്നു ഇത്തരം ഒരു സമീപനം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...