
ഖൗലാൻ നിവേദക സംഘത്തിന്റെ വർത്തമാനങ്ങൾ തിരുനബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവർ പറഞ്ഞു. ഞങ്ങൾ അമ്മു അനസ് എന്ന പ്രതിഷ്ഠയോട് തീരുമാനങ്ങൾ ആരായുമായിരുന്നു. അപ്പോൾ അതിൽ നിന്ന് സംസാരം കേൾക്കാൻ കഴിയും. ഉടനെ പ്രവാചകൻﷺ ഇടപെട്ടു പറഞ്ഞു. അപ്പോൾ നിങ്ങളോട് സംസാരിച്ചത് പിശാചുക്കളായിരിക്കും. അവർ സംസാരം തുടർന്നു. അല്ലയോ പ്രവാചകരെﷺ, ആ പ്രതിഷ്ഠയെക്കൊണ്ട് ഒരു ഉപകാരവും ഉപദ്രവും ഇല്ലെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനെ ആരൊക്കെയാണ് ആരാധിക്കുന്നതെന്നും അതിനറിയാൻ യാതൊരു ന്യായവുമില്ല. ആരൊക്കെയാണ് ആരാധിക്കാത്തതെന്നും അതിനറിയില്ല. നിങ്ങളെ നേർവഴിയിലേക്ക് നയിക്കുകയും മുഹമ്മദ് നബിﷺയെ കൊണ്ട് ബഹുമാനിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും നബിﷺ പ്രതികരിച്ചു. അവർ നബിﷺയോട് മതകാര്യങ്ങൾ ചോദിച്ചു പഠിച്ചു. അവിടുന്ന് മതത്തിന്റെ വിധിവിലക്കുകൾ അവരെ അഭ്യസിപ്പിച്ചു. ഖുർആൻ പഠിപ്പിക്കുകയും തിരുചര്യകൾ ബോധ്യപ്പെടുത്തുകയും ചെയ്തു. കരാർ പാലിക്കണം, വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ കൃത്യമായി നിർവഹിക്കണം, ആരെയും ആക്രമിക്കരുത്, അയൽവാസിയോട് നല്ല രൂപത്തിൽ സമീപിക്കണം തുടങ്ങിയുള്ള കാര്യങ്ങൾ തിരുനബിﷺ അവരെ ഉപദേശിച്ചു. അക്രമം പരലോകത്ത് ഇരുട്ടുകളായി പരിണമിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് അവർക്ക് ഉദ്ബോധനം നൽകി.
റംല(റ)യുടെ ഭവനത്തിലായിരുന്നു അവർ താമസിക്കുന്നത്. അവർക്ക് നല്ല സൽക്കാരം കൊടുക്കാനും പരിചരിക്കാനും നബിﷺ സാഹചര്യമൊരുക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങി പോകാൻ അനുമതി ചോദിച്ചുവന്നു. പന്ത്രണ്ടിൽ ചില്ലാനം ഊഖിയ ഉപഹാരം നൽകി അവരെ യാത്രയാക്കി. അവർ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തന്നെ കരാർ പാലിക്കുകയും പ്രവാചകൻﷺ കൽപ്പിച്ച കാര്യങ്ങൾ അനുഷ്ഠിക്കുകയും വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അമ്മു അനസിനെ അവർ തന്നെ നീക്കം ചെയ്തു.
ഒരു ദൗത്യസംഘത്തോട് തിരുനബിﷺ നിർവഹിച്ച ഏറ്റവും സുതാര്യമായ സംഭാഷണ വ്യവഹാരങ്ങളുടെ കൃത്യമായ ഒരു ചരിത്ര ശകലമാണ് നാം വായിച്ചത്. പ്രാഥമികമായി തന്നെ ഒരു ജനതയിൽ സ്ഥാപിച്ചെടുക്കേണ്ടത് എന്താണെന്ന മുൻഗണനാക്രമങ്ങളെ മനസ്സിലാക്കാൻ ഈ അധ്യാപനങ്ങൾ നമ്മെ സഹായിക്കുന്നു. അടിസ്ഥാനപരമായി അവരിൽ സത്യവിശ്വാസം രൂപപ്പെട്ടതിനു ശേഷം മാത്രമേ മറ്റ് അനുഷ്ഠാനങ്ങളും കർമ്മങ്ങളും പറഞ്ഞു കൊടുക്കേണ്ടതുള്ളൂ. മാനുഷികമായിത്തന്നെ വ്യക്തികളിലും ഉണ്ടായിരിക്കേണ്ട സദാചാര നിഷ്ഠയും നീതിബോധവും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ തന്നെ തിരുനബിﷺ അവരിൽ സ്ഥാപിച്ചെടുത്തു. കരാർ പാലിക്കണമെന്നും വിശ്വാസ്യതയ്ക്ക് പരിഗണന നൽകണമെന്നും ഊന്നിപ്പറഞ്ഞതിന് പിന്നിൽ ശരിയായ ഒരു സാമൂഹിക നിർമ്മാണത്തിന്റെ അസ്ഥിവാരങ്ങളുണ്ട്. സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും അസത്യം അധർമ്മത്തിലേക്കും അധർമ്മം നരകത്തിലേക്കും നയിക്കുമെന്ന പ്രവാചക പാഠം കൂടി ഇവിടെ ചേർത്തു വായിക്കാവുന്നതാണ്.
ഒരു ജനതയിൽ ആഴത്തിൽ പതിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അവർക്ക് തന്നെ അവബോധം നൽകി ഇല്ലാതാക്കുക എന്ന ഒരു പരിവർത്തന രസതന്ത്രം എത്ര മനോഹരമായിട്ടാണ് ഈ അതിഥികളോട് തിരുനബിﷺ പഠിപ്പിച്ചുകൊടുത്തത്. ഏകനായ ദൈവത്തിന് പുറമേ ആരാധിക്കപ്പെടുന്ന വസ്തുക്കളെല്ലാം സൃഷ്ടികളാണെന്നും അവയ്ക്ക് ശരിയായ അസ്തിത്വമില്ലെന്നും തിരിച്ചറിയാത്ത ഏറെ ആളുകൾ വർത്തമാനകാലത്തുമുണ്ട്. അവരിൽ കാര്യബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് സാമൂഹിക പരിവർത്തനത്തിന്റെ ബാലപാഠം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
